രാജേഷ് അണിയാരം
രണ്ടായിരത്തി ഇരുപത് പൊട്ടിത്തീരുകയും രണ്ടായിരത്തി ഇരുപത്തിയൊന്ന് പൊട്ടി വിരിയുകയും ചെയ്യുന്ന നട്ടപ്പാതിരാ നേരത്ത് ഹണീബീയിൽ ഇളനീർ ചേർത്ത് ലഹരി മൂപ്പിക്കുമ്പോൾ നാൽവരിലൊരാൾക്ക് അസ്ഥാനത്തൊരു മൂത്രശങ്ക.” തേയത്തില്ലാത്ത പൈസ ഇങ്ങിനെ ഒഴിച്ചു തീർക്കല്ലേടാ.”. എന്നു പറഞ്ഞോണ്ട് മറ്റു മൂന്നു പേരും ആർത്തുവിളിക്കുന്നേരം ആകാശത്ത് പൊട്ടിയും ചീറ്റിയും വർണ്ണം വിതറിയും ട്വൻടി ട്വൻടി വൺ വിടർന്നു പൂത്തു.
കൊടക്കാട്ടെ കുനിയിലെ തെങ്ങിൻ തോപ്പിൽ നിറയെ പുളളി വീഴ്ത്തിയ നിലാവായിരുന്നു. മേലാസകലം നിലാവ് പുള്ളികുത്തിയ മനോജൻ മൺതിട്ടിൻ്റെ ഓരത്ത് ഉക്കിച്ചിരുന്ന് മൂത്രമൊഴിച്ചു.ഹണീബീ കുറച്ചു കൂടി ബാക്കിയാവുകയും ഇളനീർ തീർന്നു പോകുകയും ചെയ്ത പ്രതിസന്ധിയിൽ പ്രകാശൻ ഇളനീർ തോട് കുലുക്കി നിരാശപ്പെട്ട് ശ്ശോ.. എന്ന് സങ്കടപ്പെട്ടു.
“ഈ രണ്ടായിരത്തി ഇരുപത്തൊന്നും നമുക്കൊരു തെകച്ചപ്പാടില്ലാത്തതായി പോകുല്ലോ .. എന്ന് ലാലേട്ടൻ ഷൈജു കുഴഞ്ഞ നാവാൽ പറഞ്ഞൊപ്പിച്ചു.
കാലുറച്ചിട്ടില്ലാത്ത കുഞ്ഞിനെ പോലെ പിച്ചവെച്ചു വന്ന മനോജൻ കൈ ചൂണ്ടി ചോദിച്ചു. “എന്താ വേണ്ടേ… ആർക്കും എന്തു വേണേലും പറഞ്ഞോ.. ഇന്ന് ഹാപ്പീ .. ന്യൂ ഇയറാ.. ആരും എളനീരില്ലാത്തതു കൊണ്ട് വെഷമിക്കര്ത്. ഇങ്ങളെ സങ്കടം എൻ്റേം സങ്കടാ.. അതിനല്ലേടാ.. സ്നേഹം. സ്.. നേ ..ഹം.ന്ന് പറേന്നത്.- “മനോജൻ ലഹരിയിൽ സ്നേഹം കൊണ്ടു പൂത്തു.
” ഇങ്ങക്ക് എള നിരല്ലേ വേണ്ടൂ.. അത് ഞാ .. പറിച്ചോണ്ട് തരാം മുത്തേ..” രമേശനെ കെട്ടിപ്പിടിച്ച് കവിളിൽ തൻ്റെ കുറ്റിരോമം കുത്തി മനോജൻ സ്നേഹം കാട്ടി.
കൊടക്കാട്ടെ കുനി മാത്രമല്ല അതിനപ്പുറം പുഞ്ചപ്പാടവും സകല തെങ്ങുകളും അതിനു മേലെ ആകാശവും മിന്നി തെളിയുന്ന നക്ഷത്രങ്ങളും പപ്പടവട്ട ചന്ദ്രനും തങ്ങളുടെതാണെന്ന ചിന്തയിൽ മദിച്ചു നിൽപ്പായതു കൊണ്ട് നല്ലൊരു ചെന്തെങ്ങിൽ തന്നെ മനോജൻ വലിഞ്ഞു കേറി.
ശരീരഭാരം താങ്ങാനുള്ള ശേഷി കാലുകൾക്കില്ലാത്തതിനാൽ ഇരുന്ന ഇരിപ്പിൽ തന്നെ കൈകൊട്ടി അവനെ എല്ലാവരും പ്രോത്സാഹിപ്പിച്ചു. പെട്ടെന്ന് പറിഞ്ഞു വീണ ഓലയോടൊപ്പം ഡിം! എന്നൊരൊച്ച! അയ്യോ.. എന്നൊരലർച്ച. അപ്പോഴേക്കും മൂന്നു തൊണ്ടക്കുഴലിൽ നിന്നും മനോജാ.. എന്ന കോറസ്സുണ്ടായി..
“ശൈത്താൻമാരെ ..ഞാനിങ്ങ് തായ എത്തി. ” അവൻ്റെ പതിഞ്ഞ ശബ്ദം പറമ്പിലെ മൺതിട്ടിൽ വീണു പൊട്ടി. കൊത്തിയ പറമ്പായതുകൊണ്ടും വീണത് തൈ തെങ്ങിൽ നിന്നായതുകൊണ്ടും മനോജൻ രണ്ടു കാലിൽ തന്നെ നടന്നു വന്നു.
“എളനീര് കിട്ടീ നാ ..?” രമേശൻ്റെ ചോദ്യം കേട്ട് അവന് തിളച്ചു. ” ഒലക്ക ! തടി കിട്ട്യേത് തെന്നെ ഭാഗ്യം .മിനറൽ ബോട്ടിലില്ലേ.. അതിങ്ങോട്ടെ ട്ക്ക് കുടിച്ചതെല്ലം ആവിയായിപ്പോയി. “മനോജൻ തളർച്ചയോടെ കൂട്ടുകാർക്കടുത്തേക്ക് വന്നിരുന്നു. ലാലേട്ടൻ ഷൈജു പോളിത്തീൻ കവറിൽ നിന്നും ബോട്ടിൽ വെള്ളം പുറത്തെടുത്തു.
കനകമലയ്ക്ക് മേലെ ആകാശത്ത് അപ്പോഴും ഒറ്റയ്ക്കും തെറ്റയ്ക്കും യുവാക്കളുടെ ആഹ്ളാദം പൊട്ടി വിടർന്നുകൊണ്ടിരുന്നു. ക്രമേണ അതും കെട്ടു. പ്രപഞ്ചമാകെ ഒന്നും മിണ്ടാതായി. പുഞ്ചപ്പാടത്തിനക്കരെ ഉറങ്ങിക്കിടന്ന വീട് പെട്ടെന്ന് കണ്ണുമിഴിച്ചു. അങ്ങിനെ ഒരു വീട് നിലാവു പുതച്ച് കിടന്നുറങ്ങുന്നുണ്ടെന്ന് അതുവരെ ആരും ശ്രദ്ധിച്ചിരുന്നില്ല.
” ബെടി ദേവൂന്റെ വീടാ.. അത് “പ്രകാശൻ പതിയെ പറഞ്ഞു. എല്ലാവരുടെയും ശ്വാസം നിലച്ച മട്ടായി.
“അമ്മ ചുമച്ച് ചുമച്ച് തളർന്നുറങ്ങി പോയെന്നും മീൻകാരൻ കെട്ട്യോൻ ബക്കറ്റ് സൈക്കിളിന്റെ പിന്നിൽ കെട്ടി കടപ്പുറത്തേത് വിട്ടെന്നും ആർക്കോ സിഗ്നല് കെടുക്കുന്നതാ” പ്രകാശൻ പറഞ്ഞു. ദേവൂന്റെ വീടിനടുത്ത് എവിടെയെങ്കിലും നിഴലനങ്ങുന്നുണ്ടോ എന്നതിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.
ആരെന്തൊക്കെ പറഞ്ഞാലും ദേവുവിനോട് ലാലേട്ടൻ ഷൈജുവിന് അടുത്തിടെയായി തെല്ല് മമത തോന്നി തുടങ്ങിയിട്ടുണ്ട്. കണ്ടോത്ത് അമ്പലത്തിലെ പ്രതിഷ്ഠാ ദിനത്തിന് സ്റ്റേജിൽ താൻ മോഹൻലാലിന്റെ ഫിഗറ് ചെയ്തപ്പോൾ മുന്നിലിരുന്ന് ആവേശത്തോടെ അവൾ കൈമുട്ടുന്നത് കണ്ടിട്ടുണ്ട്. പിറ്റേന്ന് റോഡിലൂടെ പോകുമ്പോൾ തൊഴിലുറപ്പ് പണിക്കാരുടെ കൂടെ ദേവുവിനെ കണ്ടു. റോഡു സൈഡിലെ ഓവുചാലിലെ മണ്ണു നീക്കുന്ന ജോലിയിലായിരുന്നു അവൾ. തന്നെ കണ്ടപാടെ കൈയിലുണ്ടായിരുന്ന കൈകോട്ട് താഴെ വെച്ച് തന്റെ അടുത്തേക്ക് നടന്നു വന്ന്”എടാ.. ഇന്റെ മോഹൻലാല് അടിപൊളിയായിന് .. കേട്ടാ..”എന്ന് പറഞ്ഞ് കുഴഞ്ഞ് ചിരിച്ചപ്പോൾ , വഴിയോരത്തെ പോസ്റ്റിനു പോലും കണ്ണും കാതുമുള്ള അങ്ങാടിയിൽ താനെന്നു കുതിർന്നു. കെട്ട്യോന്റെ ഫുൾ കൈയൻ ഷർട്ടും ലുങ്കിയുമായിരുന്നു അവളുടെ വേഷം . നെറ്റിയിൽ വലിയ ചുവന്ന സ്റ്റിക്കർ പൊട്ടും, ചിരിക്കുന്നേരം ചുണ്ടിന്റെ കോണിൽ തെളിയുന്ന കൊന്ത്രൻ പല്ലിന്റെ വെൺമയും, കണ്ണുകളിൽ മോഹിപ്പിക്കുന്ന തിളക്കവും ഒക്കെക്കൂടി വശ്യതയുണ്ട് കാണാൻ. പ്രോത്സാഹനം ഏതൊരു കലാകാരന്റെയും ഊർജ്ജമാണ്. അപ്പോൾ ഞങ്ങളുടെ മിമിക്രി ട്രൂപ്പിലെ സൈനു പറഞ്ഞതാണ് ഓർമ്മ വന്നത്. “മറ്റുള്ളവരുടെ ശബ്ദവും രൂപവും കടമെടുക്കുന്നവരാണ് നമ്മളെല്ലാം. അതുകൊണ്ട് നമുക്കു കിട്ടുന്ന ഓരോ അഭിനന്ദനങ്ങളും നമ്മൾ അനുകരിക്കുന്ന മഹാ നടൻ മാർക്കുള്ളതാ..” സൈനു പറഞ്ഞത് ശരിയാണ്. കുറച്ചു മുമ്പ് ബവിഷയോടൊത്ത് ഐസ്ക്രീം പാർലറിൽ ഇരിക്കുമ്പോൾ മോഹൻലാലുമായുള്ള എന്റെ രൂപ സാദൃശ്യമാണ് അവളെ ആകർഷിച്ചതെന്ന് പറഞ്ഞതോർമ്മയുണ്ട്. എന്റെ കണ്ണുകളിൽ ഹെയർ സ്റ്റൈലിൽ ചെരിഞ്ഞുള്ള നടത്തത്തിൽ ഒക്കെ ലാലേട്ടൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് ബവിഷ പറഞ്ഞു. പല സന്ദർഭങ്ങളിലും ലാലേട്ടൻ സിനമകളിൽ പറഞ്ഞ ഡയലോഗുകൾ പറയാൻ അവൾ നിർ ബന്ധിക്കും. അപ്പോൾ ചിരിച്ച് ആസ്വദിച്ച് അവൾ തരുന്ന ചുംബനങ്ങളൊന്നും തനിക്കുള്ളതായിരുന്നില്ലെന്ന് ഓർത്തപ്പോൾ സങ്കടം തോന്നി. അല്ലാതെ ഷൈജു തെക്കേമഠത്തിൽ എന്ന വട്ടപ്പൂജ്യത്തിന് അവളെന്നും തന്നിട്ടില്ല. സ്നേഹം പോലും.
ഡിസ്പോസിബിൾ ഗ്ലാസിൽ തനിക്കായി ഒഴിച്ച മദ്യവുമായി . ഷൈജു കുറച്ചപ്പുറം തനിച്ചു ചെന്നിരുന്നു.
ദേവുവിന്റെ വീടിന്റെ വരാന്തയിലെ ലൈറ്റ് തെളിഞ്ഞിരിക്കുന്നു. അവളുടെ കെട്ടിയോന്റെ സൈക്കിൾ പുഞ്ചപ്പാടത്തിന്റെ ഓരം ചേർന്നുള്ള നടപ്പാതയിലൂടെ വിളറിയ പ്രകാശത്തിനു പിന്നാലെ ഒഴുകി പോയി. എവിടെയോ കോഴി കൂവി.
പുതുവർഷത്തിന്റെ ആഘോഷം കെട്ട് ബാക്കിയായ ബോധവും കൊണ്ട് നാൽവർ സംഘം കുഴഞ്ഞാടി നാലു വഴിയിലേക്കും പിരിയുമ്പോൾ സമയം പുലർച്ചെ നാലു മണി കഴിഞ്ഞിരുന്നെന്ന് സോമു സബ് ഇൻസ്പെക്ടർ സച്ചിനോട് പറഞ്ഞു.
“എന്താ.. സമയം ഇത്ര കൃത്യമായി ഓർത്തു വെക്കാൻ ..? എസ് ഐ അയാളിലേക്ക് ചോദ്യ കൊക്കയെറിഞ്ഞ് ഉത്തരം കുരുക്കിയെടുക്കാനുള്ള ശ്രമം തുടങ്ങി. അവിചാരിതമായി ഇങ്ങിനെ കൊരുത്തെടുക്കുന്ന ഉത്തരങ്ങളിൽ ചിലപ്പോഴെങ്കിലും തെളിവിന്റെ തുമ്പുകൾ വെളിപ്പെടുമെന്ന് എസ്.ഐ സച്ചിൻ പ്രതീക്ഷിച്ചു.
“സാറേ..” സോമുവിന് ആദ്യമുണ്ടായിരുന്ന ആവേശമൊക്കെ നൊടിനേരം കൊണ്ട് വരണ്ടു പോയിരുന്നു. സോമു നാവുകൊണ്ട് ചുണ്ടു നനച്ചു. രാത്രിയിൽ ഉറങ്ങി കഴിഞ്ഞാൽ എനിക്കെന്നും മൂത്രം മുട്ടുന്ന സമയം കൃത്യം നാലു മണിയാണെന്ന് സോമു പറഞ്ഞില്ല.
” മൂത്രമൊഴിക്കാൻ വേണ്ടി എഴുനേറ്റതായിരുന്നു സാറേ.. അകത്തു തന്നെ കക്കൂസുണ്ടെങ്കിലും തെക്കേ പറമ്പിലാണ് പതിവായി പിടിക്കാറ്. അപ്പോഴാ കൊടക്കാട്ട് കുനീന്ന് നലുപേര് എന്റെ പൊരേടെ എടയിലൂടെ റോഡിലേക്ക് കേറുന്നത് കണ്ടത്. എല്ലാരും നല്ല പൂസായിരുന്നൂന്നാ അവരുടെ വർത്താനത്തിൽ തോനിയത്. “സോമു ഒരു വിധം പറഞ്ഞൊപ്പിച്ചു.
“ആവശ്യമുള്ളപ്പോൾ സ്റ്റേഷനിലേക്ക് വിളിപ്പിക്കും അപ്പോൾ ഹാജരാകേണ്ടിവരും “എന്ന് പറഞ്ഞ് കൂടെയുള്ള സിവിൽ പോലീസുകാരൻ സോമുവിന്റെ ഫോൺ നമ്പറും അഡ്രസ്സും വാങ്ങി വെച്ചു. അപ്പോഴാണ് പെട്ടുപോയെന്ന് അയാൾക്ക് ബോദ്ധ്യം വന്നത്. ജനിച്ചിട്ട് ഇന്നേ വരെ പോലീസ് സ്റ്റേഷനിൽ കേറേണ്ടി വന്നിട്ടില്ല. ജനുവരി ഒന്നിനു തന്നെ ഏടാകൂടം വെറുതെ തലയില് വലിച്ചു കേറ്റി. ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നു. പോലീസ് ജീപ്പ് വീടിനടുത്തെ നാലും കൂടിയ മുക്കിൽ നിർത്തി ചാത്തുമേസ്തിരിയോട് എന്തോ കാര്യം ചോദിക്കുന്നതു കണ്ടപ്പോൾ അവിടെക്ക് ചെന്നതാണ്. അപ്പോഴേക്ക് ചോദ്യം തന്റെ നേർക്കായി.
“നിങ്ങടെ വീടേതാ…?” ജീപ്പിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന എസ്.ഐ ചോദിച്ചു.
“ആ കാണുന്നതാ.” സോമു വീടു കാട്ടി കൊടുത്തു.
“നിങ്ങടെ വീട്ടിന്റെ മുന്നിലെ കുനിയിൽ ഇന്നലെ രാത്രി അസ്വാഭാവികമായി വല്ലതും കണ്ടോ..?
അപ്പോഴാണ് താൻ കണ്ട കാര്യങ്ങൾ പറഞ്ഞു പോയത്. ഇനി പോലീസ് സ്റ്റേഷൻ , കോടതി ! ഒന്നും വേണ്ടായിരുന്നു എന്നു പിറുപിറുത്തു കൊണ്ട് സോമു വീട്ടിലേക്ക് പോയി.
സബ് ഇൻസ്പെക്ടർ സച്ചിൻ മേശപ്പുറത്തെ ഭൂഗോളത്തിൽ പതിയെ തട്ടി. ലോകം ഒന്നു തിരിഞ്ഞു. ചുമരിനോടു ചേർന്നു നിന്ന മൂന്നു പേരും എസ് ഐയുടെ ഓരോ ചലനങ്ങളിലും ശ്രദ്ധാലുക്കളായിരുന്നു. അയാൾ ഇപ്പോൾ ഏതോ ചിന്തകളിൽ കുരുങ്ങി കിടക്കുകയാവുമെന്ന് അവർക്കു തോനി.
ജീവിതത്തിൽ ആദ്യമായല്ല ഇങ്ങിനെ കുരുക്കിൽ പെടുന്നത്. എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടിയാൽ മതി രക്ഷപ്പെടാൻ എന്ന പ്രതീക്ഷയോടെ ഓരോരുത്തരുടെയും കാൽ നഖം മുതൽ മൂർദ്ധാവ് വരെ ഓരോ അവയവങ്ങളെയും അയാൾ നിരീക്ഷിച്ചു. അവരുടെ കണ്ണുകളിൽ പിടയുന്ന നിഴൽ ഭീതിയുടെയോ സങ്കടത്തിന്റെതോ എന്ന് വിശകലനം ചെയ്തു.
എസ്. ഐ ലാത്തിയെടുത്ത് കസേരയിൽ നിന്നും ഉയർന്നു. തെപ്പി തലയിലേക്ക് കമഴ്ത്തി. മീശയിൽ തടവി ഗൗരവപ്പെട്ടു. ഏതു സമയത്തും അപ്രതീക്ഷിതമായി ഒരു ഇടി വന്നു വീണേക്കാം എന്ന തോന്നലിൽ മൂന്നുപേർക്കും കാലിനടിയിൽ നിന്നും ഒരു വിറയൽ വന്ന് ശരീരം പൊതിഞ്ഞു. ചുമരിനോടൊട്ടി നിന്ന മൂന്നു പേരും അപ്പോഴേക്കും തങ്ങൾക്ക് ആകാവുന്നിടത്തോളം കുനിഞ്ഞ് പാവത്താനായി വിധേയപ്പെട്ടു. ഇപ്പോൾ കരഞ്ഞു പോയേക്കാമെന്ന വിധം ചുണ്ടുകൾ വിറച്ചു.
റൂമിന്റെ മധ്യഭാഗത്തേക്ക് അവരെ മാറ്റി നിർത്തി സബ് ഇൻസ്പെക്ടർ അവർക്കു ചുറ്റുമായി നടന്നു. രണ്ടാമത്തെ റൗണ്ടിൽ മദ്ധ്യ ഭാഗത്ത് നിന്ന ആളിന്റെ മുന്നിലെത്തിയപ്പോൾ സഡൻ ബ്രേക്കിട്ടു. അയാളെ സൂക്ഷിച്ചു നോക്കി. ലാത്തി താടിയെല്ലിൽ മുട്ടിച്ച് തല ഉയർത്തി.
“എന്താടാ.. പേര്..?”
“പ്രകാശൻ ” കരച്ചിലിന്റെ വകഭേദം പോലെ അവൻ പ്രതിവചിച്ചു.
വീണ്ടും എസ്.ഐ ചുറ്റും നടക്കാൻ തുടങ്ങി.
നരീ. നരീ. ചുറ്റി വാ.. കുലാ… കുലാ.. മുന്തിരിങ്ങാ..എന്ന് പാടികൊണ്ട് കള്ളനെ പിടിക്കുന്ന കുട്ടിക്കളി ഓർമ്മ വന്നെങ്കിലും ചോര വറ്റിയ പോലെ വിളറിപ്പോയ മനോജൻ അടുത്ത ചോദ്യം തന്നോടാവുമെന്നുറപ്പിച്ചു. അല്ല. രമേശന്റെ താടിക്കു നേരെയാണ് ലാത്തി നീണ്ടത്
“രമേ…ശൻ ” വാക്കുകൾ വിറച്ചു വീണു. ലാത്തിയുടെ അറ്റം തനിക്കു നേരെ വരുന്നതിനും മുമ്പേ പേരു പറഞ്ഞു. ” മനോജൻ “
“എന്തായിരുന്നെടാ.. നിങ്ങക്ക് പുലർച്ചെ നാല് മണി വരെ കൊടക്കാട്ടെ കുനിയിൽ പരിപാടി..?” എസ്.ഐ നാടകീയമായി തലവെട്ടിച്ച് മൂവരോടുമായി ചോദിച്ചു.
എന്തു പറയണമെന്ന് ശങ്കിച്ച് ഒരു നിമിഷം നിന്നെങ്കിലും രമേശൻ പറഞ്ഞു.
” ന്യൂ ഇയറിന്റെ ആഘോഷമായിരുന്നു സാറേ…”
” വെള്ളമടി ആഘോഷം അല്ലേടാ. കഴുവേറി കളെ ..” എസ്.ഐ സുരേഷ് ഗോപി സ്റ്റൈലിൽ ഒന്നു തിരിഞ്ഞ് അടിക്കാനോങ്ങി പിന്നെ എന്തോ ഉൾവിളി പോലെ പിൻവലിഞ്ഞു ജനമൈത്രിയായി.
“എല്ലാം മണി മണി പോലെ പറഞ്ഞാൽ നിങ്ങൾക്കു ബുദ്ധിമുട്ടില്ല. എന്റേം പണി എളുപ്പമാകും “. അയാൾ ഒന്നു നിർത്തി. പിന്നെ തുടർന്നു. ” ഷൈജുവിനോട് നിങ്ങൾക്ക് എന്തായിരുന്നു വിദ്വേഷം ..?” എസ്. ഐ ഓരോരുത്തരുടെയും കണ്ണുകളിലേക്ക് കൂർത്ത നോട്ടം കുത്തി.
“ഇല്ല സാറേ.. ഞങ്ങക്ക് ഒര് വെറ്പ്പും ഉണ്ടായിര്ന്നില്ല. സ്നേഹാര്ന്നു. ഓൻ നല്ല മിമിക്രി കലാകാരനാ..ലാലേട്ടൻ ഷൈജൂന്നാ അറിയപ്പെട്ന്നത്. ഇന്നല്ലെങ്കിൽ നാളെ ഓൻ ഒര് സിൻമാ നടനാകുന്ന് ഞങ്ങക്ക് ഒറപ്പാര്ന്നു . ” മനോജൻ പറഞ്ഞു തീർത്ത് ഒന്നു കിതപ്പാറ്റി.
” തെന്നെ സാറേ.. ഓൻ വല്യ സിൻമാ നടനായാൽ ഓന്റെ ഓർമ്മക്കുറിപ്പില് മ്മളെ നാടിനെ പറ്റിം , ഓന്റെ അലമ്പൻമാരായ ഞങ്ങള് കൂട്ടുകാരെ പറ്റിം പറഞ്ഞ് ഞങ്ങളും കൂടി പ്രശസ്തരാ കൂന്ന് ഞങ്ങള് സ്വപ്നം കണ്ടിന്. “എസ്.ഐ സച്ചിൻ അൽപം മയപ്പെട്ടെന്നും ഞങ്ങളെ കേൾക്കാൻ കാതുകൾ തരുന്നുണ്ടെന്നുമുള്ള വിശ്വാസത്തിൽ അതുവരെ മിണ്ടാതിരുന്ന പ്രകാശൻ വാചാലനായി.
ഇവൻമാര് പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാമോ എന്നു ചോദിക്കുമ്പോലെ അടുത്തു വന്ന സിവിൽ പോലീസുകാരനെ എസ്.ഐ നോക്കി.
“പിന്നെ എന്തിനാടാ .. ആ പാവത്തിനെ … ” എസ് ഐ ശബ്ദമുയർത്തി. പറഞ്ഞു തീരുമ്പോഴേക്കും അയാൾ പ്രകാശന്റെ മുണ്ടിന്റെ കുത്തിൽ പിടുത്തം മുറുക്കിയിരുന്നു.
“ഞങ്ങളെന്നും ചെയ്തില്ല സാറേ..” മൂന്നു പേരും ഒന്നിച്ച് കരച്ചിലിന്റെ ഈണത്തോടെ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ പ്രകാശനെ തറയിൽ നിന്നും ചുമരിനോടുരച്ച് പൊക്കി നിലത്തു വെച്ചു.
“നിങ്ങളെ സംശയമുണ്ടെന്നാണല്ലോ ഷൈജുവിന്റെ ഏട്ടൻ പറഞ്ഞത്.”
എസ് ഐ പറഞ്ഞപ്പോൾ ഷൈജുവിന്റെ ഏട്ടൻ സുരേഷിന്റെ മുഖം എല്ലാവരിലും തെളിഞ്ഞു. അവൻ അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ
ഷൈജുവിനെ ഞങ്ങളിൽ നിന്നും അടർത്താൻ ഒരു പാട് അടവുകൾ പയറ്റി തോറ്റവനാണ് അവൻ. അവന് മാത്രമല്ല ഷൈജുവിന്റെ അമ്മയ്ക്കും ഞങ്ങളെ കണ്ടു കൂടാ. ഷൈജുവിനെ വഷളാക്കുന്നത് ഞങ്ങളാണ് എന്നാണവർ എല്ലാവരോടും പറഞ്ഞു നടക്കുന്നത്.
” അമ്മേം ഏട്ടനും പറയുന്നതൊന്നും കേട്ട് നിങ്ങള് വെഷമിക്കണ്ട. അവരെപ്പോഴും ഒറ്റകെട്ടാ..ഞാനെപ്പോഴും പൊറത്താ . ഏട്ടൻ ഗവൺമെന്റ് ജോലിക്കാരനാണല്ലോ.. ഞാനാണേൽ പണിം തൊരോം ഇല്ലാത്തോൻ. ” ഒരിക്കൽ രാത്രി അടച്ചിട്ട പീടിക കോലായിലിരുന്ന് ടച്ചപ്പിന് ഉണ്ടായിരുന്ന പയ്യോളി മിക്സ്ചറും കൊറിച്ച് കൊണ്ട് ഷൈജു പറഞ്ഞപ്പോൾ വെള്ളം കുറച്ച് കട്ടിക്ക് ഒര് പെഗ്ഗ് മനോജൻ അവന് നേരെ നീട്ടി. “ഇതും കൂടി പിടിപ്പിക്ക് ഷൈജു… സങ്കടം തീരട്ടെ..” ഒറ്റവലിക്ക് അതും കുടിച്ച് ഒച്ചയുണ്ടാക്കി വായിലൂടെ കാറ്റൂതി വിട്ടു കൊണ്ട് അവൻ തുടർന്നു.” എന്റേം ഏട്ടന്റെം കല്യാണം ഒന്നിച്ച് നടത്തണമെന്നാ അമ്മേടെ ആഗ്രഹം. നല്ല ജോലിം സമൂഹത്തില് നെലേം വിലേം ഉള്ളതു കൊണ്ട് അവന് വേഗം പെണ്ണ് കിട്ടും. പക്ഷേ അവന്റെ സങ്കൽപത്തിലെ ഒരു പെണ്ണിനെ കണ്ടെത്താനാ എല്ലാ ഞായറാഴ്ചയും ബ്രോക്കറെയും വിളിച്ച് പെണ്ണുകാണാൻ പോകുന്നത്. കാണുന്നതൊന്നും അവനങ്ങ് ഇഷ്ടപ്പെടുന്നില്ല. എന്റെ കാര്യത്തിലാ അമ്മയ്ക്ക് വെഷമം .ഒര് പണിം കൂലിം ഇല്ലാണ്ട് ആരാന്റെ ശബ്ദവും കൊണ്ട് നടക്കുന്ന മിമിക്രിക്കാരന് ആര് പെണ്ണ് തരാനാ..?” ഷൈജു ടെൻഷൻ കൂടുമ്പോൾ ചെയ്യാറുള്ള പോലെ നെറ്റിയിലേക്ക് ചുരുണ്ടു താണ തലമുടി ശക്തിയോടെ വലിക്കാൻ തുടങ്ങി.
“അയിന് ഇനിക്കെന്താടാ.. വെഷമം .ഇന്നെ കാത്തിരിക്ക്ന്ന ഒര് പെണ്ണില്ലേ ബവിഷ ” രമേശൻ പറഞ്ഞപ്പോൾ ഷൈജു ഉറക്കെ ചിരിച്ചു. അഞ്ചോ ആറോ പ്രാവശ്യം കൂടുകാരോടൊപ്പം വർഷങ്ങൾക്ക് മുമ്പ് കണ്ട ചിത്രം എന്ന സിനിമയിൽ ലാലേട്ടൻ ചിരിച്ച അതേ ചിരി.
“ഓളെല്ലാം ലാലേട്ടന്റെ ആളാടാ . അല്ലാണ്ട് ഒന്നിനും കൊള്ളാത്ത തെക്കേ മഠത്തിൽ ഷൈജൂനെ ഓക്കൊന്നും ഇഷ്ടപ്പെടാനാകൂല്ല. “
നരീ.. നരീ ചുറ്റി വാ..
കുലാകുലാ.. മുന്തിരിങ്ങ …
സബ് ഇൻസ്പെക്ടർ സച്ചിൻ ഓരോരാളെയും ചുറ്റി നടന്നു.
” അയാളെ ലാലേട്ടൻ ഷൈജൂന്നാ എല്ലാരും വിളിക്കുന്നത്. അല്ലേ…”
” ആ സാറേ..” രമേശൻ പറഞ്ഞു.
” ലാലേട്ടൻ ഷൈജൂന് ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരൻ ആരാ..?” എസ്.ഐ കഴുത്തു വെട്ടിച്ച് എല്ലാവരേയും നോക്കി.
” ഞാനാ. സാറേ..” മൂന്നുപേരും ധൃതിപ്പെട്ട് അങ്ങിനെ പറഞ്ഞതിൽ അയാൾക്ക് അത്ഭുതമെന്നും തോനിയില്ല. ഷൈജുവിന്റെ ഏറ്റവും പ്രിയപ്പെട്ടവനാകാൻ എല്ലാവരും ഒന്നിനൊന്ന് മത്സരിക്കുകയാണ്. അവനോട് തെല്ലൊരപ്രിയമുണ്ടായാൽ സംശയത്തിന്റെ നിഴലിലാകാൻ സാദ്ധ്യതയുണ്ടെന്ന ബോദ്ധ്യം ഓരോരുത്തർക്കുമുണ്ട്.
“ഇന്നലെ അവസാനമായി കണ്ടപ്പോൾ ഷൈജുവിന്റെ പെരുമാറ്റത്തിൽ അസാധാരണമായി വല്ലതും തോനിയോ? “
ഓർത്തെടുക്കാൻ വേണ്ടു വോളം സമയം അനുവദിച്ച ചോദ്യമായിരുന്നു അത്.
ഇന്നലത്തെ സംഭവങ്ങൾ ഒരു ലഹരിയാൽ കലങ്ങി പോയ ഓർമ്മകളിൽ നിന്നും പതിയെ പതിയെ തെളിഞ്ഞു വരുന്നുണ്ട്. ആകാശത്ത് നക്ഷത്രങ്ങളും മുഴു ചന്ദ്രനും യഥേഷ്ടം വെളിച്ചം വിതറിയ ലഹരി പൂത്ത അർദ്ധരാത്രി. വാനത്ത് പൊട്ടി ചിതറിയ പുതുവർഷ പൂത്തിരികൾ. ചെന്തെങ്ങിൽ നിന്നും മനോജൻ ഊരകുത്തി വീണത്.
ലാലേട്ടൻ ഷൈജു എവിടെ ..? കുറച്ചകലെ മാറി സിഗരറ്റിന്റെ തലയ്ക്കലെ ചെങ്കനൽ പതിയെ ഉയർന്നും താണും ഇളകുന്നതു കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. കുറച്ചകലെ മാറി തനിക്കായി ഒഴിച്ചു കൊടുത്ത ഡിസ്പോസിബിൾ ഗ്ലാസിലെ മദ്യവുമായി അവൻ ഒരു തെങ്ങിന്റെ മൂട്ടിൽ ഇരുന്ന് ഓരോ കവിൾ മദ്യവും ഓരോ കവിൾ പുകയും മാറി മാറി വിഴുങ്ങി സ്വയം വേവുന്നു.
“എടാ.. ഷൈജു.. താനിവിടെ ഒറ്റയ്ക്കിരുന്ന് എന്താ ആലോചിച്ച് കൂട്ടുന്നത്. താൻ വാ..” രമേശൻ ചെന്ന് എത്ര വിളിച്ചിട്ടും അവൻ വരാൻ കൂട്ടാക്കിയില്ല.
താനിങ്ങ് പോരി രമേശാ.. ഓൻ ബവിഷേനോട് പഞ്ചാരയടിക്കുവാരിക്കും. വെള്ളം തലയ്ക്ക് പിടിക്കുമ്പോഴാ ഓന് പെണ്ണിനെ ഓർമ്മ വര്വാ..” പ്രകാശൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. പിന്നെ ആരും ഷൈജുവിനെ ശ്രദ്ധിക്കാൻ പോയില്ല.
“എടാ.. വേണേൽ വന്നോ.. ഇതിപ്പോ തീരാൻ പോവ്വ്വാ..” മനോജൻ വിളിച്ചു പറഞ്ഞപ്പോഴാണ് അവൻ വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വന്നത്.
കുപ്പിയിലെ മദ്യം മുഴുവൻ ഊറ്റിയെടുത്ത് അകത്താക്കിയപ്പോഴേക്കും ഞങ്ങൾ നാല് ശരീരങ്ങളും ഒന്നായി തുന്നിചേർക്കപ്പെട്ടിരുന്നു. കടിച്ചു തിന്നാൻ പാകത്തിൽ സ്നേഹം മൂത്ത് ഞങ്ങൾ പൂഴി മണ്ണിൽ കെട്ടി മറിഞ്ഞു. നിലാവിന്റെ പുള്ളി കുപ്പായമിട്ട് ആകാശത്തിനും നക്ഷത്രങ്ങൾക്കും അഭിമുഖം മൺതീട്ടിൽ ഞങ്ങൾ മലർന്നു കിടന്നു. പിന്നെ മദ്യത്തിന്റെ മത്തിൽ ഉള്ളിൽ ഒളിപ്പിച്ചു വെച്ച മനസ്സിനെ വകതിരിവില്ലാതെ എല്ലാവരും വാരിവലിച്ചിടാൻ തുടങ്ങി.
അമ്പതിലേറെ പെണ്ണുകാണൽ കഴിഞ്ഞിട്ടും കൂലിപണിക്കാരനായതു കൊണ്ട് പെണ്ണുകിട്ടാതെ വന്ന പ്രകാശന് സകല പെണ്ണുങ്ങളോടുമുള്ള ദേഷ്യവും ,ഗവൺമെന്റ് ജോലിക്കാരോടുള്ള കുശുബും അവന്റെ സംസാരത്തിലൂടെ വെളിപ്പെട്ടു വന്നു. മനോജൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവന്റെ പ്രിയയെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി. വായിൽ തോനിയതെന്തൊക്കെയോ പുലമ്പി ദേഷ്യം പിടിപ്പിച്ചു.
അതുവരെ മിണ്ടാതിരുന്ന ലാലേട്ടൻ ഷൈജു പതിയെ പറഞ്ഞു. “എന്റെ ഏട്ടന്റെ കല്യാണം ശരിയായി. “എല്ലാവരും കൗതുകത്തോടെ ഒന്നുരുണ്ട് അവനോട് ചേർന്നു.” ആശിച്ച പോലെ അവന്റെ സങ്കൽപ്പത്തിലെ പെണ്ണിനെ തന്നെ അവന് കിട്ടി. “
” ഇനി ഇന്റെതെപ്പാടാ..” മനോജൻ ആവേശം കൊളുത്തി.
“ഏട്ടന്റെ കല്യാണത്തിന്റെ അന്ന് തന്നെ ആശിച്ച പെണ്ണിനെ നീയും ഇറക്കി കൊണ്ടു വര്വാ.. വേണ്ടത്. ഇഞ്ഞി വെഷമിക്കണ്ടടാ ഞാളൊക്കെയില്ലേ ഇന്റെ കൂടെ..” പ്രകാശൻ ധൈര്യം കൊടുത്തു.
“സ്വന്തമെന്നു പറയാൻ ശബ്ദം പോലും ഇല്ലാത്ത മിമിക്രിക്കാരന് ആശിക്കാൻ എന്ത് യോഗ്യതയാടാ..”
ഷൈജുവിന്റെ കണ്ണുകളിൽ സങ്കടം നിറഞ്ഞത് രമേശൻ കണ്ടുപിടിച്ചു.
” ഷൈജൂ… ഇഞ്ഞി കരയ്യാ ..?”
അവൻ ഒന്നും പറഞ്ഞില്ല.
“മ്മക്ക് പോകാം..” എന്നു മാത്രം പറഞ്ഞു.
സബ് ഇൻസ്പെക്ടർ കസേരയിൽ ചെന്നിരുന്നു. തൊപ്പി ഊരി മേശപ്പുറത്തു വെച്ചു. ഭൂഗോളത്തെ ഒന്നും കറക്കി. അയാൾ കണ്ണടച്ചു. സ്വന്തം വീടിന്റെ പിന്നിൽ മാവിൻ കൊമ്പിൽ ഒരു ചെറുപ്പക്കാരന്റെ ജീവിതം കുരുങ്ങി കിടന്നത് കൺമുന്നിൽ തെളിഞ്ഞു.
അലമുറയിട്ടു കരയുന്ന അമ്മയെ ചേർത്തുപിടിച്ചു കൊണ്ട് ഷൈജുവിന്റെ ഏട്ടൻ പോലീസിനോട് വിളിച്ചു പറഞ്ഞു. ” ഇവൻമാരാണ് എന്റെ അനിയനെ…”
വീടിന്റെ മുറ്റത്ത് ചേർന്നു നിന്ന് പരസ്പരം തോളുകളിൽ മുഖം പൂഴ്ത്തി വിങ്ങലടക്കി നിൽക്കുന്ന മൂന്നു ചെറുപ്പക്കാർ.
കരഞ്ഞും കരയാതെയും ബന്ധുക്കളോരോന്നും വന്നുകൊണ്ടിരുന്നു. അച്ഛന്റെ കൈയും പിടിച്ച് വീടിന്റെ പടവുകൾ കയറി വരുന്ന ബവിഷയെ കണ്ട് മൂന്നുപേരുടെയും ചങ്ക് നുറുങ്ങി. അപ്പോൾ അവരുടെ അടുത്തു നിൽക്കുകയായിരുന്ന ഒരാൾ ചോദിച്ചു. “ആ പെൺകുട്ടിയെ അറിയാമോ..?”
മൂന്നുപേരും കരച്ചിലോടെ അതെ എന്നു തലയാട്ടി..
അയാൾ പറഞ്ഞു. ” അതാ.. ഷൈജൂന്റെ ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണ്. ” .