അനന്തു ഉദയകുമാർ
“ആ ഇ.എം.എസിൻ്റെ അവസ്ഥ വരുത്തിയേക്കല്ലേ പിള്ളേരെ എനിക്ക് “
ജോസഫ് മാഷിന്റെ മരണവാർത്ത കാതിൽ നിന്നും തലച്ചോറിലേക്ക് ഇരമ്പികയറുമ്പോൾ തികട്ടി വന്നത് മാഷിൻ്റെ ആ വാക്കുകളാണ്.
“കേരളത്തിത്തന്ന ആദ്യമേ അവയവദാന സമ്മതപത്രം ഒപ്പിട്ട് കൊടുത്തത് ഇഎംഎസ് ആയിരിക്കും , പറഞ്ഞിട്ടെന്താ സഖാവ് മരിച്ചപ്പോ അതെല്ലാരും അങ്ങ് മറന്നു “
എന്തായാലും മാഷിൻ്റെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു . മറ്റൊരു ജീവൻ്റെ തുടിപ്പിനൊപ്പം ചേരാൻ കെൽപ്പുള്ള അവയവങ്ങൾ ഒക്കെ വേർപെടുത്തിയ ശേഷം ശരീരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് പഠനത്തിന് കൈമാറാനുള്ള ഏർപ്പാടുകൾ ചെയ്തു. മരിച്ചവർ ബാക്കിയാക്കിയ ഓർമ്മയുടെ തിരയിളക്കങ്ങൾ അതിന്റെ അത്യുന്നതിയിൽ ആഞ്ഞടിക്കുന്ന നേരത്ത് വൈകാരികതക്ക് മേലേ യുക്തി പ്രയോഗിക്കാൻ അസാമാന്യ മനസ്സാന്നിധ്യം തന്നെ വേണം.ഒരു പക്ഷേ രക്തബന്ധം എന്ന് പറയാൻ മാഷിൻ്റെ രക്തം സ്വീകരിച്ച കുറച്ച് അപരിചിതർ മാത്രമുള്ളത് കൊണ്ടാകും അതിത്ര എളുപ്പം സാധിച്ചത് എന്ന് തോന്നി പോയി.
മരണവാർത്ത ജയേഷും രാജീവും അറിഞ്ഞു കാണുമോ ? പാർട്ടിയിൽ പ്രാദേശികമായി എന്തൊക്കെയോ സംഘർഷങ്ങളുണ്ടെന്ന് കേൾക്കുന്നു , ജയേഷ് കുറച്ചു ദിവസമായി സ്ഥലത്തില്ല . അല്ലെങ്കിൽ മാഷിൻ്റെ കാര്യം അറിഞ്ഞപ്പോൾ തന്നെ ഓടിപ്പിടച്ചെത്തിയേനെ , എല്ലാത്തിനും മുന്നിൽ തന്നെ കണ്ടേനെ . രാജീവ് ഇപ്പോ ജയ്സാൽമീരിൽ ബോർഡറിന് അടുത്ത് എവിടെയോ ആണെന്ന് കേട്ടു .
മൂവരും ഒന്നിച്ച് ഒരു തണലിനു കീഴിൽ വന്നിട്ട് ഏതാണ്ട് പത്ത് കൊല്ലം കഴിഞ്ഞ് കാണും.
മരണ സ്ഥിരീകരണം കഴിഞ്ഞ് , പിന്നിട്ട ജീവിതത്തിന്റെ ആസക്തികളിൽ നിന്നും നിരാശകളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ആർക്കുമാർക്കുമില്ലാതെ ആറടി മണ്ണിലെ സൂക്ഷ്മാണുക്കളോട് പടവെട്ടാൻ , ഒരുപിടി ചാരമാകാൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്ന പ്രേതങ്ങൾ , അവയ്ക്ക് ഒരിറ്റ് സഹതാപമെറിഞ്ഞ് കൊണ്ട് മാഷിൻ്റെ ഭൗതിക ശരീരവുമായി അകത്തേക്ക് നിരങ്ങി നീങ്ങുന്ന സ്ട്രെച്ചർ നോക്കി നിൽക്കുമ്പോൾ ഓർമ്മകൾ കുറച്ച് പിന്നിലേക്ക് കൊത്തി വലിക്കുന്നുണ്ടായിരുന്നു.
” പുറത്തെ പോക്കുവെയിലിൽ നിറയെ മാറ്റത്തിന്റെ മാറ്റൊലികൾ. വിപ്ലവത്തിന്റെ പശ്ചാത്തല സംഗീതത്തിൽ പാറി പറക്കുന്ന ചെങ്കൊടി , ചെങ്കോട്ടയിൽ പ്രസിഡന്റിന്റെ സത്യവാചകം സധൈര്യം ഏറ്റു ചൊല്ലുന്ന കമ്മ്യൂണിസ്റ്റ് അതിനെപ്പറ്റിയങ്ങനെ ഓർത്ത് നിന്നപ്പോഴാണ് സംഭവമുണ്ടായത് “
ജോസഫ് മാഷിന് ഒരീസം ദിവാ സ്വപ്നസ്ഖലനം ഉണ്ടായ കഥ വിസ്തരിക്കുമ്പോൾ ജയേഷിൻ്റെ രോമങ്ങൾ എണീറ്റു നിന്ന് ഒന്നിച്ച് ഇങ്ക്വിലാബ് വിളിക്കുന്നുണ്ടായിരുന്നു.മാഷിൻ്റെ ഭാഷ്യത്തിൽ പാർട്ടിയുടെ ചരിത്രപരമായ മണ്ടത്തരത്തിന്റെ പിറ്റന്നാൾ , ബ്ലാക്ക് ബോർഡിൻ്റെ നേർ മുകളിലെ ഭിത്തിയിൽ ഗാന്ധി പടത്തിന് ഇടതു വശത്ത് ചെഗുവേരയുടേയും വലതുവശം ഗുരുവിന്റെയും പടങ്ങൾ തെളിഞ്ഞതിൻ്റെ മൂന്നാം നാൾ , അന്നാണ് രാജീവിൻ്റെ അച്ഛനെ പാമ്പ് കടിക്കുന്നത്.
“മരം കോച്ചുന്ന തണുപ്പന്നൊക്കെ പറഞ്ഞാ അതാണ് ..
പുട്ടുകുറ്റീന്ന് ആവി ചീറ്റും പോലെയല്ലേ ഓരോ ശ്വാസവും പുറത്തേക്ക് പോകുന്നേ ,
വെളിയിൽ എങ്ങാനും ഇറങ്ങിയൊന്ന് മുള്ളാൻ പോലും പറ്റത്തില്ല , മൂത്രം തറയിൽ മുട്ടും മുന്നേ ഐസാകും..
പിന്നെ ഐസ് നൂൽ ഒടിച്ച് ഒടിച്ച് കളഞ്ഞിട്ട് വേണം ബാക്കി ഒഴിച്ച് കളയാൻ.. “
മാഷിൻ്റെ മൂന്നാർ യാത്രാ വിശേഷങ്ങളുടെ രസമിങ്ങനെ മുറുകി വരുന്ന നേരമാണ് രാജീവിൻ്റെ അച്ഛനെ പാമ്പുകടിച്ചെന്ന വാർത്തയുമായി പ്യൂൺചേട്ടൻ എത്തുന്നത്.
പാടത്തൂടെ അക്കരെ കൊമരൻ ഗംഗാരൻ വൈദ്യൻ്റെ വീട്ടിലേക്ക് ഓടുമ്പോ തൊലിപ്പുറം നീലിക്കും മുന്നേ അങ്ങെത്തിച്ചാൽ രക്ഷപ്പെടുമെന്ന് പറയുന്ന രാജീവിന്റെ ശബ്ദം ഇടറന്നുണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം അഷ്ടാംഗനെ പാമ്പ് കടിച്ചതാണ് അപ്പോളോർത്തത് . റബ്ബർ ടാപ്പിങിന് പോകുന്ന വറീത് വെളുപ്പിന് രണ്ട് മണിയോടെ ടാപ്പിങിന് പോയി കഴിഞ്ഞാല് കെട്ടിയോൾക്ക് തണുപ്പ് തീരെ സഹിക്കാൻമേലാ. അങ്ങനെ അഷ്ടാംഗൻ ഇടയ്ക്ക് അടുത്ത് ചെന്ന് കിടക്കും . വെട്ടം വീണു തുടങ്ങും മുന്നേ തിരിച്ച് പോരുകയും ചെയ്യും . കഴിഞ്ഞ മകരത്തിൽ ഒരു ദിവസം രണ്ടു വരി വെട്ടിയപ്പോ വറീതിന് മേലാകെയൊരു വയ്യായ്കപോലെ , പോയപോലങ്ങ് തിരിച്ചു പോന്നു. വറീത് വീടെത്തിയപ്പോൾ പുറത്തെ പല്ല് കൂട്ടിമുട്ടുന്ന തണുപ്പിൽ കെട്ടിയോളും അഷ്ടാംഗനും അകത്ത് തിളച്ചു മറിഞ്ഞ് ഉരുകിയൊലിക്കുന്നു. ആദ്യത്തെ അടിമുതുകത്തായിരുന്നു. ഓലപ്പുരയുടെ വിടവും തുളച്ചുകൊണ്ട് അഷ്ടാംഗൻ പണയിലെ കൂരിരുട്ടിലേക്ക് പിറന്നപടി ഓടി. പണയിലെ മുക്കുറ്റി, തുമ്പയും നാണം കൊണ്ട് അന്ന് വിരിഞ്ഞില്ല . ഓട്ടത്തിനിടെയാണ് നാണംകെട്ട ഏതോ ഒരു പാമ്പ് അഷ്ടാംഗനെ കടിക്കുന്നത് . നേരെ ഗംഗാരൻ വൈദ്യൻ്റെ അങ്ങോട്ട് ചെന്ന് കയറി, കതകിൽ മുട്ടി. അയയിൽ കിടന്ന മുണ്ടെടുത്ത് നാണം മറച്ചപ്പോഴേക്കും വൈദ്യൻ വന്ന് വാതിൽ തുറന്നു. അങ്ങനെയാണ് അഷ്ടാംഗൻ അന്ന് രക്ഷപ്പെട്ടത് . വൈദ്യൻ്റെ ഒരു പാരമ്പര്യ വിഷവിദ്യയുണ്ട്. ഒരു കരിങ്കോഴി പ്രയോഗം. കരിങ്കോഴിയെ പിടിച്ച് കാളിക്ക് മുന്നിൽ നേദിച്ച പനങ്കള്ള് ഒരിറക്ക് കൊടുത്ത് , പാമ്പ് കടിയേറ്റ ഭാഗത്ത് കുറച്ച് ആഴത്തിൽ ഒരു മുറിവുണ്ടാക്കി കോഴിയുടെ മലദ്വാരം അവിടെ ചേർത്ത് പിടിച്ച് ചില മന്ത്രങ്ങളുടെ കുരുക്കഴിക്കുന്നതിനൊപ്പം കോഴിയുടെ കഴുത്ത് ഞെരിക്കും . കോഴി പിടഞ്ഞ് തീരുമ്പോഴേക്കും വിഷമൊക്കെ വലിച്ചെടുത്തിട്ടുണ്ടാകും എന്നാണ് വിശ്വാസം .
ഞങ്ങളോടി വൈദ്യൻ്റെ വീട്ടിലെത്തിയപ്പോഴേക്കും രാജീവിൻ്റെ അച്ഛൻ മരിച്ച് വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ടായിരുന്നു. വീട്ടീലെത്തിയപ്പോൾ രാജീവിൻ്റെയും പെങ്ങമാരുടെയും നിലവിളിക്കു മേലേ ശ്രദ്ധ പോയത് അവൻ്റെ അച്ഛൻ്റെ ഇടതുകാൽപാദത്തിലെ മുറിവിന് താഴെ പറ്റിപ്പിടിച്ചിരുന്ന കോഴിത്തീട്ടത്തിലേക്കാണ്..
“അഷ്ടാംഗനെ അന്ന് വല്ല നീർക്കോലിയും പിടിച്ചതാകും “
ജയേഷും അത് തന്നെ ശ്രദ്ധിക്കുകയായിരുന്നു .
ആയിടയ്ക്കാണ് ഭിത്തിയിലെ ചെഗുവേരയും ഗുരുവും കോളിളക്കം സൃഷ്ടിച്ചത്. മാനേജ്മെന്റിനെ ചൊടിപ്പിച്ചിരിക്കുന്നു , ഉടനെ ഒരു ഇൻസ്പെക്ഷൻ ഉണ്ടാകുമത്രേ. തലേന്ന് വരെ കുലുങ്ങാതിരുന്ന ജോസഫ് മാഷ് ഇൻസ്പെക്ഷൻ്റെ അന്ന് രാവിലെ വന്ന് രണ്ടു പടവും എടുത്ത് ജയേഷിനെ ഏൽപ്പിച്ചു. കീശയിൽ വെച്ചോ വൈകിട്ട് പോകുമ്പോ മേടിച്ചോളാം എന്ന് പറഞ്ഞാണ് ജയേഷ് അതെൻ്റെ കൈയ്യിൽ തന്നത് പക്ഷേ തിരികെ ഏൽപ്പിക്കാൻ മറന്നു.
വീട്ടിലേക്ക് രണ്ട് വിപ്ലവക്കീറുകൾ പതിഞ്ഞ അച്ചടിശീലകളുമായി ചെന്ന് കയറുന്നതോർത്തപ്പോൾ തന്നെ വല്ലാത്തൊരു ഭയം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
“ചോകന്മാർക്കും ഉണ്ടൊരു ദൈവം ഇപ്പോ കമ്മ്യൂണിസ്റ്റ്കാർക്കും ഉണ്ടൊരു ദൈവം “
രണ്ടും വല്യമ്മാമ്മക്ക് കണ്ണിനു നേരെ ചതുർത്തിയാണ്.
പുറത്തെ ചായ്പ്പിൽ ആരും കാണാതെ ഒരു മൂലയിൽ രണ്ടും കൂടി ചുരുട്ടി വെച്ചു. നേരം വെളുത്തിരുന്നെങ്കിൽ ജയേഷിനെ ഏൽപ്പിക്കായിരുന്നു എന്ന ചിന്തയിൽ ഉറക്കം പോലും മറികടക്കാതിരുന്നു.
വല്യമ്മായി എങ്ങാനും വിറകെടുക്കാൻ കയറുമ്പോൾ പടം കണ്ടാൽ ഒറ്റു കൊടുത്തതു തന്നെ. ചിന്തകൾ കാടുകയറി ,കുന്നുകയറി , നേരം കുത്തൊഴുക്കിൽ പെട്ട് കുതിച്ചുപായുന്നതിടെ എപ്പോഴാണ് ഉറക്കച്ചുഴിയിൽ തെന്നി വീണതെന്നറിയില്ല.
ഇടയ്ക്കെപ്പോഴോ ചായ്പ്പിലെ അനക്കം കേട്ടാണ് ഉണർന്നത് . ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇടയ്ക്കിടെയുള്ള മിന്നൽ വെളിച്ചത്തിൽ ചായ്പ്പിൽ ആരോ നിൽക്കുന്നുണ്ടെന്ന് മനസ്സിലായി . പുറം തിരുഞ്ഞു നിൽക്കുന്ന ആളിന്റെ മുഖം കാണുന്നില്ല . വട്ടത്തൊപ്പി , തൊപ്പിക്ക് പുറത്ത് ചെവികൾ മൂടി കഴുത്തോളം നീളത്തിലുള്ള പറപറത്ത മുടി , മുഷിഞ്ഞ പഴയ പട്ടാളവേഷം, കൈയ്യിലെ കത്തിച്ച ചുരുട്ടിൽ നിന്നും ഇടയ്ക്കിടെ തെളിയുന്ന വെളിച്ചത്തിലേക്ക് ചിമ്മിനിയിൽ നിന്നെന്നപോലെ പുക വലിച്ച് വിടുന്നു . പുറം തിരുഞ്ഞു നിൽക്കുന്നയാൾ തൊട്ടടുത്ത് ചായ്പ്പിൻ്റെ അര ഭിത്തിയിൽ ഇരിക്കുന്ന ആരോടോ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാൻ വീണ്ടും കുറച്ചു നേരമെടുത്തു. പരമാവധി ജനലിന്റെ വശം ചേർന്ന് നിന്നു . വെളുത്ത മുണ്ട് , മറ്റൊരു വെള്ളമുണ്ട് കൊണ്ട് മേൽ ശരീരവും പുതച്ചിരിക്കുന്നു , വെളുത്ത കുറ്റിത്താടിയും മീശയും . മിന്നൽ വെളിച്ചത്തിൽ ആ രൂപം ഒരു ഞൊടിയിടയിൽ തെളിഞ്ഞു മറഞ്ഞു , ഒരു ഉൾക്കിടിലം ശരീരത്തിലൂടെ കടന്നുപോയി.
എന്താണ് അവർ സംസാരിക്കുന്നതെന്നറിയാൻ കാതോർത്തു .
” ശരിക്കും ശങ്കരൻ കുഴിയിൽ നിന്നും കല്ല് മുങ്ങിയെടുത്ത് പ്രതിഷ്ഠിച്ചപ്പോൾ എതിർക്കാൻ വന്നവരോട് നിങ്ങൾ എന്താണ് പറഞ്ഞത് .
നാം പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്നും അല്ല നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണെന്നും കേൾക്കുന്നുണ്ടല്ലോ.. “
ഇരുട്ടിൽ മറു ഭാഗത്ത് നിന്നുള്ള ശബ്ദത്തിനായി കാതോർത്തു. മിന്നിമറഞ്ഞ തൊട്ടടുത്ത ആകാശക്കിൻ്റെ വെട്ടത്തിൽ ആ രൂപം വീണ്ടും തെളിഞ്ഞു . ഒരു മറുപടിക്ക് പകരം പക്ഷേ ഇത്തവണ ജനലഴിയും കടന്ന് വന്നത് ഈ ലോകത്തിന്റെ മുഴുവൻ ശാന്തതയും ആവാഹിക്കപ്പെട്ട ആ രണ്ടു കണ്ണുകളായിരുന്നു . വയറു കലങ്ങി മറിയും പോലെ , കാലിൽ നിന്ന് തുടങ്ങി ശരീരം ആസകലം ഒരു തണുപ്പ് പടരുന്നു , കൃഷ്ണമണി ചുരുങ്ങി ചുരുങ്ങി വെളുപ്പിൽ ലയിക്കുന്നു. ബോധത്തിനും അബോധത്തിനുമിടയിൽ എവിടെയോ തളക്കപ്പെടുന്നപോലെ.
” പിന്നേ ചെഗുവേരയിപ്പോ മലയാളത്തിലല്ലേ സംസാരിക്കുന്നേ . ഇങ്ങ് തന്നേരെ ഇനി ഇതും കൊണ്ട് പോയി കിടക്ക വൃത്തികേടാക്കണ്ട “
അതും പറഞ്ഞ് ജയേഷ് കുളക്കരയിൽ വെച്ച് ഒന്നിച്ച് ചുരുട്ടിപ്പിടിച്ചിരുന്ന പടങ്ങൾ തിരികെ വാങ്ങി .
‘കളിയാക്കില്ലെങ്കിൽ ഞാനൊരു കാര്യം കൂടി പറയാം. പുള്ളിക്ക് നമ്മുടെ മാഷിൻ്റെ അതേ ശബ്ദമായിരുന്നു ‘
ജയേഷിൻ്റെ ചിരിയിൽ രാജീവും കുളിച്ചു കയറി .
” ആപ്പോ പിന്നെ ആ പ്രശ്നം തീർന്നു . ഡബ്ബ് ചെയ്ത ആളെയും കിട്ടി “
ഒന്ന് നിർത്തിയിട്ട് ജയേഷ് തുടർന്നു
” ഡാ ഈ പറയുന്നതൊക്കെ നിൻ്റെ തോന്നലാണ് . പ്രേതവും ഭൂതവും ഒരു മണ്ണാങ്കട്ടയുമില്ല “
കുറച്ച് നേരത്തെ നിശബ്ദത മുറിച്ചു കൊണ്ട് രാജിവ് ഇടപ്പെട്ടു .
” പക്ഷേ ദൈവം ഉണ്ടേൽ ആത്മാവും ഉണ്ട് , മരിച്ചവരൊക്കെ എവിടെ പോകാൻ നമുക്കിടയിൽ തന്നെ കാണും “
ജയേഷ് നിർത്താതെ ചിരിച്ചു. വീണ്ടും തുടർന്നു .
” സാഹിത്യം മനസ്സിലാകാതെ പോയ കുറച്ച് മനുഷ്യർ ഉണ്ടാക്കിയ കെട്ടു കഥകളാണ് ഇന്ന് ഈ കാണുന്ന ദൈവങ്ങളൊക്കെ . രാവണന്റെ കാര്യം തന്നെ നോക്കിയെ .ആൾ പത്ത് തലയുള്ള അത്ഭുത ജീവി ഒന്നുമല്ലായിരുന്നു നല്ല ബുദ്ധി കഴിവും ഒക്കെ ഉണ്ടെന്ന് കാണിക്കാനായി ആരെങ്കിലും കൊടുത്തതാകും ആ വിശേഷണം . പറഞ്ഞ് പറഞ്ഞ് അവസാനം അതിന്റെ അർത്ഥം തന്നെ മാറി . സ്വന്തം അതിശയോക്തി കൂടി ചേർത്ത് കൈമാറി കൈമാറി വരുന്ന കഥകളാണ് ഇന്ന് കാണുന്ന ദൈവങ്ങളെയൊക്കെ സൃഷ്ടിച്ചത് “
ജയേഷ് അതും പറഞ്ഞു കൊണ്ട് ഒരു കല്ല് കുളത്തിലേക്ക് ചരിച്ച് എറിഞ്ഞു . അത് വെള്ളത്തിനു മുകളിൽ മൂന്ന് കുതിപ്പ് കുതിച്ച് താഴ്ന്നു പോയി.
” ഇക്കണ്ട ആളുകൾ എല്ലാം ഇല്ലാത്ത ഒന്നിൽ വിശ്വാസിച്ച് ഇരിക്കുന്ന വിടുവിഡ്ഢികളും , നിങ്ങൾ കുറച്ചു പേർ മാത്രം ബുദ്ധിമാന്മാരും “
രാജീവ് കുറച്ച് പുച്ഛത്തിൽ കുതിർത്ത വാക്കുകൾ പുറത്തേക്ക് തുപ്പി.
“അങ്ങനെയല്ലെടാ , തെളിവുകൾ വേണ്ടേ , ഒരു സാമാന്യ യുക്തി എങ്കിലും വേണ്ടേ .
ഒരു കന്യകയ്ക്ക് കുട്ടി ജനിച്ചുന്ന് പറഞ്ഞ വിശ്വാസിക്കാൻ പറ്റോ ?
രണ്ട് ആണുങ്ങൾക്ക് ഒരു കുഞ്ഞ് പിറന്നുന്ന് പറഞ്ഞാ വിശ്വാസിക്കാൻ പറ്റോ ? “
” രണ്ട് ആണുങ്ങൾക്ക് അല്ലല്ലോ ഒരാൾ സ്ത്രീ അവതാരം എടുത്തിട്ടല്ലേ കുഞ്ഞ് ജനിച്ചത് “
” അതിലും എന്ത് യുക്തിയാ ഇരിക്കുന്നേ . പകരം അവര് ബൈസെക്ഷ്വൽ ആയിട്ടുള്ള രണ്ട് പേർ ആയിരുന്നെങ്കിലോ . അതിനെ അംഗീകരിക്കാത്ത സമൂഹത്തിൽ അതവതരിപ്പിക്കാൻ വേറെ മാർഗം ഒന്നുമില്ലാത്തത് കൊണ്ട് വന്നതായിക്കൂടെ ഈ അവതാര കഥ.
മാത്രമല്ല കുഞ്ഞുങ്ങളില്ലാതിരുന്ന നൃപന് ദുഖശാന്തിയായൊരു ആരണ്യ അഞ്ജനകേശിയിൽ നിന്ന് ലഭിച്ച സമ്മാനമായിക്കൂടെ ആ കുഞ്ഞ്. ഒടുവിൽ വലുതായപ്പോൾ പെറ്റമ്മയെത്തേടി കാട്ടിലേക്ക് പോയതുമാകാമല്ലോ “
ഞങ്ങളെ വരിഞ്ഞു മുറുക്കിയ വലിയ നിശബ്ദതയിലും ജയേഷ് ജോസഫ് മാഷിനെപ്പോലെ ഒരു മാഷാകുമെന്ന് ഞാൻ ചിന്തിച്ചു.
രാജീവ് പെട്ടെന്ന് ചാടി എണീറ്റ് ജയേഷിന്റെ ഉടുപ്പിൽ കുത്തിപ്പിടിച്ചു
” എടാ പൊലയാടി മോനെ നിനക്കൊക്കെ വിപ്ലവം ഛർദ്ദിച്ചിട്ട് കയറി ചെല്ലുമ്പോ നാലു നേരവും തിന്നാനും കുടിക്കാനും ഉള്ളതിന്റെ കടിയാണ് . ഇതിനൊക്കെ വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരന് അറിയാം ഉടയതമ്പുരാൻ ആരാന്നും എന്താന്നും “
രാജീവിന്റെ ചുണ്ടുകൾ വിറച്ചു കണ്ണും മുഖവും ചുവന്നുതുടുത്തു .
ജയേഷ് അമ്പരപ്പിൽ നിന്നും പുറത്തു കടക്കാനാകാതെ പരുങ്ങി നിന്നു.ഞാൻ പെട്ടെന്ന് രാജീവിനെ പിടിച്ചു മാറ്റി .
തിരിഞ്ഞു നടക്കുന്നതിനിടെയും അവൻ സംസാരിച്ചു കൊണ്ടേയിരുന്നു
” ആവാമെടാ ആവശ്യത്തിനാവാം ഇതൊക്കെ അങ്ങ് ഇല്ലാത്ത ഒരു കാലം വരും അന്ന് കിടന്ന് നരകിക്കുമ്പോ നീയൊക്കെ ദൈവമേ എന്ന് തന്നെ വിളിച്ചോളും “
അവൻ നടന്നു നീങ്ങി.
എന്ത് പറയണമെന്നറിയാതെ ഞാൻ ജയേഷിന്റെ തോളിൽ കൈവച്ചു
‘ ഡാ അവൻ അറിയാതെ എന്തൊക്കെയോ ‘
“മാറെടാ “
അവൻ ദേഷ്യത്തിൽ കൈ തട്ടിമാറ്റി നടന്നു .
ഒരു സൗഹൃദ സംഭാഷണം എത്ര പെട്ടെന്നാണ് വെറുപ്പിനും വിദ്വേഷത്തിനും വഴി മാറിയതെന്നോർത്ത് വിറങ്ങലിച്ചു നിന്നു പോയി . ജോസഫ് മാഷ് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട് മതവും വിശ്വാസവുമൊക്കെ ഒരു വലിയ സ്പെക്ട്രം പോലാണെന്ന് , ചിലർക്ക് അത് ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്ന തരത്തിൽ വളരെ വൈകാരികമായി വളർന്ന് വേരോടി ഉറച്ചു പോയിട്ടുണ്ടാകും അവരോട് ഒരിക്കലും അതിന്റെ പേരിൽ തർക്കിക്കാൻ പോകരുത് . പ്രത്യേകിച്ച് സുഹൃത്തുക്കൾക്കിടയിൽ . സൗഹൃദവും ബന്ധങ്ങളുമൊക്കെ തകർത്ത് തരിപ്പണമാക്കാനുള്ള ശക്തിയുണ്ടതിന്.
അന്നത്തെ ആ ചെറിയ പിണക്കം , ഒന്നിച്ചൊന്നിരുന്ന് സംസാരിച്ചാൽ എന്നേ തീർക്കാമായിരുന്ന ഒരു പരിഭവം ,അതിത്ര നാളും നീണ്ട് പോകുമെന്ന് ഒരിക്കലും ആരും കരുതിയില്ല . പിന്നെയാകട്ടെ പിന്നെയാകട്ടെ എന്ന് കരുതിയിരുന്ന് ഒടുക്കം രാജീവ് പട്ടാളത്തിലേക്കും പോയി ജയേഷ് പൊതുപ്രവർത്തനവും പാർട്ടിയുമൊക്കെയായി അതിന്റെ തിരക്കുകൾ . കഴിഞ്ഞാഴ്ച മാഷിനെ കാണാൻ ചെന്നപ്പോ കൂടി രണ്ടു പേരുടെയും പിണക്കത്തെപ്പറ്റി തിരക്കി ഇത്തവണ രാജീവ് ഇങ്ങ് വരട്ടെ നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞതേയുള്ളു .
പിറ്റേന്ന് കിഴക്ക് വെള്ള കീറിയത് മാഷിൻ്റെ ചരമവാർത്തയച്ചടിച്ച പത്രത്തിനൊപ്പം മറ്റു ചില വാർത്തകളും കൊണ്ടായിരുന്നു .
“ആണവകരാറിലുടക്കി ഇടതുപക്ഷം യുപിഎക്ക് പുറത്തേക്ക് “
മാഷുണ്ടായിരുന്നെങ്കിൽ വീണ്ടും ചരിത്രപരമായ മണ്ടത്തരമെന്ന് പറയുമായിരുന്നോ അതോ വ്യക്തമായ നിലപാടെന്ന് ഐക്യപ്പെടുമായിരുന്നോ.
“അതിർത്തിയിൽ മലയാളി ജവാന് വീരമൃത്യു “
അതിർത്തിക്ക് അപ്പുറവും ഇപ്പുറവും രാജാക്കന്മാർ പ്രതിരോധത്തിലാകുമ്പോൾ ഒക്കെ അതിർത്തി വീണ്ടും വീണ്ടും പുകഞ്ഞു , വിഷപ്പുകയിൽ അകാലത്തിൽ ഒത്തിരി ജീവനുകളും ഇരുവശത്തും പൊലിഞ്ഞു കൊണ്ടുമിരുന്നു .
” ഒടുങ്ങാത്ത രാഷ്ട്രീയ കൊലപാതക പരമ്പര , പാർട്ടിക്ക് ഒരു രക്തസാക്ഷി കൂടി “
വായനശാലയിൽ നിന്നും കിട്ടിയ വാർത്തകൾക്കൊപ്പം പത്രവും ചുരുട്ടി കക്ഷത്ത് വെച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ഒരു മനുഷ്യന് ഒരു സമയം താങ്ങാൻ കഴിയുന്ന പരമാവധി വേർപാടുകളുടെ എണ്ണം എത്രയായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു .
എത്ര പെട്ടെന്നാണ് നമുക്ക് ചുറ്റുമുള്ള ജീവിതങ്ങൾ നമ്മളെ മറികടന്ന് പോകുന്നത് എന്നോർത്തു.
രാത്രി ചായ്പ്പിലെ ഇരുട്ടിൽ പരിഭവങ്ങളും പിണക്കങ്ങളും തകർന്നടിഞ്ഞ് മൂന്ന് ശബ്ദങ്ങൾ ചിരിച്ചും കളിച്ചും ഒന്നായ് ചേരുന്നുണ്ടായിരുന്നു . എത്രയൊക്കെ കാത്തിരുന്നിട്ടും ഒച്ചയിട്ടിട്ടും പക്ഷേ അതിൽ നിന്ന് ഒരു നോട്ടം പോലും ജനലഴിയും കടന്ന് ഉള്ളിലേക്ക് ചെന്നില്ല.