തിരമാലകൾ

തിരമാലകൾ

നജീബ് കാഞ്ഞിരോട്

കുറെ വർഷങ്ങൾക്ക് ശേഷമാണ് അയാൾ അവളെ വീണ്ടും കണ്ടത്. നേരിട്ടല്ല. ഫേസ്ബുക്കിൽ. അത്രയും വർഷങ്ങൾ കൊണ്ട് അയാൾ അത്യാവശ്യം നല്ലൊരു എഴുത്തുകാരനായി മാറിയിരുന്നു. അയാളുടെ ആദ്യ കഥാസമാഹാരം ‘മഴ നനഞ്ഞ പച്ചിലകൾ’ മെസ്സഞ്ചറിൽ അവൾ കുറിച്ചിട്ട അഡ്രസ്സിൽ അയച്ചു കൊടുത്തു. ബുക്ക് അവിടെ എത്തുന്നതിന് മുമ്പ് തന്നെ അവളുടെ കാൾ അയാളെ തേടിയെത്തി. അന്നവൾ ഒരുപാട് സംസാരിച്ചു. കോളേജിലെ പഴയ ഓർമ്മകൾ അവൾ കണ്ണികൾ പൊട്ടാതെ പൊടി തട്ടിയെടുത്തു. അവളുടെ ഓർമ്മശക്തിയിൽ അയാൾ അത്ഭുതപ്പെട്ടു. പിന്നെയും അവൾ എന്തൊക്കെയോ സംസാരിച്ചു. അവളുടെ സ്നേഹനിധിയായ ഭർത്താവിനെ കുറിച്ച്, മകനെ പറ്റി. പറയാതെ പോയ പ്രണയത്തെ കുറിച്ച്…

അല്ലെങ്കിലും അവൾ പണ്ടേ വായാടിയായിരുന്നല്ലോ. അതുകൊണ്ടാണല്ലോ അവളെ അറിയാതെ പ്രണയിച്ചു പോയതും. അവൾ ദിവസം രണ്ട് മൂന്നു തവണ അയാളെ വിളിക്കും. വാട്സാപ്പിൽ മെസ്സേജ് അയക്കും. ഭർത്താവൊന്നിച്ചുള്ള അവളുടെ പ്രൊഫൈൽ ഫോട്ടോയിൽ അവൾ അന്നത്തെപ്പോലെ തന്നെ സുന്ദരിയായിരുന്നു. കുറച്ച് തടിച്ചിട്ടുണ്ട്. ആ മഞ്ഞ സാരി അവൾക്ക് നന്നായി ചേരുന്നു. ബുക്ക് വായിച്ചതിന് ശേഷം അവൾ അയാളുടെ ഓരോ കഥകളും വിലയിരുത്തി. നിരൂപണം ചെയ്തു. അത് അയാൾക്ക് ഒരുപാട് ഇഷ്ടമായി. അവൾ നല്ലൊരു വായനക്കാരിയും നിരൂപകയും ആയിരുന്നു. അയാളുടെ ഭാര്യ അയാൾ എഴുതുന്നത് ഒന്നും വായിക്കാറില്ലായിരുന്നു. ‘നിങ്ങക്ക് വേറെ പണിയില്ലേ? ഊള എഴുത്തും കൊണ്ട് നടക്കുന്നു.’ ഇടക്കെപ്പോഴോ അവൾ അങ്ങനെ പറഞ്ഞിരുന്നു. അന്നയാൾ ദസ്തയെവിസ്കിയുടെ പ്രശസ്തമായ ഒരു നോവലിന്റെ മലയാളം പരിഭാഷ വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൗമ്യ വിളിച്ചത്.

“ടാ, ഞാൻ നിന്നെ ഇപ്പോ ഓർത്തതെ ഉള്ളൂ. നിന്റെ തമാശകൾ കേട്ടാൽ ഉള്ളിൽ അടിഞ്ഞു കൂടിയ വിഷമങ്ങൾ അലിഞ്ഞില്ലാതാവും.” അയാൾ പറഞ്ഞു. അവൾക്ക് നല്ല നർമ്മബോധം ഉണ്ടായിരുന്നല്ലോ. അന്നും അവർ ഒരുപാട് സംസാരിച്ചു.

“ഉമേഷേ, നിന്റെ ബുക്കിലെ ‘നിലാപ്പക്ഷി’ വായിച്ചപ്പോൾ എനിക്ക് പഴയ എന്തൊക്കെയോ ഓർമ്മ വന്നു. നിന്നെ കാണണമെന്ന് തോന്നുന്നു.” അയാൾ ചിരിച്ചു. ഓഫീസിൽ ഒഴിവു കിട്ടുമ്പോഴൊക്കെ സൗമ്യക്ക് ഉമേശനെ ഓർമ്മ വന്നു. അയാളുടെ തൂലികാ നാമം ഉമേഷ്‌ വള്ളിക്കാടൻ എന്നായിരുന്നു.

“സൗമ്യേ, ഒരു മാസത്തോളമായില്ലേ ഫോണിൽ മാത്രം. എനിക്ക് തന്നെ നേരിൽ കാണാൻ തോന്നുന്നു.”
“എന്നാ നീ ഇങ്ങോട്ട് വാ.” “പിന്നേ, അത്രയും ദൂരം യാത്ര ചെയ്യാൻ എനിക്ക് പറ്റില്ല. നീ എപ്പോഴാ നിന്റെ വീട്ടിൽ വരുന്നത്? തനിച്ച്.”

അവളെ കല്യാണം കഴിച്ചു കൊണ്ട് പോയത് തൊട്ടടുത്ത ജില്ലയിൽ 100 km ദൂരെയായിരുന്നു. അവൾക്ക് നാട്ടിൽ ഭർത്താവിനെ കിട്ടാത്തതിൽ അയാൾക്ക് അന്ന് ദേഷ്യം തോന്നി.

“എന്നാ ഞാൻ അടുത്ത മാസം വരുന്നുണ്ട്. അപ്പോൾ കാണാം.” ദിനങ്ങൾ കൊഴിഞ്ഞു വീണു. ഒരു ദിവസം അവൾ ചോദിച്ചു.

“നീ എന്താടാ എന്നെപ്പറ്റി ഒന്നും എഴുതാതിരുന്നത്.”
“ആര് പറഞ്ഞു? അതിൽ ഒരു യക്ഷിക്കഥ ഉണ്ടല്ലോ.” അവൾ പൊട്ടിച്ചിരിച്ചു.

“നീ പണ്ടത്തെ പോലെ തന്നെ ചളി കോമഡി വിട്ടില്ല അല്ലെ.” ” നിന്റെ കൂടെ കൂടിയതിനു ശേഷമാണ് ചളിയായത്.” അയാളും വിട്ടില്ല. അപ്പോൾ അയാൾ പഴയ കോളേജ് കുമാരനായി മാറുകയായിരുന്നു.

അന്ന് നേർത്ത ചാറ്റൽ മഴയുള്ള ദിവസമായിരുന്നു. അവളെ കാണാൻ പോകുന്ന ദിവസം. അവൾ തനിയെ ബീച്ചിൽ വരും. അയാൾ ബൈക്ക് എടുത്ത് പൊടിമഴ വക വെക്കാതെ ബീച്ചിലേക്ക് വിട്ടു.

“നീ നല്ല തടിച്ചി ആയിട്ടുണ്ട്.” അയാൾ കളിയാക്കി.

“പോടാ.” അവളുടെ മുഖം ചുവന്നിരുന്നു. അയാൾ പറഞ്ഞത് പോലെ അവൾ മഞ്ഞ സാരിയാണ് ഉടുത്തിരുന്നത്. പോക്കുവെയിൽ തട്ടി അവളുടെ വെളുത്ത വയർ തിളങ്ങി. പാറക്കൂട്ടങ്ങളിലേക്ക് വാശിയോടെ അടിച്ചു കയറുന്ന തിരമാലകൾ അവളെ രസിപ്പിച്ചു. അവൾക്ക് കടൽ ഇഷ്ടമായിരുന്നു. കടൽകാറ്റും. അയാൾക്കും.

” ഡാ, നമ്മുടെ ഇഷ്ടങ്ങൾ എല്ലാം ഒരുപോലെ.” ഒരു വലിയ പാറക്ക് മുകളിൽ ചേർന്നിരിക്കുമ്പോൾ അവൾ പറഞ്ഞു. “അതെന്തൊക്കെയാണ്.?” അയാൾ വെറുതെ ചോദിച്ചു. അപ്പോൾ അവളുടെ കൈത്തലം അയാൾ തടവിക്കൊണ്ടിരുന്നു. അവൾ കൈ പിൻവലിച്ചില്ല.

“കടൽ, മഴ, തിരമാലകൾ എല്ലാം.”

“പിന്നെ ചളി കോമഡിയും” അയാൾ കൂട്ടിചേർത്തു. അവൾ പിന്നെയും പൊട്ടിച്ചിരിച്ചു. അപ്പോൾ അയാൾ രണ്ട് ഐസ്ക്രീം വാങ്ങികൊണ്ട് വന്നു.

“നിനക്ക് എന്നോട് നല്ല പ്രണയമായിരുന്നു അല്ലെ.? പണ്ട്.” ഐസ്ക്രീം നുണഞ്ഞുകൊണ്ട് അവൾ ചോദിച്ചു.

“നീ എന്തേ പറയാതിരുന്നത്?” അയാൾ തിരിച്ചു ചോദിച്ചു.

“പേടിയായിരുന്നു.”

“ഇപ്പോൾ പേടി പോയൊ?”

“ഉം.” സൗമ്യ മൂളി.

“നിന്റെ മാംസളമായ ശരീരം എന്നെ പ്രലോഭിപ്പിക്കുന്നു.

“അയാൾ ഒന്നുകൂടി അവളോട് ചേർന്നിരുന്നു. അവളുടെ ഗന്ധം അയാളെ മത്ത് പിടിപ്പിച്ചു.

“ഡാ, നിന്റെ കണ്ണുകൾ.. ” അയാൾ അവളുടെ കണ്ണുകളിലേക്ക് വികാരവായ്‌പോടെ നോക്കി.

“നമുക്ക് വൈകുന്നേരം ഇവിടെ ഒരു ഹോട്ടലിൽ റൂം എടുത്താലോ. കുറച്ചു റസ്റ്റ്‌ എടുക്കാം. കടലും കാണാം.”

“ഉം” അവൾ പിന്നെയും മൂളി.

“സന്ധ്യയാകുമ്പോൾ എനിക്ക് വീട്ടിൽ എത്തണം.” അവളെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ കടലിലേക്കിറങ്ങി. തണുത്ത വെള്ളത്തിൽ കാല് തട്ടിയപ്പോൾ അവൾ സാരി കയറ്റിപിടിച്ച് പിന്നോട്ട് മാറി.

“ഈ തിരമാലകൾ പ്രേമം പോലെയാണ്. ആദ്യം കാലിൽ തട്ടുമ്പോൾ മാറി നില്ക്കാൻ തോന്നും. പിന്നെ മെല്ലെ അതിന്റെ തണുപ്പ് ശരീരത്തിൽ മെല്ലെ തട്ടിതുടങ്ങുമ്പോൾ നമ്മൾ ആസ്വദിച്ചു തുടങ്ങും. പിന്നെ തിരിച്ചു കയറാൻ തോന്നില്ല.” കടൽക്കാറ്റ് അടിച്ചു കയറുന്ന റൂമിൽ അവളുടെ മുടിയിഴകൾ പറന്നു കൊണ്ടിരുന്നു. അയാൾ അത് മാടിയൊതുക്കി. അയാളുടെ ഓർമ്മകൾ പിറകിലേക്ക് കുതിച്ചു പാഞ്ഞു.

“ഇത് തെറ്റല്ലേ.” അവൾ കാതിൽ മന്ത്രിച്ചു.

” അല്ല, ഇത് പ്രണയമാണ്. ആത്മാവിൽ നിന്നുണരുന്ന ഗാഢ പ്രണയം.” അയാളുടെ ശബ്ദം വിറച്ചു.

“ഉം.” അവൾ മൂളി. അയാൾ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.

“സമയം കൊറേയായി. എനിക്ക് പോകണം.” അയാളുടെ ചുണ്ടിൽ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു.

” ഇനി എപ്പോഴാ.?” “രണ്ട് ദിവസം കഴിഞ്ഞ് എനിക്ക് പോകണം.”

“നിന്റെ കൂടെ ഞാനും വരാം.” അയാൾ ചിണുങ്ങി.

“പോടാ.” അപ്പോഴേക്കും അവൾ സാരി ചുറ്റിക്കഴിഞ്ഞിരുന്നു. അവളെ യാത്രയാക്കി അയാൾ ബൈക്കിനരികിലേക്ക് നടന്നു.

“സൗമ്യേ, ഇന്ന് നീ വരില്ലേ, ഞാൻ ബീച്ചിൽ കാത്തിരിക്കും.” രണ്ടാമത്തെ ദിവസം അയാൾ വിളിച്ചു. അന്ന് ഒരുപാട് സമയം അവർ ബീച്ചിൽ കൈ കോർത്തു പിടിച്ചു നടന്നു. അവൾ നാളെ പോകും.

“നിന്റെ ചുണ്ടുകൾ റോസ് പൂവിന്റെ ഇതളുകൾ പോലെയാണ്.” റൂമിൽ അവളോട് ചേർന്നിരിക്കുമ്പോൾ അയാൾ പുലമ്പി. അവളുടെ വയറിൽ തല വെച്ചു കിടക്കുകയായിരുന്നു അയാൾ.

“ഉമേഷേ, ഞാൻ നാളെ പോകും. നമുക്ക് ഇനി ഇത് വേണ്ട, തെറ്റാണ്.”

“നിന്റെ ഗന്ധം എനിക്ക് മറക്കാൻ പറ്റില്ല.” അവളെ ചുംബിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ഇനി വേണ്ട.” അവളുടെ ശബ്ദം ഇടറി. അവൾ അയാളെ കെട്ടിപ്പിടിച്ചു. അയാളുടെ കൈകൾ അവളുടെ നെഞ്ചിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.

“നീ പോകണ്ട.” അവൾ പൊട്ടിച്ചിരിച്ചു. അവളെ ഓട്ടോയിൽ കയറ്റി വിടുമ്പോൾ അയാൾക്ക് നഷ്ടബോധം തോന്നി. അയാൾ പ്രണയത്തെ പറ്റി ഒരു കഥയെഴുതിതുടങ്ങി. ക്ലൈമാക്സ്‌ ആകുമ്പോഴേക്കും അത് പ്രണയത്തിന്റെ കാല്പനികതയിൽ നിന്നും കാമത്തിന്റെ മാംസളതയിലേക്ക് വഴിമാറി. അന്ന് അവൾ വീണ്ടും വിളിച്ചു.

“സൗമ്യേ, ഞാൻ നിന്നെപ്പറ്റി ഒരു കഥയെഴുതി.”

“ആഹാ.. നാളെ നീ ഇങ്ങോട്ടു വാടാ, ഭർത്താവ് ഡൽഹിക്ക് പോകുന്നു.” പേന മാറ്റി വെച്ച് അയാൾ മൊബൈലിൽ വടക്കോട്ടുള്ള ട്രെയിനിന്റെ സമയം തിരഞ്ഞുകൊണ്ടിരുന്നു.