സി ആർ അജയകുമാർ
വെട്ടി നിറുത്തിയ പോത്തിൻ തുടയുടെ ഇടയിലൂടെ കാളക്കരള് കൊത്തി നുറുക്കുന്നതിനിടെ ഒരു വഷളൻചിരിയുടെ മസാല പുരട്ടി മൊയ്തു കൂട്ടിച്ചേർത്തു.”എൻ്റെ ഇക്ബാലുകുട്ടിയേ, അനക്കു മാത്രമേ ഉള്ളോ.. പെണ്ണും കൊച്ചുമൊക്കെ .. നമ്മളും രണ്ടു കെട്ടിയതാടാ “
”എന്താണ് മൊയ്തുക്കാ പ്രശ്നം ?”
ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഇറച്ചി വാങ്ങാനുള്ള കവറ് തട്ടിക്കുടഞ്ഞ് പ്ലാവീട്ടിലെ സുബൈറ് ചികഞ്ഞു.
“ഈ ഇക്ബാലിൻ്റെ മോനില്ലേ… അബു.. അവൻ ആ പൊന്നമ്മയുടെ മോനുമായി പന്തുകളിച്ചെന്നും പറഞ്ഞ് ഇവൻ പൊന്നമ്മയുടെ വീട്ടിൽ വഴക്കിന് ചെന്നന്നേ ..”
വെട്ടുന്നതിനിടെ തെറിച്ചുവീണ കാള കരളിൻ്റെ ചോരത്തുള്ളി തുടച്ചു മാറ്റി മൊയ്തു തുടർന്നു. ”എന്നാലുമെൻ്റെ ഇക്ബാലെ, ഇതൊട്ടും ശരിയായില്ല. നിൻ്റെ മോനിക്കിത്തിരി ചന്തി കൂടുതലുണ്ടെന്നും കരുതി ഇത്രയ്ക്ക് നെഗളിക്കണോ.?”
നിഷ്കളത അഭിനയിച്ച മൊയ്തുൻ്റെ കള്ളച്ചിരി കൂടി കണ്ടതോടെ ഇരച്ചുകയറിയ ക്ഷോഭത്തിൽ ഇക്ബാല് പൊട്ടിച്ചിതറി. ” ങ്ങള് തോന്യാസം പറയല്ലേ.. കൊച്ചിനെ പറഞ്ഞ എൻ്റെ സ്വഭാവം മാറുമേ..”
“നമ്മള് നിറുത്തി ..അൻ്റെ കൈയ്യികൊണ്ട് ചാവാൻ നമ്മളില്ലേ …”
ഇറച്ചി വാങ്ങാൻ വന്നവരും ഇറച്ചി കൊത്തിയരിഞ്ഞു നിന്ന കൊലുമ്പനും ഒന്നിച്ച് ചിരിച്ചു. ചിരിയുടെ അലയൊലികൾ തോട്ടത്തിൽക്കാവിലെ ഇറച്ചിക്കടയിൽ കോമാളി കാറ്റായി മേഞ്ഞു….
തല താഴ്ത്തി നിന്ന ഇക്ബാലിനെ അടുത്തേയ്ക്ക് വിളിച്ചു ഇറച്ചിക്കായി സഞ്ചി നീട്ടാൻ കൊലുമ്പൻ ആംഗ്യത്തിൽ സൂചിപ്പിച്ചു.ഇറച്ചി സഞ്ചിയിലേക്കിടവേ സ്വകാര്യത്തിൽ കൊലുമ്പൻ ചോദിച്ചു. ” തൊണ്ടയിലെ കാരമുള്ള് ഇപ്പോഴുമുണ്ടോ.”
ശബ്ദം താഴ്ത്തി അവൻ മന്ത്രിച്ചു. ”വേണേൽ ഞാൻ തരാം .. “
വെട്ടി കുതറി മാറി നിന്ന് ഇക്ബാല് ക്ഷുഭിതനായി .. ”പോടാ, നായേ.. “
മലഗന്ധമുള്ള ചിരി പിന്നെയും ചിരിച്ച് കൊലുമ്പൻ ഉച്ചത്തിൽ ഓർമ്മിപ്പിച്ചു…
“ഈ ഇറച്ചി കുറച്ച് മുറ്റിയതാ… പൊടിയാക്കി വേണം കോഴിക്ക് കൊടുക്കാൻ … എല്ല് പൊടിയ്ക്കണം… അല്ലേ.. അൻ്റെ കോഴീ ടെ തൊണ്ടേ കേറി… കോഴികള് തീരുമേ…”
പിന്നെയും എല്ലാരും ചിരിച്ചു. ഇറച്ചിയും വാങ്ങി തിരിഞ്ഞു നടന്ന ഇക്ബാല് പിന്നിൽ തോന്ന്യാസചിരികളുടെ വൃത്തികെട്ട ഗന്ധം ഇറച്ചി കടയിൽ നിന്നുംപൊന്തി വരുന്നത് അറിഞ്ഞു.
ഇനി അഞ്ചു മണിക്കൂർ പണിയാണ്. ഈ വേസ്റ്റ് ഇറച്ചിയും എല്ലും ചെറിയ പൊടിയാക്കും.കോഴിഫാമിൻ്റെ പുറകുവശത്തെ ടാർപ്പാ കെട്ടിയ പഴകിയ മാംസ മണമുള്ള ചായ്പ്പിൽ ഒറ്റയ്ക്കിരുന്ന് എല്ലും മാംസവും പൊടിച്ച് മഞ്ഞളും ഉപ്പുമിട്ട് കുഴച്ച് ഒന്നര കിലോ ചോറിനൊപ്പം ചേർത്തുവെയ്ക്കും.
ഇതൊക്കെ തയ്യാറാക്കാൻ ഇക്ബാലിൻ്റെ തന്നെ ചില തട്ടി കൂട്ട് ഉപകരണങ്ങളുണ്ട്. അരകല്ല്… മുറയ്ക്കാനും പൊടിയ്ക്കാനുമുള്ള മൂർച്ചയേറിയ പിച്ചാത്തികൾ ചേർത്തുണ്ടാക്കിയ ഒരു സംവിധാനം. ഇറച്ചിക്കോഴികൾക്ക് ഏറ്റവും ഇഷ്ടമുള്ള മാംസ കൊഴുപ്പുള്ള ചോറുരുളകൾ അങ്ങനെ ഇക്ബാലിൻ്റെ ഫാക്ടറിയിൽ നിന്ന് ഓരോ ദിവസവും ഏകദേശം അഞ്ച് കുട്ട പുറത്തു വരും… അതു തിന്നുന്ന കോഴികളുടെ മാംസത്തിന് രുചി വേറിട്ട് നിൽക്കും…. ഒൻപത്ഇക്ബാലിൻ്റെ കുടുക്ക പോലുള്ള ബീഫ് കോഴിയ്ക്ക് കായംകുളത്ത് നിന്നു വരെ ഓർഡറുണ്ട്. നാട്ടുഭാഷേ പറഞ്ഞാ കുത്തിക്കഴപ്പ് ഇരട്ടിപ്പിക്കും ഇക്ബാലിൻ്റെ ഇറച്ചിക്കോഴികൾ …
ഇക്ബാലേയെന്ന വിളി കേട്ട് അയാൾ തിരിഞ്ഞു നോക്കി… പ്രാഞ്ചി പ്രാഞ്ചി വരുന്ന പത്മനാഭൻ മാഷ്… മാഷ്ക്ക് വയസ്സായിരിക്കുന്നു .. മാഷിനെ കാണുമ്പോഴൊക്കെ ഇരുപത് വർഷം മുമ്പ് പറഞ്ഞ വാക്കുകള് ചെവിയിൽ എത്തും. ”എൻ്റെ ഭാർഗ്ഗവി യെ ഞാൻ കളയും… നിന്നെ ഞാൻ കെട്ടും .. “
ആസ്വദിക്കലിൻ്റെ ഉൻമാദത്തിൽ അബോധത്തിലെന്നോണം മുടിയിൽ കുത്തി പിടിച്ച് അടുപ്പിക്കുന്നതിനിടയിൽ മാഷ് പറഞ്ഞു കൊണ്ടിരുന്നു… “നിന്നെ ഞാൻ കെട്ടും…”
മാഷിൻ്റെ പാതി അടഞ്ഞു പോയ കണ്ണുകൾ.. ഒട്ടും വേദനിപ്പിക്കാതെ സ്നേഹിച്ചിരുന്ന മര വാടയുള്ള പത്മനാഭൻ മാഷ്…
“എന്താടാ, ഇക്ബാലേ..അബുൻ്റെ കാര്യത്തില് നീ വഴക്കിട്ടെന്നു പറയുന്നു” അയാളുടെ കണ്ണുകളിൽ പുളയുന്ന നീർക്കോലിയുടെ ചിനപ്പുകൾ ഇല്ല … ആ ചത്ത കണ്ണുകളിലേയ്ക്ക് നോക്കി ഇക്ബാല് ഖേദിച്ചു. ”മാഷെ… മാഷിന് അറിയാല്ലോ.. ഞാനോ പെഴച്ചു പോയ് … എന്നെ സ്നേഹിച്ച എല്ലാരേയും ഞാനും സ്നേഹിച്ചു … ഞാൻ അങ്ങനായി പോയി… പക്ഷേ അബൂനെ……”
”പതിമൂന്ന് വയസ്സല്ലേ അവനുള്ളൂ.. ”മാഷ് ആശ്വസിപ്പിച്ചു. ”നീയിങ്ങനെ പേടിക്കാതെ….അവൻ നല്ല ആൺ കുട്ടിയാ..അവനോട് കൂടുന്നവരോടൊക്കെ നീയിങ്ങനെ വഴക്കിടാൻ പോയാ നിനക്ക് പ്രാന്താന്ന് എല്ലാരും പറയും..”
അയൽവീടായ മാങ്കുട്ടി തറവാട്ടിലെ അറയിൽ തേക്കൊട്ട എടുക്കാൻ പോയതായിരുന്നു ഇക്ബാൽ… പിന്നാലെ അഹമ്മദ് കുട്ടി മോ ലാളിയും റബ്ബർ ചെരുപ്പുമിട്ട് കയറി… “അനക്ക് ചക്കര വേണോടാ ഇക്ബാലെ…”
മോലാളിയുടെ ഉളുത്ത ചിരി… പതിമൂന്നുകാരൻ്റെ ആർത്തിക്ക് മുമ്പിൽ മടി കുത്ത് അഴിച്ച് മോലാളി ചക്കരക്കഷണം നീട്ടി തന്നു.. പിന്നെ കൈയ്യിൽ പിടിച്ച് മടിയിലിരുത്തി…. വല്യ പണക്കാരനായ മോലാളി എന്നെ സ്നേഹിക്കുന്നു… ഉമ്മയോട് പറയണം…. നമുക്ക് വീടും വസ്തുവും തന്ന മോ ലാളി എന്നെ കെട്ടി പുണരുന്നു.. ഉമ്മാക്ക് സന്തോഷമാകും …മോ ലാളി എന്നെ സ്നേഹിച്ചോട്ടെ… ഇടങ്ങഴികളും, പറകളും നാഴികളും കൂടി കിടക്കുന്നിടത്ത് മോലാളി ഒരു കൈ കൊണ്ട് എന്തോ തപ്പുന്നുണ്ട്… പറയുടെ കൂടെ കാണുന്ന കമ്പിക്കോലാണ്… പിന്നിലൂടെ വന്നു കയറുന്ന പറക്കമ്പി …
ഉമ്മാ.. അലറിക്കരഞ്ഞു….
”നീയെന്താ ആലോചിക്കുന്നെ….” ഇക്ബാല് ഞെട്ടിയുണർന്നു … ആലോചിച്ച് മാഷ് സൂചിപ്പിച്ചു… “നീയാ ഡോക്ടർ രതീഷിൻ്റെ അടുത്ത് ഒന്നു സംസാരിക്ക് … ഇക്കാര്യത്തിലൊക്കെ ഗവേഷണം നടത്തുന്നയാളാ…അബു നിന്നെ പോലാകുമെന്ന് സംശയമുണ്ടേൽ അതിനൊക്കെ ചികൽസയുണ്ട്… അതാണ് ചെയ്യേണ്ടത്…”
ഒന്നു നിറുത്തി മാഷ് ധിറുതിപ്പെട്ടു.”ഭാർഗ്ഗവിക്ക് ആമവാതം ലേശം കലശ്ശലാ.. കഷായം വാങ്ങാനിറങ്ങിയതാ പോട്ടെ….”
ഇറച്ചി തിന്ന് കൊതി മൂത്ത കോഴികൾ ഇക്ബാലിനെ കണ്ട് ആർത്തു ചിലച്ചു ..ഇക്ബാലിനെ എവിടെ കണ്ടാലും ഇറച്ചിക്കോഴികൾ തിരിച്ചറിയും…. ധിറുതിയിൽ കോഴികളെ ഹലാൽ ആക്കുകയാണ് ജോലിക്കാര് സോമനും ഷൗക്കത്തും… ഇന്ന് ഓർഡർ കൂടുതലാ … കഴുത്തുപൊട്ടിച്ച് ഇറച്ചിക്കോഴികളെ കന്നാസിലെക്കെറിയുന്നു സോമൻ .. തൊലി പൊളിച്ച് മുറിച്ചു കൊടുക്കുന്നു ഷൗക്കത്ത് … കോഴികളുടെ പിടച്ചിലുകളുടെ താളത്തിനു മുകളിലൂടെ ഇക്ബാൽ നടക്കുമ്പോൾ കമ്പി കൂടിനുളളിൽ കിടന്ന് മഞ്ഞള് പുരട്ടിയ പൊടിയിറച്ചിക്കായി വായ് പൊളിക്കുന്ന ആർത്തിക്കോഴികൾ….
രാത്രിയിൽ കിടക്കാൻ നേരം ഇറച്ചി വാങ്ങാൻ വന്ന ചെമ്പലോത്തെ അബ്ദുള്ളയുടെ ഭീഷണി കാതിൽ അലയ്ക്കുന്നു.”നിൻ്റെ അബൂനെ ഞാൻ കണ്ടു.നിൻ്റെ മോൻ്റെ ചന്തിയിൽ രണ്ട് കൊട്ട കെട്ടിവെച്ച പോലെ കുറേ ഉണ്ടല്ലോ… ഞാനൊരു പൊക്ക് പൊക്കും .. “
ഗൾഫീന്ന് വന്നതേയുള്ളൂ അബ്ദുള്ളാ.. ദേഷ്യം പതഞ്ഞു കയറിയെങ്കിലും ഒന്നും പറയാൻ നാവ് പൊന്തിയില്ല. അവന് പറയാൻ അവകാശമുണ്ടെന്നും അനുസരിക്കാൻ ഞാൻ വിധേയപ്പെട്ടവനുമാണെന്നും ഉള്ള മട്ടിലാണ് അവൻ്റെ അശ്ലീലം….
അവനൊരു പതിനെട്ടും എനിക്ക് മുപ്പത്തഞ്ച് വയസ്സുള്ളപ്പോഴുമാണ് എന്നെത്തേടി ആളൊഴിഞ്ഞ പാക്കുളങ്ങരക്കാവിൽ രാത്രിയിൽ അവനെത്തിയത്.കരണത്ത് മാറിയും തിരിഞ്ഞും തല്ലി തല്ലി ആസ്വദിച്ച് സുഖിച്ച അബ്ളുള്ള അത് മറന്നിട്ടില്ല … അന്നതിന് നിന്നു കൊടുക്കുകയും ചെയ്തു..
രാത്രിയിലെപ്പോഴോ ഉറക്കത്തിൽ ഉമ്മയെത്തി.. ‘എൻ്റെ മോനിനി തട്ടമിടല്ലേ.. പൊട്ടുകുത്തല്ലേ… കുണുങ്ങി നടക്കല്ലേ.. മാങ്കൂട്ടെ മോലാളിയുടെ അടുത്ത് പോവല്ലേ… ഉമ്മ ചക്കര വാങ്ങിത്തരാം .. ‘
ഉമ്മ ചേർത്തു പിടിക്കുകയാണ്….. ‘പൊറുക്കുമ്മാ … ഞാൻ പോയി പോയല്ലോ..’
ഉറക്കത്തിൽ പതിഞ്ഞൊഴുകുന്ന കണ്ണീർ. …
പതുക്കെ സുബൈദാ ഇക്ബാലിനെ തട്ടിയുണർത്തി,
” ഇക്കാ നിങ്ങള് കരയണ്ടാ… അബൂനെ ഞാൻ രതീഷ് ഡോക്ടറുടെ അടുത്ത് നാളെ രാവിലെ കൊണ്ട് പോകാം… ഇക്കാ ആണാണ്.. അതാണ് ഇക്കാക്ക് ഒരു മോൻ ഉണ്ടായത്”
അവളും വിതുമ്പുകയാണല്ലോ ….
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൊമ്മിച്ചൻ സാറിൻ്റെ ജീവശാസ്ത്രം ക്ലാസിൽ തടിബെഞ്ചിൽ ഇരിക്കാൻ കഴിയാതെ ഞെളിപിരി കൊണ്ടതും, നിക്കറിൻ്റെ പുറകു ഭാഗം ചോരയിൽ കുതിർന്നതുകണ്ട് സാറ് തല കറങ്ങിയതും ,മുള്ളു കൊണ്ടാണ് മുറിഞ്ഞതെന്ന അന്നു പറഞ്ഞ കള്ളവും …..
പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പം കാണുന്ന മാങ്കുട്ടെ മോലാളിയുടെ തല തല്ലിച്ചാവാൻ നടക്കുന്ന അണലിപ്പാമ്പിൻ്റെ കറുത്ത തലയ്ക്കു മുന്നേ പോകുന്ന ഇടങ്ങഴിപ്പറയുടെ പറക്കമ്പിയും… .. ….
ഉമ്മാ….
അലർച്ച, പുകച്ചിൽ, കരണത്തടികൾ, ചവിട്ടുകൾ..
ചത്ത ചോരമണമുള്ള ജീവനുള്ള ശരീരങ്ങളുടെ മുഷിഞ്ഞവിയർപ്പ് പുണരലുകൾ….
‘എന്നിട്ടുമെന്തേ ഉമ്മാ.. തൊണ്ടയിലെ കാരമുള്ളുകൾ ഒടിഞ്ഞു പോവാത്തത്.. ഞാനെന്തേ … ഇങ്ങനെ മുള്ളു പോവാൻ കാറി കാറി നടക്കുന്നെ.. തൊണ്ടക്കാറൽ മാറാൻ ഉമ്മാടെ കണ്ണുവെട്ടിച്ച് മാങ്കുട്ടി മോലാളിയുടെ അറയിലേയ്ക്ക് പിന്നെയും എത്രയോ തവണ ഞാൻ പോയി.. ഉമ്മാ..’
രാത്രി ഇരുട്ടിൻ്റെ കൊടും ശൈത്യത്തിലേയ്ക്ക് നോക്കി ഇറച്ചിക്കോഴിക്കൾ ചിനയ്ക്കുന്നു .. കൂടിനു മുകളിലേയ്ക്ക് പറന്നു കയറാൻ നോക്കി മേൽക്കമ്പികളിൽ തലയടിച്ച് ചില പൂവൻകോഴികൾ താഴെ വീഴുന്നു.ഇറച്ചി മണമുള്ള ഇക്ബാലിനെ നോക്കി കാത്തിരിക്കുന്ന ബീഫ് കോഴികൾ……
മാങ്കുട്ടി തറവാട്ടിലിപ്പോ മരിച്ചു പോയ മോലാളി യുടെ മൂത്ത മകൻ ഗൾഫ് കാരൻ അൻവറാണ് താമസിക്കുന്നത്. ഭാര്യ ലൈലയും നഴ്സറിയിൽ പഠിക്കുന്ന ഇരട്ട കുട്ടികളുമുണ്ട്. അബു മിക്കപ്പോഴും തരം കിട്ടിയാൽ മാങ്കുട്ടത്തിലെത്തും.. എത്ര വിലക്കിയിട്ടും അവൻ അനുസരിക്കുന്നില്ല … അൻവറുമായി കൂടി നടക്കുന്നു….. എത്രയായാലും അൻവർ മാങ്കുട്ടെ മോ ലാളിയുടെ മോനല്ലേ… തന്തക്കൊണം കാണാതിരിക്കുമോ.. ഞാൻ വഴക്കു പറഞ്ഞാൽ അബൂന് ഒരു തമാശയാ …. പെങ്കൂസൻ വാപ്പാ.
യത്തീമായ സുബൈദായെ നിക്കാഹു കഴിച്ച് ഒന്നിച്ചു കഴിഞ്ഞു തുടങ്ങുമ്പോൾ തൊണ്ടയിൽ കൂടുകൂട്ടിയ കാരമുള്ളുകൾ ഒടിഞ്ഞു തുടങ്ങി .പതുക്കെ പതുക്കെ അവള് ഉരുട്ടി തരുന്ന ചോറുരുൾക്കൊപ്പം മുള്ള് ഓരോന്നും തൊണ്ടയിൽ നിന്നും പോയി തുടങ്ങി.പക്ഷേ മുള്ളിളക്കാൻ പണ്ട് വന്ന തെമ്മാടിക്കാളകൾ അതറിയാതെ ഇക്ബാലേ, ഇങ്ങോട്ടൊന്ന് വാടാ… മോനെയെന്ന് പാത്തും പതുങ്ങിയും എത്രയോ വിളിച്ചുകൊണ്ടിരുന്നു.പിന്നവർ തെറി പറഞ്ഞു. കല്ലെറിഞ്ഞു … പറ കമ്പിയുടെ മുറിവു ഉണങ്ങിയ പിൻമ്പുറം കൊണ്ട് തടി ബഞ്ചികളിലിരുന്നു തന്നെ തൊണ്ടയിൽ കാരമുള്ളു കൂട് ഉണ്ടോന്ന് പരതി നോക്കി. ഒന്നുമില്ല.. എല്ലാം സുബൈദ ഇളക്കിക്കളഞ്ഞു …..
അന്ന് ഉച്ചകഴിഞ്ഞപ്പോഴാണ് ഇക്ബാല് ഇറച്ചിയും എല്ലുകളും കോഴിത്തീറ്റയ്ക്ക് പരുവമാക്കിയത്… നല്ല ജോലി ഉണ്ടായിരുന്നു. കുളിക്കാനായി പൈപ്പിൻ ചുവട്ടിൽ ചെന്ന് നിന്ന് ബക്കറ്റിൽ വെള്ളമെടുത്ത് തല വഴി ഒഴിച്ചു.ചത്ത മാംസത്തിൻ്റെ ചൊരുക്കു വാട ഒഴുകിയിറങ്ങി. യാദൃച്ഛികമായി മാങ്കുട്ടെ വീട്ടിലേയ്ക്ക് നോട്ടമെത്തി.. കാർപോർച്ചിൽ അൻവർ അബുവിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നു.. ചിരിക്കുന്നു… അവർ നടന്ന് തെക്കിനിയിലേയ്ക്ക് പോകുന്നു .. അൻവർ … അബു….
നെഞ്ചിനുള്ളിൽ ഒരു പൊട്ടൽ….
പെട്ടന്ന് കുളിച്ചു കയറി മാങ്കുട്ടത്തെ മുറ്റത്തേയ്ക്ക് നടന്നു… പിന്നിൽ ആർത്തി പണ്ടാരങ്ങളായ ഇറച്ചിക്കോഴികൾ ഉച്ചയൂണിനായി അലയ്ക്കുന്നു: …
മുറ്റത്തു നിന്ന് പുറത്തേയ്ക്ക് പോവുന്ന അൻവറിൻ്റെ കാർ … എവിടെ അബു ?
തെക്കിനി കടന്ന് അറയിലേയ്ക്ക് ഇക്ബാൽ ധിറുതിയിൽ നടന്നു… പഴയ അറ… കൂട്ടിയിട്ടിരിക്കുന്ന പറകൾ … ഇടങ്ങഴികൾ.. റബ്ബർ ചെരുപ്പിൻ്റെ കാലടി ശബ്ദങ്ങൾ….അലറി വിളിക്കുന്ന അഗ്നിപർവ്വതങ്ങളുടെ വേവുകൾ … എവിടെ എൻ്റെ മോൻ അബു…
അറയുടെ ഒരു മൂലയ്ക്ക് നിന്ന് നെറ്റിയിൽ വട്ടപൊട്ട് കണ്ണാടിയിൽ നോക്കി ഇടുന്ന അബു. അവൻ ഇക്ബാലിനെ കണ്ടു. അവൻ്റെ കണ്ണിലെ തിളക്കം ഇക്ബാലും കണ്ടു…
‘ടാ എന്താടാ ഇവിടെ ‘അലർച്ചയ്ക്ക് ശക്തി പോരാ..
‘അൻവറിക്കാ, ഇവിടെ നിൽക്കാൻ പറഞ്ഞു. ഇപ്പം വരും… ‘
നിസ്സാരമട്ടിലാണ് കണ്ണാടിയിൽ നോക്കി അബു പറയുന്നത്. പിന്നെ തല തിരിച്ച് ഇക്ബാലിനെ നോക്കി എന്തോ കണ്ടെത്തിയതുപോലെ അബു.”വാപ്പാ ഒൻപതാണല്ലേ…?”
തല ഒന്നുകറങ്ങുന്നു.ഇറച്ചിക്കോഴികളുടെ ആർത്തലപ്പുകൾ ചെവിയിൽ മുഴങ്ങുന്നു… അബൂന് അടുത്തേയ്ക്ക് നടന്നു ചെന്നത് ഇക്ബാൽ അറിഞ്ഞില്ല…
കഴപ്പ് മൂത്ത ഒരു കറുത്ത പൂവൻ കമ്പിവേലി ചവിട്ടിയിളക്കി വെളിയിൽ ചാടി… ചിനച്ചു കൊണ്ട് ഓരോ പിടകളുടേയും കമ്പി കൂടിനു മുന്നിലുമെത്തി … മുരണ്ടു…. തുറക്കാനാവാതെ ചിനച്ച് പിന്നെ മാംസത്തിൻ്റെ മണമറിഞ്ഞ് ചായ്പ്പിലെത്തി.. നിശ്ചലനായി ഇരിക്കുന്ന ഇക്ബാലിൻ്റെ കൈകൾ മാത്രം ചലിച്ചു … തുണ്ടു മാംസങ്ങൾ ആർത്തിയോടെ പൂവൻ കടിച്ചു പറിച്ചു …
അന്ന് അബു തിരിച്ച് സുബൈദയുടെ അടുത്തെത്തിയില്ല … പിന്നെ ഒരിയ്ക്കലും ..
ആഴക്കടലിളക്കി ഇരച്ചു വന്ന് അലറിക്കരഞ്ഞു സുബൈദ “എൻ്റെ പൊന്നുമോനെ…. നീ എവിടെ പോയി മറഞ്ഞെടാ… ഒളിച്ചിരിക്കാതെ ഉമ്മാ യുടെ അടുത്ത് വാടാ….”
തോട്ടത്തിൽ കാവിലെ എല്ലാ കാമ പ്രാന്തൻമാൻമാരും പ്രാന്തില്ലാത്തവരും അന്ന് ഒന്നിച്ചു ..വെളിച്ചെണ്ണ പന്തങ്ങൾ കത്തിച്ച് ചുഴറ്റി നടന്ന് കരിമാടൻ ഇരുട്ടിനെ അകറ്റിച്ച് ഉറങ്ങാതെ അവർ അബൂനെ അന്വേഷിച്ചിറങ്ങി..
പാടവും തൊടിയും കടവും പുഴയും കാവും അവർ അബുവിനായി അരിച്ചുപെറുക്കി…
നഗരത്തിലെ അൻവറിൻ്റെ റിസോർട്ടിലെ പുരയിടത്തിലെ ഇളകി കിടക്കുന്ന മണ്ണ് പോലീസ് കുത്തിമറിച്ചു….. അൻവർ ഇപ്പോഴും പോലീസ് കസ്റ്റടിയിലാണ്….
ഗൾഫ് കാരൻ ചെമ്പലോത്ത് അബ്ദുള്ള ഒളിവിൽ പോയി ..
ഇക്ബാൽ ഒരു യന്ത്രമായി … അയാളുടെ ചലിയ്ക്കുന്ന കൈകളിൽ നിന്ന് മാംസ കൊഴുപ്പുള്ള മഞ്ഞ ചോറുരുളകൾ കോഴികൾ ആർത്തിയോടെ കൊത്തിവലിച്ചു …
ഉറങ്ങാത്ത കണ്ണുകളോടെ അടുത്തുവന്നിരുന്നു സുബൈദ അയാളെ ഭയന്നു നോക്കി.. പിന്നെ അയാളുടെ തോളിൽ ചാഞ്ഞു. “അബു വരും ഇക്കാ… മോനൊന്നും പറ്റില്ല… ഇങ്ങള് ഇങ്ങനെ തകർന്ന് പ്രാന്തനാവല്ലേ…”
അയാൾ മിണ്ടാതെ പിന്നെയും മാംസ ചോറുരുളകൾ എറിഞ്ഞു കൊണ്ടിരുന്നു… അയാളുടെ കണ്ണുകളിൽ ചത്തുമലച്ച എലികൾ കിടക്കുന്നത് ഭയപ്പാടോടെ സുബൈദ കണ്ടു. ആശ്വസിപ്പിച്ച് പിന്നെ അയാളുടെ മുടിയിൽ തലോടി സുബൈദ പതുക്കെ മന്ത്രിച്ചു. “ഞാൻ രതീഷ് ഡോക്ടറെ കണ്ടിരുന്നു… മ്മടെ മോന് ഒരു കുഴപ്പവും ഇല്ല .. ഇക്കായെ പോലാവില്ല…. ഇതൊക്കെ ഈ പ്രായത്തിലുള്ള ആൺകുട്ടികൾക്ക് ഉണ്ടാകുന്ന കാര്യങ്ങളാ.. കുറേ കഴിയുമ്പം ഇതങ്ങ് മാറും… ഇക്കായ്ക്ക് മാറിയില്ലേ… അതുപോലെ…”
ഇക്ബാലിൻ്റെ കണ്ണുകളിൽ ഒരു കിടുങ്ങൽ … ഒരു മിന്നൽ പിണർ …
ചത്ത എലികൾ കണ്ണുകളിൽ നിന്ന് ഉണർന്ന് നോക്കുന്നു…
ഇക്ബാൽ സുബൈദയെ അമ്പരപ്പോടെ നോക്കി.. പിന്നെ പൊട്ടിക്കരഞ്ഞു.കൈയ്യിലിരുന്ന പാത്രത്തിലെ പതിവിലേറെയുള്ള മൊത്തം മാംസച്ചോറുരുളകളും അയാൾ മുകളിലേയ്ക്ക് വലിച്ചെറിഞ്ഞ് പൊട്ടിപൊട്ടിക്കരഞ്ഞു..