അന്നക്കുട്ടിയുടെ തിരിച്ചു വരവ്

അന്നക്കുട്ടിയുടെ തിരിച്ചു വരവ്

നിഷ ആൻ്റണി

മരിക്കുന്നതിനു മുൻപും, മരിച്ചേനു ശേഷവുമുള്ള അന്നക്കുട്ടീടെ ഒരേ ഒരാഗ്രഹമായിരുന്നു വരാൻ പോകുന്ന വർഷങ്ങളിലെ ഓർമദിവസങ്ങളിലൊക്കെ തന്നെ ഭൂമിലേക്കയച്ച് വീട്ടുകാരേം,നാട്ടുകാരേം ഒക്ക്യൊന്ന് കാണിക്കണേന്ന്.മാടപ്പിറാവിൻ്റെ മനസ്സുള്ള അന്നക്കുട്ടീടെ
ആവശ്യം കേട്ടപ്പോ ഒടേതമ്പ്രാനങ്ങ് സമ്മതിച്ചു.

പക്ഷെ ഒരേ ഒരു വ്യവസ്ഥ.

അന്നക്കുട്ടിയ്ക്ക് അവരെ കാണാം. എന്നാ അവർക്കന്നക്കുട്ടിയെ കാണാമ്പറ്റുവെങ്കിലും ആരാന്ന് തിരിച്ചറിയാൻ പറ്റൂല്ല.

ദിവസങ്ങൾ കഴിഞ്ഞു. ഉടമ്പടിയനുസരിച്ച് ജനുവരി ഇരുപത്തിയാറിൻ്റന്ന് സ്വർഗ്ഗത്തീന്ന് ഒരു സുന്ദരി കുളിച്ചൊരുങ്ങി പുറപ്പെട്ടു. ഭൂമിലോട്ടല്ലെ …
തനിച്ചു പോകണ്ട. സീനിയറായ കുഞ്ഞേലിച്ചേടത്തിയേം കൂടെ കൂട്ടിക്കോന്ന് ദൈവം പറഞ്ഞു.
അങ്ങനെ രണ്ടു പേരും ആകാശച്ചില്ലകളിൽ ഇറങ്ങി യാത്ര തുടങ്ങി. ഭൂമിയിൽ അന്നക്കുട്ടിയുടെ നാടായ തൃശൂര് എത്തി.

തൃശ്ശൂരൊക്കെയങ്ങ് മാറിപ്പോയല്യോടി?

കുഞ്ഞേലിച്ചേടത്തി വിസ്മയ ഭാവത്തിൽ പറഞ്ഞു.

ഓ.. എനിക്കറിയാൻ മേല ചേടത്തി. ഞാൻ ആകെപ്പാടെ രണ്ടോ മൂന്നോ പ്രാവശ്യമേ ജോസൂട്ടീച്ചായൻ്റൊപ്പം തൃശ്ശൂർക്ക് വന്നിട്ടുള്ളൂ. അതിലൊന്ന് .
മിന്നുകെട്ടിന് മുൻപ് സ്വർണമെടുക്കാൻ ആലുക്കാസില് വന്നതാ. പിന്നെ വന്നത് രണ്ടും ഡോക്ടറെ കാണിക്കാനാ.

ഡോക്ടറെ കാണിക്കാനോ?

അതിന് അന്നക്കുട്ടിക്ക് എന്നായിരുന്നു ഏനക്കേട്?

കുഞ്ഞേലിച്ചേടത്തിയുടെ ആ ചോദ്യത്തിന് മുന്നിൽ അന്നക്കുട്ടിക്ക് നെഞ്ചില് വെട്ടുകല്ല് വെച്ച പോലൊരു ഭാരം അനുഭവപ്പെട്ടു.

നമുക്ക് നേരം കളയാണ്ട് മാപ്രാണത്തേക്ക് പോവാം ചേട്ടത്തി.
ചേടത്തി വാ..

മറുപടി പറയാതെ അന്നക്കുട്ടി ,കുഞ്ഞേലിച്ചേടത്തിയുടെ കൈയ്ക്കു പിടിച്ച് വലിച്ചു മുന്നോട്ടേക്ക് പോയി മാപ്രാണത്ത് ഇറങ്ങി. മുന്നിലേക്ക് തെളിഞ്ഞു വരുന്ന വഴികളിൽ അന്നക്കുട്ടി ആദ്യം കണ്ടത് മാപ്രാണം പള്ളിയിലേക്കുള്ള റോഡായിരുന്നു.

ഇതാട്ടോ കുഞ്ഞേലിച്ചേടത്തി എൻ്റെ കല്യാണം നടന്ന പള്ളി.

തണൽ വിരിച്ചു നിൽക്കുന്ന തെങ്ങിൻ തോപ്പുകൾക്കു താഴെ തൻ്റെ കഴുത്തിൽ ജോസുട്ടി മിന്നു കെട്ടിയ പള്ളിയെ ചൂണ്ടി കാണിച്ച് അന്നക്കുട്ടി പറഞ്ഞു. അതൊരു ജനുവരി മാസമായിരുന്നു. പള്ളിമുറ്റത്ത് കിടന്നിരുന്ന ഉണ്ണിമാങ്ങകൾ ചവിട്ടി മുറിഞ്ഞ് പച്ച മണം പടർന്നിരുന്ന ഉച്ച സമയം.

കല്ല്യാണത്തിൻ്റന്ന് രാവിലെ ഞാൻ പേടിച്ച് കാപ്പിയൊന്നും കുടിച്ചില്ല ചേടത്തി. ഉച്ചയായപ്പോഴേയ്ക്കും എനിക്ക് നന്നായങ്ങ് വെശന്നു. മധുരം വെക്കലും, ഫോട്ടോ എടുക്കലുമൊക്കെ കഴിഞ്ഞപ്പോ എനിക്കേതാണ്ട് തലകറങ്ങും പോലായി. ഞാൻ നോക്കീപ്പം നല്ല ചള്ളാസും, മോരു കാച്ചീതും,
മീൻ പറ്റിച്ചതും. ഞാനാരേം നോക്കാണ്ട് മുന്നീ കണ്ട ചോറ് മുഴുവൻ വാരിത്തിന്നു.
അത് കണ്ട ജോസൂട്ടീ എൻ്റെ ഈ കയ്യില്… ദേ ഇവിടെ .. നുളേള്യച്ച്
ചോദിക്കുവാ.. ഇതെന്നാ മോളെ പട്ടിണിയായിരുന്നോ, ഇനി എന്നേം കൂടി തിന്നുവോന്ന്? എനിക്കങ്ങ് മേലാതായിപ്പോയി ചേടത്തി അത് കേട്ടപ്പം.

ഓ… പെണ്ണിൻ്റൊരു നാണം.
ഇപ്പോഴും കെട്ട്യോളാന്നാ വിചാരം.

അത് പിന്നെ അങ്ങനല്ല്യോ ചേടത്തി. ഈ ജന്മത്ത് എനിക്ക് ജോസൂട്ടിനേം ജോസൂട്ടിക്ക് എന്നെം മറക്കാൻ പറ്റ്വോ? വർഷം നാലേ ഒരുമിച്ച് ജീവിച്ചൊള്ളങ്കിലും എനിക്കിപ്പഴും ജോസൂട്ടീയെ മറക്കാമ്പറ്റൂല ചേടത്തി.

പള്ളീക്കഴിഞ്ഞ് ഇറങ്ങിയ രണ്ടാണുങ്ങൾ അന്നക്കുട്ടിനേം ,കുഞ്ഞേലിച്ചേടത്തിയെം കണ്ട് അത്ഭുതത്തോടെ നോക്കി.

എവിടുന്നാടാ പെട്ടെന്ന് മാലാഖ പോലത്തെ രണ്ട് സുന്ദരികള് പൊട്ടി കിളിർത്തത്. ഈ മാപ്രാണത്തൊന്നും ഇതുപോലൊള്ളതുങ്ങളെ കണ്ടിട്ടില്ലല്ലോ?

വഴിപോക്കരുടെ വർത്തമാനം കേട്ടപ്പോ കുഞ്ഞേലിച്ചേട്ത്തീം, അന്നക്കുട്ടീം തമ്മിൽ നോക്കിയൊന്ന് ചിരിച്ചു. അന്നക്കുട്ടീടെ മുതുകിനിട്ടൊരു നുള്ളു കൊടുത്തിട്ട് കൊള്ളാലോടി നെൻ്റെ നാട്ടുകാര് എന്നൊരു ചൂടൻ അഭിപ്രായം കുഞ്ഞേലി പാസ്സാക്കി.

ഓ അത് പുളിയാറമ്മേലെ സേവിച്ചനാ ചേടത്തി.അവൻ അല്ലേലും ഒരു സൗന്ദര്യാരധകനാ. പള്ളി പെരുന്നാളിന് പൂത്തിരി കത്തുമ്പോലയാ അവൻ പെണ്ണുങ്ങടെ എടേ കെടന്നോണ്ട് കത്തുന്നത്.

ടാറിടാത്ത ഇടവഴികഴിഞ്ഞ് ,വയൽ കാറ്റേറ്റ് നടക്കുമ്പോൾ ദൂരേക്ക് കൈ ചൂണ്ടി അന്നക്കുട്ടി പറഞ്ഞു.

ദേ ആ കാണുന്നതാ ….
കുഞ്ഞേലി ചേടത്തി മാപ്രാണം ഷാപ്പ്. ജോസൂട്ടിടെ അപ്പനപ്പാപ്പൻമാര് മൊതല് പറമ്പിപ്പണീം കഴിഞ്ഞ് വന്ന് ആദ്യം കേറുന്നത് ഇവിട്യാ.എന്നാ നല്ല മീങ്കറ്യാന്നറിയ്യോ ഇവിടുത്തെ. ജോസൂട്ടിൻ്റപ്പൻ്റെ കൂട്ടുകാരൻ ഒരു ഗീവറീത് ചേട്ടനാണ് ഇവിടുത്തെ മീമ്പെപ്പുകാരൻ.മഴ പെയ്ത് ഊത്ത കേറുമ്പം രാത്രീല് ചൂണ്ടേം ,വലേം ആയിട്ട് അപ്പനും ജോസുട്ടീം ഒരു പോക്കുണ്ട്.നേരം വെളുപ്പിന് തിരിച്ചു വരുമ്പം കൊട്ടേല് മീൻ മാത്രല്ല. തവളേം,ഞണ്ടുമൊക്കെ കാണും.ഷാപ്പിക്കൊണ്ട കൊടുത്താ നല്ല വെലയാ.അപ്പനേ കുടിക്കത്തൊള്ള് ട്ടോ. ജോസൂട്ടിയൊന്നും കുടിക്കുകേലാ.

എന്നിട്ട്?

എന്നിട്ടെന്നാ പറയാനാ കുഞ്ഞേലിച്ചേടത്തി.

അപ്പൻ മരിച്ച് പിന്നെപ്പിന്നേ അമ്മച്ചി വഴക്കും ,വേണ്ടാതീനം പറച്ചിലും തൊടങ്ങി. ഒന്ന് രണ്ട് വർഷം കഴിഞ്ഞപ്പോ പിള്ളാരൊണ്ടാവത്തിനെ ചൊല്ലിയായ് വഴക്ക്. അപ്പഴാ ജോസൂട്ടീ വൈന്നേരം ഷാപ്പി പോക്ക് തൊടങ്ങീത്. എന്നാലും തിരിച്ചു വരുമ്പോ ഗീവറീതേട്ടൻ്റെ മീങ്കറി പാഴ്സല് എനിക്ക് കൊണ്ടോരും ട്ടോ. അമ്മച്ചി കാണാതെ ചോറിലൊഴിച്ച് എനിക്ക് വാരിത്തന്നിട്ടേ കക്ഷി ഉറങ്ങുവൊള്ള്. പിള്ളാരില്ലേത്തേൻ്റെ
വെഷമം ജോസൂട്ടിയ്ക്കും ഉണ്ടായിരുന്നു. എന്നോട് പറഞ്ഞിട്ടൊന്നുമില്ലേലും എനിക്കറിയാം.

നമുക്കിവിടെ കൊറച്ച് നേരം ഇരിക്കാം ചേടത്തി. വയൽക്കാറ്റിന് ചെളിമണം ഉണ്ടേലും ദാണ്ടെ… ആ
മലയിറങ്ങി പറന്ന് വരുന്ന പക്ഷികളെയൊക്കെ കാണാം ഇവിടെയിരുന്നാൽ.അമ്മച്ചി കണ്ടമാനം വഴക്കൊണ്ടാക്കുമ്പം ഞാനും, ജോസൂട്ടീം ഈ വരമ്പിമ്മേ വന്നിരിക്കും.

ഞാൻ നിന്നെ വെഷമിപ്പിക്കണ്ടാന്ന് കരുതിയാ അന്നക്കുട്ടീ ചോദിക്കാണ്ടിരുന്നെ? നിനക്കെന്നാ മക്കള് ഉണ്ടാവാണ്ടിരുന്നേ..?

അരികിലേക്ക് പാറി വന്ന മാടത്തകളിലൊന്നിനെ അവൾ ഏന്തിപ്പിടിക്കുവാൻ നോക്കി.

എനിക്കൊന്ന് വയറ്റിലുണ്ടായതാ കുഞ്ഞേലിച്ചേടത്തി.ചാറി വന്ന കണ്ണീരിനെ
അന്നക്കുട്ടി കൈ കൊണ്ട് തുടച്ചു.

നീ കരയുവാണോ?

അല്ല ചേടത്തി
കല്ല്യാണം കഴിഞ്ഞ് പിറ്റത്തെ മാസമാ ഞങ്ങളാദ്യമായ് മൂന്നാല് ദെവസത്തേക്ക് അങ്കമാലീലുള്ള എൻ്റെ വീട്ടില് നിക്കാമ്പോയത്. വിരുന്നിനെല്ലാട്ത്തും പോണായിരുന്നു. ചാലക്കുടി പൊഴ കീറി ഒഴുകുന്ന ഒരു മുറിപ്പുഴ എൻ്റെ വീടിൻ്റെ താഴേണ്ടായിരുന്ന്. ഞങ്ങള് വീട്ടീ വന്നേൻ്റെ അന്ന് തന്നെ ജോസൂട്ടിക്കൊരു നിർബന്ധം പൊഴേലെറങ്ങി കുളിക്കണംന്ന് . വൈന്നേരായപ്പോ ഞാനും ജോസൂട്ടീം കൂടി കുളിക്കാനിറങ്ങി. ഞാൻ കരേലും ജോസൂട്ടീ പൊഴേലുമായിരുന്നു. പെട്ടെന്ന് വെള്ളത്തിക്കൂടെ നീന്തി വന്ന് ജോസൂട്ടി എൻ്റെ കാലുമ്മേ പിടിച്ച് വലിച്ചു. ഞാൻ വെള്ളത്തി വീണപ്പോ എങ്ങാണ്ട് ചെന്ന് മേലിടിച്ചു. എനിക്കങ്ങ് വല്ലാത്ത വയറുവേദനേം തൊടങ്ങി. നമ്മടെ അങ്കമാലി എൽ.എഫ് ആശൂത്രീലാ പോയെ. ചെന്നപ്പഴാ അറിയുന്നേ എനിക്കൊന്നര മാസം ഗർഭോണ്ടായിരുന്നൂന്ന്. അതലസിപ്പോയി. എൻ്റെ വീട്ടീന്ന് പറ്റീതായതോണ്ട് ജോസൂട്ടി പേടിച്ചിട്ട് അമ്മച്ചിയോട് പറഞ്ഞില്ല. അതിനു ശേഷം ഞാൻ ഗർഭിണിയായതുമില്ല.

എന്നിട്ട്…

എന്നിട്ടെന്നാ കുഞ്ഞേലിച്ചേടത്തി. പിന്നെന്നും അമ്മച്ചി വഴക്കായിരുന്നു. അങ്ങനൊരു ദിവസം ഞാൻ പര്യമ്പറത്തിരുന്ന് പാത്രം തേച്ചു കഴുകമ്പഴാ
അമ്മച്ചി മോനോട് ഞാൻ മച്ചിയാണെന്നും എന്നെ ഉപേക്ഷിച്ച് വേറെ പെണ്ണിനെ കെട്ടിക്കൊണ്ട് വാ എന്നും പറേന്ന കേട്ടത്. കേട്ട ഉടനെ എൻ്റെ നെഞ്ചില് ശ്വാസം വെലങ്ങി. തിണ്ണേലിരുന്നോണ്ട് അമ്മച്ചി ജോസൂട്ടിയ്ക്ക് പെണ്ണാലാചിച്ചപ്പോ ,പര്യമ്പ്രത്തിരുന്ന് ഞാൻ ചത്തു പോണത് ആരുമറിഞ്ഞില്ല.

ചോർന്നൊഴുകിയ കണ്ണിമകളെ കാറ്റ് വന്ന് വീശിയുണക്കി.

നീ നിർത്ത്യേച്ച് എണീറ്റ് വാ അന്നക്കുട്ടി.
നേരം ഉച്ചയാവാറായി. നമ്മക്ക്
വീട്ടിപോണ്ടെ. നെൻ്റെ ജോസൂട്ടീനെക്കാണണ്ടെ..

അവർ നടന്നു.

വീടുകളും ,വയൽ പാടങ്ങളും കഴിഞ്ഞു. വെയില് കൊള്ളുന്ന ആവണക്കിൻ തൈകൾ നിറയെ കായ്ച്ചു നിന്നിരുന്ന പറമ്പിൻ്റതിര് എത്തിയപ്പോൾ
അന്നക്കുട്ടിക്ക് പണ്ടത്തെപ്പോലെ നെഞ്ചൊന്ന് കഴച്ചു. നട കയറിയാൽ വീട്ടുമുറ്റമാണ്. മുറ്റം നിറയെ ആൾക്കാരെ കാണാം. തൻ്റെ ഓർമദിനമാണ്. അതിന് വന്ന ആൾക്കാരായിരിക്കാം.

ജോസൂട്ടി എവിടെയാണോ?
സങ്കടമൊക്കെ മാറീട്ടുണ്ടോ?

നാണിച്ച് നിക്കാണ്ട് കേറിച്ചെല്ലന്നക്കുട്ടീ…

വയല് മുറിച്ച് വന്ന കിഴക്കൻ കാറ്റിനോടൊപ്പം നെഞ്ചു നിറയെ സ്നേഹവുമായി അന്നക്കുട്ടി പടി കയറി.

ഭക്ഷണം കഴിച്ചിട്ടാന്ന് തോന്നുന്നു. രണ്ടു പേർ നടയിറങ്ങി വരുന്നു. ഈർക്കിലീടറ്റം കൊണ്ട് പല്ലിട കുത്തുന്നേൻ്റിടേൽ, ഉടുമ്പ് പിടുത്തക്കാരൻ തോമാ, ടാപ്പിങ്ങുകാരൻ ജോയിയോട് പറഞ്ഞു.

എന്തൊക്ക്യാണേലും അന്നക്കുട്ടീടെ അത്രേം ഒക്ക്യേലല്ലേടാ പുതിയ പെണ്ണ്.

പെണ്ണെങ്ങന്യാന്ന് ഞാൻ നോക്കീല. ഫുഡ് ,അത് അടിപൊളിയായിര്ന്ന്.