നിഷ ആന്റണി
വൃദ്ധൻ ചുമച്ചു കൊണ്ടിരുന്നു.
പുലർച്ചെ പ്രതീക്ഷിക്കാതെ പെയ്ത മഴ
ഭൂമിയെ മുഴുവൻ അലക്കിപ്പിഴിഞ്ഞു വിരിച്ചിരുന്നു. ഉണരാൻ മടിച്ച് പാതിയുറക്കത്തിലായിരുന്ന മണ്ണും,വീടും വൃദ്ധൻ്റെ ചുമയിൽ വെപ്രാളപ്പെട്ടുണർന്നു.
നേരം വൈകിയിരിക്കുന്നു.
മകളുടെ വിളി കേട്ടാണ് അവൾ അടുക്കളയിൽ നിന്നും പടി കയറി
രണ്ടാം നിലയിൽ എത്തിയത്.
തുറന്നിട്ട വാതിൽ.
വിരിമാറി കിടക്കുന്ന ജനൽപ്പൊളികൾ .
തണുത്ത കാറ്റിൽ അകത്തേക്ക് പാറി
വീണ രണ്ട് മൂന്നിലകൾ തലയിണയ്ക്കു മീതെ നിശബ്ദമായി ഉറങ്ങുന്നു.
മകൾ തന്നെയും നോക്കി നിൽക്കുകയാണ്.
ഉറക്ക ഭാരത്താൽ തിരുമ്മി ചുളിച്ചുണർത്തിയ കണ്ണുകൾ .
കവിളുകൾ ചടച്ച് വീർത്തിരിക്കുന്നു.
തഴക്കാടുകൾ പോലെ തിങ്ങി
നിറഞ്ഞഴിഞ്ഞ് കിടക്കുന്ന തലമുടി.
മകൾ അമ്മയ്ക്കു നേരെ നോക്കി .
അമ്മയെ എത്ര വട്ടം വിളിച്ചു. പന്ത്രണ്ട് മണിക്ക് ശേഷം ഞാനും ചക്കീം ഉറങ്ങീട്ടില്ല.എന്തൊരു കരച്ചിലായിരുന്നു ഇവൾ. പാല് കൊട്ത്തിട്ട് കുടിക്കാൻ കൂടി കൂട്ടാക്കുന്നില്ല.കുപ്പി പാല് മുഴുവൻ ഛർദ്ദിച്ചട്ക്കണു. തുണീലാകെ മൂത്രായിറ്റിണ്ട്. രാത്രി മുഴുവൻ
ഞാനെട്ത്തോണ്ട് നടക്കുവായിരുന്നു.
ഒരു കൈ സഹായിക്കാൻ ആരൂല്ല്യാണ്ടായി.
അമ്മ ബെഡ്ഡിലേക്ക് നോക്കി.
രാത്രിയിലെ അസ്വസ്ഥത മുഴുവൻ കുടഞ്ഞെറിഞ്ഞ് ,പുലർകാലത്തെ
നെഞ്ചോടൊതുക്കി ചക്കി ഒരു വശം ചെരിഞ്ഞു കിടന്നുറങ്ങുകയാണ്.
ഹോസ്പിറ്റലിൽ ഇന്നലെ വല്ല്യ തിരക്കായിരുന്നു. രാത്രീലാ ഞാനെത്തീത്.അമ്മ മടുത്ത് പോയി മാളു.കെടന്നതറിയാതെ
ഉറങ്ങിപ്പോയി.നീ വിളിച്ചതൊന്നും
ഞാൻ കേട്ടില്ല.
അവൾ ചക്കിയെ തലോടിക്കൊണ്ടിരിക്കുകയാണ്.
മരത്തിലിത്തിൾക്കണ്ണി പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ ചക്കി’യും മകളും ഒട്ടിപ്പിടിച്ചിരിക്കുന്നു.ശിരസ്സിൽ നിന്നും തോളെല്ലിലേക്ക് തഴുകി സഞ്ചരിച്ചുകൊണ്ടിരുന്ന
മകളുടെ ഉത്തരാധുനിക സ്നേഹത്തെ അമ്മ വികാരമറ്റ് നോക്കിക്കൊണ്ടിരുന്നപ്പോൾ വൃദ്ധൻ താഴത്തെ നിലയിലുള്ള മുറികളിലൊന്നിൽ നിന്നും വീണ്ടും ചുമച്ചു.
വൃദ്ധൻ്റെ ചുമച്ചൂര് , പഴകി ദ്രവിച്ച പുരാവസ്തു പോലെ താഴത്തെ നിലയിൽ നിന്നും പടികൾ കയറി കിതച്ച്
മുകളിലെത്തി.അത് രണ്ടാം നിലയിൽ താമസമാക്കിയ ഉത്തരാധുനികതയെ കണ്ട്
പരിചയമില്ലാതെ നിന്നു.
സാവന്തീ…
താഴെ നിന്നും അമ്മ വിളിക്കുന്നത് കേട്ടു.
വരുന്നമ്മേ..
അച്ഛനിന്നലെ ഉറങ്ങീറ്റില്ല മോളെ. രാത്രി മുഴുവൻ കൊരച്ചു വയ്യാണ്ടായിരിക്ക്ണ് . ഇടയ്ക്ക് ചൂടുവെളളം കൊടുക്കാനെണീച്ച്
ഞാനും ഉറങ്ങീറ്റില്ല. നെൻ്റാശൂത്രില്
ഒന്ന് കൊണ്ടോയ് കാണിക്കണോ അച്ഛനെ ?
എങ്ങനെ ആശുപത്രിയിൽ പോകും?
ചുമയായത് കൊണ്ട് ചെല്ലും വഴി തന്നെ
കൊറോണ ടെസ്റ്റ്. പിന്നെ ടാക്സിക്കൂലി, മരുന്ന്. വരുമാനമൊക്കെ ഉറങ്ങിത്തുടങ്ങിയിരിക്കുന്നു.എവിടെ നിന്നെന്നറിയാതെ ഉണർന്നെണീറ്റ് സ്ഥലകാലഭേദമില്ലാതെ പാഞ്ഞടുക്കുന്ന രോഗങ്ങൾ. ഒരു ദിവസം ലീവെടുത്താൽ ശമ്പളം കട്ട്.കടലിനക്കരെ നിന്നുള്ള വരവിനും ആയുസ്സ് കുറയുന്നു.
തൽക്കാലം അച്ഛൻ ചുവന്നുള്ളീം, തേനും കഴിക്കട്ടെ.
വഴുവഴുത്ത തുപ്പലുകൾ
കോളാമ്പിക്കുള്ളിൽ നിന്നും പുളിയിലയിട്ട്
തേച്ചുരച്ച് വൃത്തിയാക്കി, അച്ഛന്
മരുന്ന് കൊടുത്ത് ബാക്കി പണികൾ തീർത്തു കൊണ്ടിരിക്കവേ മകൾ അമ്മയ്ക്കരികിൽ വീണ്ടുമെത്തി.
അമ്മേ..
ദേ ചക്കി പിന്നേം തുടങ്ങി കരച്ചിൽ.
വെര ഇണ്ടായ്റ്റാണോ ആവോ?
നമുക്കൊന്ന് ആശൂത്രി കൊണ്ടോയാലോ?
എനിക്കിത് കേട്ടിറ്റ് സഹിക്കാൻ വയ്യ.
മിണ്ടാതിരി മാളു.
ഈ പട്ടിക്കുട്ടീനെ ഓർത്തിറ്റാണോ നെനക്കിത്ര ദെണ്ണം. അച്ഛഛൻ്റെ ചുമ
നീ കേക്കണില്ലേ? മനുഷമ്മാരെ കൊണ്ടോവാൻ നേരല്ല്യാത്തിടത്താ പട്ടിക്കുട്ടി.
ദേ.. അമ്മ ,പട്ടി എന്ന് മാത്രം പറയരുത്.
ഇവക്കൊരു പേരില്ലേ?പിന്നെ അച്ഛഛനെ പോലാണോ അമ്മേ ചക്കി. എത്ര വെല കൊടുത്താ ഇതിനെ വാങ്ങ്യേ? ഗൾഫീന്ന് അച്ഛൻ്റെ കാലു പിടിച്ചിറ്റാ ഇതിനെ വാങ്ങാൻ സമ്മയിച്ചെ.ഇപ്പോ ഇങ്ങൻത്തെ ഒരെണ്ണം ഇല്ലാത്ത വീടുണ്ടോ?
മനുഷ്യന്മാർക്ക് കണ്ടകശനി തൊടങ്ങി വീട്ടിലിരുപ്പായപ്പോ മൃഗങ്ങൾക്കൊക്കെ നല്ല കാലം വന്ന് തൊടങ്ങി.ഈച്ചേം പൂച്ചേക്കെ കട്ടിലിമ്മേലായി. ഇവറ്റോളെ
നോക്കണേൻ്റെ പകുതി സമയേങ്കിലും
നീ കുടുമ്മത്തുള്ളോരെ ഒന്നോക്ക്.
കൊരച്ച് കൊരച്ച് അച്ഛഛന് വയ്യാണ്ടായിരിക്ക്ണ്.
അച്ഛഛനെ നോക്കാൻ വേറെം
മക്കളില്ല്യേ അമ്മേ. ചക്കിയ്ക്ക് ഞാൻ മാത്രല്ല്യേ ഉള്ളൂ.ഇന്ന് രാത്രീലും ഉറക്കളയ്ക്കാൻ എനിക്ക് വയ്യ.
ഈ നായ്ക്കുട്ടീനെ നോക്കാൻ ഇത്ര ദുരിതാണേല് കുഞ്ഞായിരുന്നപ്പോ നിന്നെ നോക്കാൻ ഞാനെത്ര ബുദ്ധിമുട്ടീറ്റിണ്ടാവും മാളൂ? അയിൻ്റെ വല്ല സ്നേഹോണ്ടോ നിനക്ക്?
നൊണ പറേല്ലെ അമ്മേ .
ജോലി കിട്ടിയപ്പോ അമ്മയെന്നെ അഛമ്മേടടുത്താക്കി ഗൾഫിലേക്ക് പോയതല്ലെ?ഓൺലൈനിൽ വിശേഷങ്ങൾ ചോദിച്ചോണ്ടിരിക്കാനായിരുന്നോ
അമ്മയ്ക്ക് ബുദ്ധിമുട്ട്?
ഭൂമി ഒന്ന് പ്രകമ്പനം കൊണ്ടു.
ഗർഭപാത്രം തുറക്കുമ്പോഴുള്ള
വേദന തൽസമയം ബ്രോഡ്കാസ്റ്റ്
ചെയ്യാൻ സാധിക്കാത്തതിൽ അമ്മ ആദ്യമായ് മകൾക്കു മുന്നിൽ തലകുമ്പിട്ടു.
അപ്പോഴും വൃദ്ധൻ ചുമച്ചു കൊണ്ടിരുന്നു.
മകൾ നായ്ക്കുട്ടിയേയും നെഞ്ചിലിട്ട്
രണ്ടാം നിലയിലേക്ക് നടന്നു.