നിഷ ആന്റണി
വിറകുപുരയുടെ വയർ നിറഞ്ഞിരുന്നു.
എന്നിട്ടും അന്നക്കുട്ടിയുടെ അമ്മായിയമ്മയായ തെർത്ത്യാ ചേടത്തിക്ക് ഒരു ഇരിക്ക പൊറുതിയും ലഭിച്ചില്ല.അവർ നാലേക്കർ പറമ്പിലെ മഴ നനഞ്ഞും ചിതലരിച്ചും കിടന്നിരുന്ന റബ്ബർ മരങ്ങളുടെ കൊമ്പുകളെല്ലാം മടികൂടാതെ പെറുക്കിയെടുത്തു. റബ്ബർ മരങ്ങളുടെ കൊമ്പുകൾക്കും തെർത്ത്യാ ചേടത്തിയുടെ വയറിനും ഒരേ മണവും നിറവും ആയിരുന്നു. വിറകു പെറുക്കുന്നതിനോടൊപ്പം മരങ്ങളുടെ ചുവട്ടിൽ പടർന്നു കിടന്നിരുന്ന പടർപ്പൻ പുല്ലുകളുടെ വേരുകൾ പൊട്ടിച്ച് ഒരു പിടി പുല്ല് മരക്കഷണങ്ങളോടൊപ്പം ചേർത്ത് കെട്ടി വിറക്പുരയോട് ചേർന്നുള്ള തൊഴുത്തിലെ ആടിനും മാടിനുമായിക്കെട്ടിക്കൊണ്ടു പോകാനും തെർത്ത്യാ ചേടത്തി മറന്നില്ല.
റബ്ബർ മരങ്ങൾക്കും വിറക്പുരയ്ക്കും തൊഴുത്തിനുമിടയിലുള്ള ഓട്ടത്തിനിടയിൽ തെർത്യാ ചേടത്തി ജീവിതം കണ്ടില്ല. മധുരസ്വപ്നങ്ങൾ കണ്ടില്ല. രതി അനുഭവിച്ചില്ല.
അനുഭവിക്കാത്ത രതിയ്ക്കായി ആഗ്രഹിച്ചുമില്ല.നാല്മക്കളുണ്ടായെങ്കിലും ഉറക്കത്തിലെവിടെയോ സംഭവിച്ചു പോയ ഒരബദ്ധമായാണ് തെർത്ത്യാമ്മ അതിനെ കണക്കാക്കുന്നത്. ഇളയവനായ കുഞ്ഞു തോമയെ പ്രസവിക്കുമ്പോഴും മഴ നനഞ്ഞ് ചിതലരിക്കാൻ ഇടയുള്ള വിറക് കൊള്ളികളെ ഓർത്തായിരുന്നു തെർത്ത്യാമ്മയുടെ വേദന.
മൂന്ന് പെൺമക്കളിൽ മൂത്തവളായ മേരിയെ കട്ടപ്പനക്കാരൻ കൊച്ചുവറീതിനെക്കൊണ്ടും
രണ്ടാമത്തെ മകൾ മോളിക്കുട്ടിയെ മുരിക്കാശ്ശേരിയിൽ ബാർബർ ഷോപ്പ് നടത്തുന്ന ജോർജിനെക്കൊണ്ടും മൂന്നാമത്തെ മകൾ ലില്ലിയെ പട്ടാളത്തിലുള്ള വർഗീസിനുമാണ് കല്യാണം കഴിച്ചു കൊടുത്തിരിക്കുന്നത്.ഏറ്റവും ഇളയവനായ കുഞ്ഞു തോമ കല്യാണം കഴിച്ചപ്പോൾ മുതലാണ് തെർത്ത്യാമ്മയ്ക്ക് അസ്വസ്ഥതകളുടെ ഏനക്കേട് കൂടിയത്.
പെൺമക്കളെ തന്നോടൊപ്പം നിർത്തി
റബ്ബർ കുഴി കുഴിച്ചപ്പോഴും വാഴയ്ക്ക് മണ്ണിട്ടപ്പോഴും മണ്ണിൽ പൊന്നുവിളയുമെന്നും
തങ്ങളുടെ ജീവിത സൗഭാഗ്യങ്ങൾ വർദ്ധിക്കുമെന്നും തെർത്ത്യാമ്മ സ്വപ്നം കണ്ടു. ആർക്കും
വേണ്ടാത്ത ഭൂമി തന്ന് തന്റെ കെട്ട്യോനെ
പറ്റിച്ചതാണെന്നും കുടുംബസ്വത്തിൽ നല്ല മണ്ണ് മുഴുവൻ കെട്ട്യോനായ ഔതക്കുട്ടിയുടെ ഇളയ സഹോദരൻ അറവുകാരൻ മത്തായിച്ചൻ അപ്പന് കള്ള് മേടിച്ച് കൊടുത്ത് കൈക്കലാക്കി എന്നുമാണ് തെർത്ത്യാ കുട്ടിയുടെ വാദം.
പാരമ്പര്യമായി കിട്ടിയ നാലേക്കർ ഭൂമിയിൽ പൊന്നു വിളയാത്തത് ഭർത്താവിന്റെയും പന പോലെ വളർന്ന മകന്റെയും പിടിപ്പുകേട് കൊണ്ടാന്ന് തെർത്ത്യാമ്മ വിചാരിക്കുകയും അയലോക്കം കാരോടൊക്കെ ചട്ടയുടെ അറ്റം കൊണ്ട് മൂക്കുപിഴിഞ്ഞ് പരാതി പറയുകയും ചെയ്തു. അപ്പോഴൊക്കെ വന്ന് കേറുന്ന മരുമകൾ തന്നോടൊപ്പം നിന്ന് തെങ്ങിനും കപ്പയ്ക്കും ചുവടുകിളയ്ക്കുമെന്നും മഴ നനഞ്ഞ റബ്ബർ മരങ്ങൾ പെറുക്കി വിറക് പെരയിൽ സൂക്ഷിക്കുമെന്നും തെർത്ത്യാമ്മ സ്വപ്നം കണ്ടു.എന്നാൽ മരുമകളായി കയറി വന്ന അന്നക്കുട്ടി വിദ്യാഭ്യാസവും ജോലിയും ഉള്ളവളായിരുന്നു.പാലായിൽ
കന്യാസ്ത്രീകളുടെ സ്ഥാപനത്തിൽ നിന്ന് റ്റി.റ്റി.സി കഴിഞ്ഞ അന്നക്കുട്ടിയുടെ ഇണക്കവും മെരുക്കവും കണ്ടപ്പോൾ തെർത്ത്യാ കുട്ടിയുടെ ആങ്ങളയായ വാവച്ചന്
ഉള്ളിലൊരു മോഹം. മരുമോനായ കുഞ്ഞു തോമയെക്കൊണ്ട് അന്നക്കുട്ടിയെ മിന്നുകെട്ടിച്ചാലോന്ന്. മകനായ കുഞ്ഞു തോമ അന്നക്കുട്ടിയുടെ വിടർന്ന കണ്ണുകളിൽ ആകൃഷ്ടനാവുകയും ചെയ്തതോടു കൂടി തെർത്ത്യാ ചേട്ത്തി മണ്ണിനോട് മല്ലടിക്കുന്ന മരുമകൾ വേണം വലത് കാൽ വച്ച് വിറക് പെരയിൽ കയറാൻ എന്ന മോഹത്തോട് വിട പറഞ്ഞു. വലിയ നോമ്പ് വീടിയ ശേഷമുള്ള രണ്ടാമത്തെ വ്യാഴാഴ്ച മനസ്സമ്മതവും പിന്നത്തെ ശനിയാഴ്ച മിന്നു കെട്ടലും കഴിഞ്ഞു. വേനൽ മഴ കഴിഞ്ഞ് മിന്നാമിന്നികൾ നക്ഷത്രങ്ങളെ പ്പോലെ വിടർന്ന രാത്രിയിൽ കുഞ്ഞു തോമ അന്നക്കുട്ടിയെ കാണുവാൻ വേണ്ടി വിളക്ക് തെളിയിച്ചപ്പോ അപ്പുറത്തെ മുറിയിൽ നിന്നും തെർത്ത്യാക്കുട്ടി
വിളക്കിനുള്ളിലെ മണ്ണെണ്ണയെക്കുറിച്ച് ആവലാതിപ്പെട്ടു. താൻ കെട്ടിയ മിന്നു നൂലിന്റെ കിടപ്പ് പോലും കാണാനാവാതെ ആ രാത്രി കുഞ്ഞു തോമ പൊറുതിമുട്ടി. ജനൽ തുറന്നിട്ടപ്പോൾ റബ്ബർ മരങ്ങളുടെ ഇടയിൽ നിന്നും വേനൽ കാറ്റിനോടൊപ്പം ഒരു മിന്നാമിന്നി പറന്ന് വന്ന് അന്നക്കുട്ടിയുടെ മാറിൽ ഇരുന്നു. മന്ത്രകോടിയുടെ മറവിൽ നാണത്തോട് കൂടി മറഞ്ഞു കിടന്നിരുന്ന മഞ്ഞ നൂലിഴത്താലിയെ അത് കണ്ടു പിടിച്ചു. താൻ അണിയിച്ച മിന്നിന്റെ ശോഭയും അന്നക്കുട്ടിയുടെ ലാവണ്യവും മിന്നാമിനുങ്ങിന്റെ കുഞ്ഞു വെളിച്ചത്തിൽ ഒരു മാത്ര കുഞ്ഞു തോമ കണ്ടു. ഒരു മിന്നാമിന്നിക്ക് പകരം ഒരു പാട് മിന്നാമിന്നുകൾ അന്നക്കുട്ടിയുടെ മാറിൽ വിടരുന്നത് കുഞ്ഞു തോമ കണ്ടു.സൂര്യൻ ഉദിക്കുന്നതിനോടൊപ്പം തന്നെ അന്നക്കുട്ടിയും കുഞ്ഞു തോമയുടെ കൈകൾ വിടുവിച്ച് ഉണർന്നു. ഉണക്ക കപ്പയും തേങ്ങാ പീര ഇട്ടു വച്ച മീൻ കറിയും ഉണ്ടാക്കി.അപ്പനും അമ്മയ്ക്കും ചക്കര കാപ്പി സ്വന്തം കൈ കൊണ്ട് അനത്തികൊടുത്തു.മരുമകളുടെ വിനയം നിറഞ്ഞ പെരുമാറ്റത്തിൽ തെർത്ത്യാക്കുട്ടി സന്തോഷിച്ചു. കെട്ടി വന്നതിന്റെ പിറ്റേന്ന് തന്നെ തെർത്ത്യാമ്മ ഒട്ടും സമയം കളയാതെ വേനലിലെ പുതുമഴയ്ക്കു ശേഷം നടേണ്ട കപ്പയെക്കുറിച്ചും ചേനയെക്കുറിച്ചും മരുമകളെ പഠിപ്പിച്ചു.ഒപ്പം തന്നെ അന്നക്കുട്ടിയെ നാലേക്കർ ഭൂമിയിലിറക്കി കപ്പക്കൂടം വെട്ടാൻ ശീലിപ്പിക്കുകയും കരിയില കത്തിച്ച് ചേനയ്ക്കും ചേമ്പിനും തടമെടുക്കാൻ പഠിപ്പിക്കുകയും ചെയ്തു. വേനലിന്റെ തീ നാളങ്ങൾ അന്നക്കുട്ടിയുടെ വെണ്ണ നെയ്യ് പോലുള്ള മുഗ്ധ ലാവണ്യത്തിന്
പരിക്കേൽപ്പിച്ചു.അന്നക്കുട്ടിയുടെ നടു കഴച്ചു.പൊറം വേദനിച്ചു.തൊലി ഇരുണ്ടു ചുവന്നു. പൂ പോലുള്ള പാദങ്ങളിൽ തൂമ്പ കൊണ്ട് മുറിഞ്ഞു. പ്രിയതമയുടെ കണ്ണുനീർ കുഞ്ഞുതോമയുടെ നെഞ്ചിനെ നനച്ചു കുഞ്ഞു തോമ അമ്മയ്ക്കെതിരുനിന്ന് പറയാൻ കെല്പുള്ളവൻ ആയിരുന്നില്ല.കല്യാണത്തിനു ശേഷമുള്ള ആദ്യത്തെ വീട് കാണലിനായ് കാഞ്ഞിരപ്പള്ളിയിൽ നിന്നും അന്നക്കുട്ടിയുടെ അപ്പനും അമ്മയും കുഴലപ്പവും ചക്ക വറുത്തതും വട്ടയപ്പവും രണ്ട് മൂന്ന് വാഴക്കുലയുമായി വന്നു. മകളുടെ കരുവാളിച്ച മുഖം കണ്ടപ്പോൾ അമ്മയായ പെണ്ണമ്മയ്ക്ക് സങ്കടം വന്നു.അവർ മകളെ ഒന്നു രണ്ടാഴ്ച വീട്ടിൽ കൊണ്ടുപോയ് നിർത്തിക്കോട്ടെ എന്ന്
തെർത്ത്യാമ്മയോട് അനുവാദം ചോദിച്ചു.
അത്ര സമ്മതമല്ലെങ്കിലും തെർത്ത്യാമ്മ അനുവാദം മൂളി. അപ്പോഴും തെർത്ത്യാമ്മ യുടെ ഉള്ളിൽ വേനൽ മഴ നനഞ്ഞ് കിടക്കുന്ന റബ്ബർ മരങ്ങളുടെ കൊള്ളികളായിരുന്നു.
മിന്നാമിന്നികൾ ചിരി തൂകുന്ന വേനൽ രാത്രികളിൽ അന്നക്കുട്ടിയുടെ വിരഹം സൃഷ്ടിച്ച വേദനയിൽ കുഞ്ഞു തോമ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.,അരികിലില്ലാത്ത അന്നക്കുട്ടിയുടെ ചിരി കാണാൻ കുഞ്ഞു തോമ അത്യധികമായി ആഗ്രഹിച്ചു.പൊള്ളുന്ന വേനലിന്റെ ചൂടിനെക്കാൾ അധികമായിരുന്നു
കുഞ്ഞു തോമയുടെ ഉള്ളിലെ ചൂട്. കാഞ്ഞിരപ്പള്ളിയിൽ ചെന്ന ശേഷം അന്നക്കുട്ടിയെ വെന്ത വെളിച്ചണ്ണ പുരട്ടി കുളിപ്പിക്കാൻ നേരത്താണ് അമ്മയായ പെണ്ണമ്മ ശരിക്കും ഞെട്ടിയത്.കണങ്കാൽ മുഴുവൻ കറുത്ത അട്ട രക്തം കുടിച്ചു വലിച്ചതിന്റെ പാടുകൾ ..മുഖവും കഴുത്തും പുറവുമൊക്കെ കറുത്ത് കരിവാളിച്ച് കിടക്കുന്നു.
,, എന്റെയീശോയെ ”… പൊന്നിൻ കുടം പോലിരുന്ന ഒരു കൊച്ചിന്റെ കോലം നോക്കിയേ…. എന്നാലും എന്റെ വാവച്ചാ..
ഇതൊരു വല്ലാത്ത കടുംകൈ ആയിപ്പോയി..
പെണ്ണമ്മ മൂക്കു ചീറ്റി.വേനൽ മഴ കഴിഞ്ഞ്
മെയ് മാസത്തിലെ അവസാനത്തെ ആഴ്ച
അന്നക്കുട്ടി സുന്ദരിയായി വീണ്ടും തിരിച്ചെത്തി .വെന്ത വെളിച്ചെണ്ണ തേച്ചുള്ള കുളിയും ഓരോ ഗ്ലാസ് പാലും ആട്ടിൻ സൂപ്പും
അകത്തുചെന്നപ്പോൾ അന്നക്കുട്ടിയുടെ കരുവാളിച്ച കവിൾത്തടങ്ങൾ വീണ്ടും തുടുത്തു. പാദങ്ങൾ പതുപതുത്തതായി.
കണ്ണിമകളിൽ പീലി കറുത്തു. മുടി തഴച്ചു വളർന്നു. തിരികെ വന്ന അന്നക്കുട്ടിയെ കണ്ടപ്പോൾ കുഞ്ഞു തോമയ്ക്ക് രാത്രിയിൽ വീണ്ടും വിളക്ക് കത്തിക്കണമെന്ന് തോന്നി. അമ്മയെ പേടിച്ച് തോമ ആ ആശ ഉള്ളിലടക്കി.വേനൽ മഴ കഴിഞ്ഞതിനാൽ ഒരൊറ്റ മിന്നാമിന്നി പോലും ജനൽ വഴി അകത്തേക്ക് വന്നില്ല.
അങ്ങനെ പുതുമഴ ചിരിച്ചും കരഞ്ഞും ഭൂമിയെ കുളിരണിയിച്ച ഒരു ദിവസം അന്നക്കുട്ടിയുടെ സ്കൂൾ തുറന്നു.
,,, അമ്മച്ചിയേ … പ്രാർത്ഥിക്കണേ എന്നു പറഞ്ഞ് അന്നക്കുട്ടി നെറ്റിയിൽ കുരിശു വരച്ച് സ്കൂളിലേക്കിറങ്ങി. വെള്ളയുടുപ്പിട്ട കന്യകാ സ്ത്രീകൾക്കൊപ്പം അന്നക്കുട്ടിയും കുട്ടികളുടെ ഇടയിൽ കൂടി നടന്നു. കുട്ടികൾ അന്നക്കുട്ടിയെ സ്നേഹിച്ചു.അന്നക്കുട്ടി അവർക്കു വേണ്ടി പാട്ടുകൾ പാടി. കഥകൾ പറഞ്ഞു. അമ്മയില്ലാത്തവർക്ക് അമ്മയും ചേച്ചിയില്ലാത്തവർക്ക് ചേച്ചിയുമായി.
എന്നാൽ വീട്ടിൽ തെർത്ത്യാമ്മ അന്നക്കുട്ടിയെ കാത്ത് പിന്നാമ്പുറത്ത് തൂമ്പയും പിടിച്ചിരുപ്പായി. ക്ലാസ് കഴിഞ്ഞു വരുന്ന അന്നക്കുട്ടിയ്ക്ക് ഒരു ഗ്ലാസ് കാപ്പി കിട്ടിയെങ്കിൽ ആയി.ചീഞ്ഞു പോയാലും വാഴപ്പഴങ്ങൾ എണ്ണി മാത്രം തെർത്ത്യാമ്മ മരുമോൾക്ക് കൊടുത്തു. മോര് നിറച്ച് വച്ച ഭരണികൾ നിറഞ്ഞു തൂവിയാലും അന്നക്കുട്ടിക്ക് കഞ്ഞി കുടിക്കണേൽ കാന്താരി മാത്രം കറിയായി. തണുത്ത കാപ്പി കുടിച്ചു തീരാൻ കാത്തു നിൽക്കാതെ തെർത്ത്യാമ്മ മരുമോൾടെ കൈയും പിടിച്ച് നാലേക്കറിലേക്ക് ഇറങ്ങി. വീണ്ടും അന്നക്കുട്ടിയുടെ
ശരീരത്തിൽ വിയർപ്പു ചാലുകൾ കീറി.
കറുത്തട്ടകൾ അന്നക്കുട്ടിയുടെ കണങ്കാലിൽ പാടുകൾ വീഴ്ത്തി. എങ്കിലും വാഴകൾ തഴച്ചു വളരുകയും കപ്പയും ചേമ്പുമൊക്കെ മണ്ണ് നിറഞ്ഞ് കായ്ക്കുകയും ചെയ്തു. നാലേക്കർ മണ്ണിൽ താളും തളിരും പൂത്തു വിടർന്നു. മണ്ണ് അന്നക്കുട്ടിയുടെ സൗന്ദര്യം കടമെടുത്തു. മണ്ണ് വിടർന്നു പെണ്ണായി .മണ്ണ് സുന്ദരിയായപ്പോൾ പെണ്ണ് ചന്തം വെടിഞ്ഞു. തൊഴുത്തിൽ
തെർത്ത്യാമ്മയുടെ ആടുമാടുകൾ സന്തോഷിച്ചു. വിറകുപുരയുടെ വയർ നിറഞ്ഞു.രാത്രി കൊച്ചു തോമയും അന്നക്കുട്ടിയുടെ ശരീരത്തിൽ വിയർപ്പൊഴുക്കി . വേനൽ മാറി മഴ വന്നെങ്കിലും അന്നക്കുട്ടിയുടെ ഋതുചക്രങ്ങൾക്ക് മാറ്റം വന്നില്ല. .അന്നക്കുട്ടി മടുത്തു.
ഒന്നിരിക്കാനും ഉറങ്ങാനുമുള്ള കൊതി
അന്നക്കുട്ടിയെ വീർപ്പുമുട്ടിച്ചു തുടങ്ങി.സ്വപ്നങ്ങൾ നിറഞ്ഞു തൂവി നിന്നിരുന്ന കണ്ണ് ആശയറ്റവളുടെ കണ്ണീർ കയങ്ങളായി മാറി.,, ഞങ്ങളുടെ നാട്ടിലൊക്കെ ആണുങ്ങളാണല്ലോ പറമ്പിലിറങ്ങി പണിയെടുക്കുന്നത്…ഞാൻ മടുത്തു പോകുന്നു ഇച്ചായാ…. എന്നെക്കൊണ്ടു വയ്യായെ…എന്നവൾ കുഞ്ഞു തോമയോട് പരിഭവം പറഞ്ഞു. തഴമ്പ് പൊട്ടി തിണർത്തു കിടക്കുന്ന അന്നക്കുട്ടിയുടെ കൈവെള്ളയിൽ കുഞ്ഞു തോമ നിസ്സഹായനായി ഉമ്മ വെച്ചു.പാട്ട് പാടി കഥകൾ പറഞ്ഞ്
കുട്ടികളെ സന്തോഷിപ്പിച്ചിരുന്ന അന്നക്കുട്ടി ടീച്ചർ പാഠപുസ്തകങ്ങളിലെ കാര്യങ്ങളിലേക്ക് മാത്രം തിരിഞ്ഞു.മഴ കനത്ത് സ്കൂളിന് അവധി പ്രഖ്യാപിച്ച സമയങ്ങളിലൊക്കെ തെർത്ത്യാമ്മ
അന്നക്കുട്ടിയെക്കൊണ്ട് വിറക് പെരയിലെ വിറകുകൊളളികൾ വീണ്ടും എടുത്ത് പരിശോധിച്ച് അവ ചിതലരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ ആവശ്യപ്പെട്ടു. ജീവനില്ലാത്ത വിറക് കൊള്ളികളുടെ മേൽ ജീവനുള്ളവളുടെ വിയർപ്പും കണ്ണീരും ഒഴുകി വീണു. ദിവസവും രാത്രി കൊന്ത ചൊല്ലി പ്രാർത്ഥിക്കുവാൻ നേരത്ത് ,മഴ പെയ്യല്ലെ ,എന്നും മഴ പെയ്താൽ തന്നെ സ്കൂളിന് അവധി ലഭിക്കല്ലെ എന്നും അന്നക്കുട്ടി മുട്ടിൻ മേൽ നിന്നു പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെയാണ് നാടൊട്ടുക്ക് ജലപ്രളയം വന്നത്. പേമാരി മുറതെറ്റാതെ പെയ്തൊഴുകി മീനച്ചിലാറിനെ നിറച്ചു.. അത് കരയെ ആഞ്ഞ് പുൽകി. മീനച്ചിലാറിന്റെ ഒഴുക്ക് കണ്ട് തെർത്ത്യാമ്മ നെഞ്ഞത്തടിച്ച് നിലവിളിച്ചു. തെർത്ത്യാമ്മയുടെ സൗഭാഗ്യങ്ങളുടെ നേർക്കും മീനച്ചിലാറ് ആഞ്ഞടിച്ചു. പേമാരിയുടെ അസ്ത്രങ്ങൾ ചുവന്ന മണ്ണ് താങ്ങിയില്ല. മണ്ണ് കണ്ണീരിൽ ഒഴുകി.തെർത്ത്യാമ്മയുടെ വിലപ്പെട്ടതിനെ യെല്ലാം മഴ കവർന്നു. തൊഴുത്തും നിറഞ്ഞ വയറുള്ള വിറകു പെരയും മീനച്ചിലാറിനോടൊപ്പം ഒഴുകി.അന്ന് രാത്രി തെർത്ത്യാമ്മയും കെട്ട്യോനും അന്നക്കുട്ടിയും
കുഞ്ഞു തോമയും പാലായിലെ ഒറ്റക്കല്ലിൽ പണിതീർത്ത ളാലം പള്ളിയുടെ അടുത്തുള്ള അന്നക്കുട്ടിയുടെ സ്കൂളിൽ അഭയം പ്രാപിച്ചു.കലക്ടർ പത്ത് ദിവസത്തേക്ക് ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു.
വർഷകാല രാത്രിയിൽ അടുപ്പിച്ചിട്ട ബഞ്ചുകളിൽ തെർത്ത്യാമ്മ നഷ്ട സൗഭാഗ്യങ്ങളെ ഓർത്ത് നെടുവീർപ്പിട്ടു കിടന്നു.തൊട്ടടുത്ത് അന്നക്കുട്ടി വിയർപ്പു ചാലുകൾ ഒഴുകാത്ത കുറെ ദിവസങ്ങളെ സ്വപ്നം കണ്ടു കൊണ്ട് സുഖമായ് ഉറങ്ങി.