ഒരു പി സി ദിനം

ഒരു പി സി ദിനം

റീന പി ജി

ഞായറാഴ്ചയായിട്ടും നിങ്ങൾക്ക് അവധിയില്ലല്ലോ മനുഷ്യാ!…. ഇന്നെങ്കിലും അമ്പലത്തിലൊന്നു പോവണമെന്നു കരുതിയതാണ്.മോൾക്ക് പരീക്ഷ അടുക്കാറായി. ഏത് എരണം കെട്ട നേരത്താ ഒരു പോലീസുകാരനെ കെട്ടിപണ്ടാ റമടങ്ങാൻ തോന്നിയത് ന്റെ മുത്തപ്പാ!? ഭാര്യയുടെ പതിവ് പരാതികൾ കേട്ടാണ് ഇന്നും ഉറക്കം ഉണർന്നത്.’ലച്ചു വന്ന് കുലുക്കി വിളിക്കാൻ തുടങ്ങി’

അച്ഛാ വാ …. മ്മടെ അടവെച്ച കോഴിമുട്ട കൾ വിരിഞ്ഞോന്നു നോക്കാം. ഇനി എഴുന്നേൽക്കാതെ രക്ഷയില്ല. പുതപ്പ് മാറ്റി അവളെയും കൊണ്ട് പുറത്തിറങ്ങി’നോക്ക ച്ഛാ’.. ഈ മുല്ല നിറയെ മൊട്ടാണ്. നാളെയ്ക്ക് തൊക്കെ വിരിയും ലേ.. തല നിറയെ മുല്ലപ്പൂ ചൂടി നാളെ ഞാൻ സ്കൂളിൽ പോവും.

ആവാം മോളെ…. അവളോട് കിന്നാരം പറഞ്ഞോണ്ട് തന്നെ പല്ലുതേപ്പ് കഴിഞ്ഞു.

ദാ.. അടുക്കളേന്ന് വിളി വന്നല്ലോ! അച്ഛനും മോളും ചായേം പലഹാരവും കഴിക്കുന്നെങ്കിൽ വന്ന് കഴിയയ്ക്ക് .എനിയ്ക്ക് വേറെ ജോലിയുണ്ട്. വേഗം ചെല്ലാം .ഇന്നിത്തിരി ചൂടിലാണ് .ഒരു പൊട്ടിത്തെറിയും പതം പറച്ചിലും കരച്ചിലും എപ്പോവേണമെങ്കിലും ഉണ്ടാവാം.

കുറെ ദിവസമായി പറയുന്നു അമ്പലത്തിൽ പോവാനുണ്ട് നേർച്ചയുണ്ട് എന്നൊക്കെ ‘ എന്ത് ചെയ്യാനാണ്. ആഗ്രഹമില്ലാഞ്ഞിട്ടല്ല
ജോലി ഇതല്ലേ?! പത്ത് പതിനേഴ് വർഷമായില്ലേ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യാ പദവിയിൽ. അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാൻ രാഷ്ട്രത്തെ സേവിക്കുകയാണ് രാഗി… അതിൽ നീയും മക്കളുംഒക്കെ ഭാഗമാണ്.ഒരു പോലീസുദ്യോഗസ്ഥന്റെ കുടുംബം രാജ്യവും ജനങ്ങളും ആണ് .അതുകൊണ്ടുതന്നെ കുറെ ത്യാഗങ്ങൾ കുടുംബം സഹിക്കേണ്ടി വരുന്നു.ഇത് ഒരു അനുഗ്രഹമായി കാണണം.എന്ത് പറഞ്ഞിട്ടെന്താ? അവൾക്ക് അതൊന്നും മനസ്സിലാവുകയില്ല. അവൾ പറയുന്നതിലും കാര്യമുണ്ട്. എന്റെ കുടുംബത്തോടും എനിക്ക് പ്രതിബദ്ധതയുണ്ടല്ലോ.’

പാവം അവളെ പറഞ്ഞിട്ടും കാര്യമില്ല. ഒരു പാട് സന്തോഷങ്ങൾ വേണ്ടെന്ന് വെച്ചവളാണ് തനിയ്ക്ക് വേണ്ടി. പ്രണയത്തിന്റെ തോണിയിൽക്കയറി തുഴഞ്ഞ് തുടങ്ങിയതാണ്.. ഇപ്പോഴും നടുക്കടലിൽ തന്നെ. കര പറ്റിയിട്ടില്ല. പങ്കായം ഞാൻ തന്നെ തുഴയുന്നു.’ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് തന്നെ വിശ്വസിച്ചിറങ്ങി പോന്നവളാണ്.

എന്തായാലുംപ്രതികരിക്കാതിരിക്കുന്നതാണ് നല്ലത് എനിയ്ക്ക് ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. അവളും വിടില്ല. രാവിലെ തന്നെ തർക്കം വേണ്ട. ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കുളിച്ച് പോവാൻ ഒരുങ്ങി.

നല്ല മഴക്കോളുണ്ട്. ബൈക്ക് എടുക്കണ്ട. ബസ്സിൽ പോവാം.. ഇറങ്ങാൻ നേരം അവളുടെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്. മൈൻഡ് ചെയ്തില്ല. ഇറങ്ങി നടന്നു.

സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ന് പാറാവാണ് ഡ്യൂട്ടി. ഇതത്ര എളുപ്പമുള്ള ജോലിയൊന്നും അല്ല. രണ്ട് മൂന്ന് മണിക്കൂർ ഒരേ നില്പ് തന്നെ നിൽക്കണം ഇടക്ക് വയർലെസ്സിൽ വരുന്ന സന്ദേശങ്ങൾ എഴുതി എടുക്കണം.ഡ്യൂട്ടിയിൽ കയറിക്കഴിഞ്ഞാൽ പിന്നെ വീട്ടുകാര്യങ്ങൾ ഒന്നും മനസ്സിൽ വരില്ല. മാവോ സ്റ്റേഷൻ ആയതു കാരണം ആ കാര്യത്തിലും വിജിലൻറ് ആവണം.

ഒരു സ്ത്രീയും പെൺകുട്ടിയും കയറി വരുന്നു’ എന്തോ പരാതി പറയാനാണെന്ന് തോന്നുന്നു. ഭർത്താവിന്റെ കള്ളുകുടി സഹിക്കാനാവാതെ പരാതിയുമായി വന്നതാണ്. പരാതി എഴുതാൻ സഹായിച്ചു.ഇന്ന് എസ് ഐ വന്നിട്ടില്ല. അവരെ റൈറ്ററുടെ റൂമിലേക്ക് പറഞ്ഞയച്ചു.

തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു.ഇനി രണ്ട് മണിക്കൂർ റെസ്റ്റ് ആണ് .ഭക്ഷണം കഴിഞ്ഞ് റെസ്റ്റ് റൂമിൽ പോയി ഒന്ന് മയങ്ങിയിട്ടേയുള്ളൂ.ഫോൺ ബെല്ലടിക്കുന്നു. അച്ഛനാണ്.

എന്താ അച്ഛാ ഞാൻ ഡ്യൂട്ടിയിലാണ്. ഇന്നാണ് തറവാട്ടിലെ പൂജ എന്ന് ഓർമ്മിപ്പിക്കാൻ വിളിച്ചതാമോനേ. നി അവളെയും കുട്ടികളെയും കൂട്ടി നേരത്തെ എത്തി ല്ലേ?

ഇന്ന് എന്തായാലും പോവാൻ കഴിയില്ല. എങ്കിലും അച്ഛനെ നിരാശപ്പെടുത്തണ്ട എന്ന് കരുതി. പറഞ്ഞു.

മിക്കവാറും ഞാൻ വരും’ ഇനി പെട്ടെന്ന് എന്തെങ്കിലും അർജന്റ് ഡ്യൂട്ടി വന്നാൽ വരാൻ കഴിയില്ല. അച്ഛൻ തിരിച്ചൊന്നും പറഞ്ഞില്ല. റിട്ടയേർഡ് ജവാനാണ് അച്ഛൻ.ഒരു പോലീസുകാരന്റെ ഉത്തരവാദിത്വത്തെപ്പറ്റി അച്ഛനാരും പറഞ്ഞ് കൊടുക്കേണ്ട കാര്യം ഇല്ല. അവളെയൊന്ന് വിളിച്ചാലോന്ന് കരുതി.പിന്നെ വിചാരിച്ചു വേണ്ട.. വിളിച്ചാൽ വീണ്ടും പരാതിയുടെ ഭാണ്ഠക്കെട്ടഴിക്കും.ഒന്ന് മയങ്ങിയതേയുള്ളൂ. നാല് മണിയായി. അടുത്ത ഊഴത്തിനുള്ള സമയം ആയി. യൂണിഫോം ധരിച്ച് പാറാവ് നിൽക്കാൻ റെഡിയായി ചെന്നു. എസ് ഐ റൂമിൽ ഉണ്ട്.

അപ്പോഴാണ് ഒരു കാൾ വന്നത്.ഒരു ഗ്രാമപ്രദേശത്ത് നിന്നാണ്. ഒരു അജ്ഞാത ജഡം കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിച്ചതാണ്. ഉടനെ പോലീസ് അങ്ങോട്ടെത്തണം.

എസ് ഐ യും ഞങ്ങൾ രണ്ട് പോലീസുകാരും കൂടി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അജ്ഞാത ശവം എവിടെയെങ്കിലും കണ്ടെത്തിയാൽ ഇൻക്വസ്റ്റ് നടത്തി മഹസർ എഴുതാനുള്ള ചുമതല എസ്ഐക്കാണ്. ടൗണിൽ നിന്ന് മാറി ഒരു കുന്നിൻ പ്രദേശത്താണ് സംഭവം.കുത്തനെയുള്ള റോഡ് .

അത് കഴിഞ്ഞ് ഒരു ഇറക്കം. ചുറ്റും പറങ്കിമാവിൻ കാടുകൾ. ടൗണിൽ നിന്ന് കുറെ ദൂരം താണ്ടിയിട്ടുണ്ട്. ഏകദേശം സ്ഥലം എത്താറായി. ഒരു ഓലകൊണ്ട് മറച്ച ചായക്കടകണ്ടു. ഒരു ചായ കുടിക്കുന്നതിനിടെ കാര്യങ്ങൾ ചായക്കടക്കാരനോട് ചോദിച്ച് മനസ്സിലാക്കി ‘3 ദിവസം മുന്നെ ഒരു മിസ്സിംഗ് കേസ് വന്നിരുന്നു. അന്ന് എഫ് ഐ ആർ ഇട്ടതായി ഓർക്കുന്നു. അത് ഇതു തന്നെ ആവാനാണ് സാധ്യത.

ഇവിടന്നങ്ങോട്ട് ജീപ്പ് പോവില്ല സാറേ നടന്നു പോവേണ്ടി വരും. നിങ്ങളെ വഴി കാണിക്കാൻ എന്റെ മരുമകനെ കൂടെവിടാം.ദിലീപേ… അയാൾ നീട്ടി വിളിച്ചു.

ദിലീപിന്റെ കൂടെ ഞങ്ങൾ നടന്നു. ഒഴിഞ്ഞ പറമ്പുകൾ.കുറെ കുറ്റിക്കാടുകൾ. സമയം ഏകദേശം അഞ്ച് മണിയായിക്കാണും .ഫോൺ റിംഗ് ചെയ്തു.ഭാര്യ യാണ്.

ഞാൻ കുറച്ച് തിരക്കിലാണ് .പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വെച്ചു.ഇത്രയൊക്കെ മതി അവളുടെ പിണക്കത്തിന് .
ദിലീപിന്റെ പുറകെ നടന്നു .ഇപ്പോൾ കാണുന്നത് ഒരു പറങ്കിമാവിൻ തോട്ടം ആണ് .താഴെ ഒരു വീടുണ്ട്.ഓടിട്ട ഒരു ചെറിയ വീട് അതിന്റെ മതിലിനോട് ചേർന്ന് ( മതിലല്ല )ആണ് പറങ്കിമാവിൻ തോട്ടം. അതിലെ ഒരു മരത്തിലാണ് പ്രേതം തൂങ്ങിക്കിടക്കുന്നത്. (ഞങ്ങളുടെ ഭാഷയിൽ ശവശരീരത്തിന് പ്രേതം എന്ന് പറയും) മൂന്ന് ദിവസമെങ്കിലും പഴക്കം കാണും.താഴെയുള്ള വീട്ടിൽ ആൾതാമസം ഇല്ലാത്തതു കൊണ്ടാണ് പുറം ലോകം അറിയാൻ വൈകിയത്. വല്ലാത്ത ദുർഗന്ധം. അടുക്കാൻ വയ്യ. ശരീരത്തിൽ പുഴുക്കൾ അരിക്കുന്നു.

ഇൻക്വസ്റ്റ് നടത്തുകയും മഹസ്സർ എഴുതുന്നതും എല്ലാം പകൽ വെളിച്ചത്തിലേ പാടുള്ളൂ. അഞ്ച് മണി കഴിഞ്ഞ സ്ഥിതിക്ക് ഇന്നിനി സാധിക്കില്ല. രണ്ടു പേർ കാവൽ നിൽക്കണം. രാത്രി മുഴുവൻ. നാളെ ഏഴ് മണിക്ക് ശേഷമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ.

എസ് ഐയെയും കൊണ്ട് വണ്ടി സ്ഥലം വിട്ടു. ഞാനും ദിനേശനും മാത്രം ആ സ്ഥലത്ത് നിക്കണം.രാവിലെ വരെ. അപ്പോഴാണ് വീട്ടിലേക്ക് ഇതുവരെ വിളിച്ചില്ലല്ലോ എന്നോർത്തത്.തറവാട്ടിൽ ഇന്ന് പൂജയാണ്. ഫോൺ നോക്കിയപ്പോൾ ലോബാറ്ററി .ലച്ചുവാണ് ഫോൺ എടുത്തത്. അച്ഛാ മ്മടെ കോഴിക്കുഞ്ഞിനെ അടുത്ത വീട്ടിലെ പട്ടി കടിച്ചു കൊന്നച്ഛാ. എനിക്ക് എന്റെ കോഴിക്കുഞ്ഞിനെ വേണം അച്ഛാ.

മോൾ ഫോൺ അമ്മേടെ കയ്യിൽ കൊടുക്ക് വേഗം ‘

അമ്മേ ദാ അച്ഛൻ വിളിക്കുന്നു.

രാഗീ.. എനിക്കിന്ന് വരാൻ കഴിയില്ല. നീയും മക്കളും ഒരു ഓട്ടോപി ടി ച്ച് തറവാട്ടിൽ പൊയ്ക്കോളൂ. പൂജയ്ക്ക് എത്തിയില്ലെങ്കിൽ അച്ഛന് വിഷമം ആവും.വർഷത്തിലൊരു ദിവസം അമ്മേടെ അസ്ഥിത്തറയിൽ നടക്കുന്ന പൂജയും പ്രാർത്ഥനയും ആണ്. അവൾ സമ്മതം മൂളി.

പൊതുജനത്തിന് അറിയാത്ത ഒരു പാട് ത്യാഗങ്ങൾ ഒരു പോലീസ് കാരനും കുടുംബവും അനുഭവിക്കുന്നുണ്ട്. അവനും ഒരു മനുഷ്യനാണെന്നോ മാനുഷികമായഎല്ലാ വിചാര വികാരങ്ങളും അവന് ഉണ്ടെന്നോ ഒന്നും പൊതുജനംചിന്തിക്കാറില്ല. അവരുടെ കണ്ണിൽ അയാൾ കൈക്കൂലി വാങ്ങുന്നു. ആളുകളെ തെറി പറയുന്നു …… അങ്ങനെ പോകുന്നു അയാൾക്ക് എതിരായ ആരോപണങ്ങൾ.

സമയം 7 മണി ആയി. ഞാനും മറ്റൊരു പോലീസ് കാരനും ദിലീപും മാത്രം. ഉച്ചക്ക് ഭക്ഷണം കഴിച്ചതാണ്. പിന്നെ ആ ചായക്കടയിൽ നിന്ന് ഒരു കാലിച്ചായ കുടിച്ചതാണ്.

ദിലീപ് പറഞ്ഞു ആ കട അടച്ചു കാണും സാറെ വേറെ ഹോട്ട ലൊന്നും ഇവിടില്ലസർ

ഇന്നിനി പട്ടിണി തന്നെ. ചെറുതായി മിന്നൽ ഉണ്ട്

മഴക്കോളുണ്ടെന്ന് തോന്നുന്നു.
പെയ്യാതിരുന്നാൽ ഭാഗ്യം പെയ്താൽ ഈ മഴ മുഴുവൻ കൊള്ളേണ്ടിവരും.മന: പൂർവ്വം ശവം തൂങ്ങിക്കിടക്കുന്നിടത്തേക്ക് നോക്കിയില്ല. ദിലീപിന്റെ മുഖത്ത് എന്തോ ഒരു പന്തികേട് പോലെ.ഇടയ്ക്ക് മിന്നലിൽ ശവത്തിന്റെ തുറിച്ച കണ്ണുകളും പുറത്തേക്കുന്തിയ നാക്കും ഭയപ്പെടുത്തുന്നു.കാറ്റിൽ അത് അങ്ങോട്ടുമിങ്ങോട്ടും ആടുന്നും ഉണ്ട്.

ദിലീപ് പറഞ്ഞു. ഞാൻ ഭക്ഷണം എന്തെങ്കിലും കിട്ടുമോന്ന്
നോക്കട്ടെ സർ.ഇപ്പോൾ വരാം.

അവൻ ഓടിപ്പോയി. പത്ത് മണിയായിട്ടും അവനെ ആ വഴിക്ക് കണ്ടില്ല.

ഞങ്ങൾ രണ്ടാളും മാത്രം. രണ്ട് പെഗ്ഗ് അകത്തു ചെന്നിരുന്നെങ്കിൽ ഒരു ധൈര്യം വന്നേ നെ. ആവശ്യം ഉള്ളപ്പോൾ സാധനം ഉണ്ടാവില്ല.

ഉറങ്ങാനും പാടില്ലല്ലോ. പ്രേതം കുറുക്കനോ നരിയോ തിന്നരുത്. കയ്യിൽ ഒരു പെൻടോർച്ച് മാത്രമേ ഉള്ളൂ ഇരിക്കാൻ ഒരു പാറപോലും ഇല്ല .പറങ്കിമാവിൻ കാടാണ്.താഴെ ഉള്ള വീടിന് സമീപം ഒരു തെങ്ങ് കണ്ടു. അതിന്റെ മൂന്നാലു പട്ടകൾ എടുത്ത് നിവർത്തിയിട്ടു.ഇരിക്കുകയെങ്കിലും ചെയ്യാമല്ലോ.ദിനേശൻ കിടന്നു.ഉറങ്ങിയോ ആവോ.

വിശപ്പ് വയറിനെ വല്ലാതെ വലയ്ക്കുന്നു. ഒരു കുപ്പിവെള്ളം പോലും ഇല്ല .വല്ലാതെ ദാഹിക്കുന്നു.

വീട്ടിലെ കാര്യം ഓർത്തു. അവൾ കുട്ടികളെയും കൊണ്ട് പോയോ ആവോ.

അമ്മേ ഈ മകനോട് ക്ഷമിക്കൂ.അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളൂ. പഠിച്ച് വലിയൊരു പോലീസ് കാരനാവണം ന്റെ കുട്ടി എന്ന് അമ്മ പറയാറുണ്ടായിരുന്നു കണ്ണിൽ നിന്ന് രണ്ടു തുള്ളി അറിയാതെ അടർന്നുവീണു. പാടില്ല ഒരു പോലീസ് കാരൻ കരയാൻ പാടില്ല. കഠിനഹൃദയനായിരിക്കണം. പെട്ടെന്ന് ഒരു കുറുക്കന്റെ ഓരിയിടൽ. അതെങ്ങാനും ശവത്തിന്റെ മണം പിടിച്ച് വരുന്നതാണോ ”.’ ദിനേശൻ ഉറങ്ങിയോ ആവോ. ഉണ്ടാവില്ല. മന: പൂർവ്വം ശവം ഉള്ള ഭാഗത്തേക്ക് നോക്കിയില്ല. എങ്ങനെയൊക്കെയോ രാ വി ലെയാക്കി.

താഴെയുള്ള വീടിന് സമീപം ഒരുകിണർ കണ്ടു. ഉപയോഗമില്ലാത്തതു കാരണം തൊട്ടി തുരുമ്പിച്ചിരിക്കുന്നു. കയർ നുരുമ്പിയിട്ടും ഉണ്ട്. വെള്ളം കോരി പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിച്ചു.രാവിലെയും ഭക്ഷണം കിട്ടുന്ന മട്ടൊന്നും ഇല്ല.

രാത്രി ഭക്ഷണം കൊണ്ടുവരാൻ പോയ ദിലീപ് തിരിച്ച് വന്നത് ഇപ്പോഴാണ്. എനിക്ക് പേടിയായിട്ട് പോയതാ സാറെ.ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. കണ്ണടച്ചാൽ ആ ശവം തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്.

ഞങ്ങളും ഉറങ്ങിയിട്ടില്ല ദിലീപേ. പോലീസുകാരന്റെ ഉറക്കത്തിന് പ്രാധാന്യം ഇല്ലല്ലോ.

അകലെ പോലീസ് ജീപ്പ് വളവു തിരിഞ്ഞ് വരുന്നത് കണ്ടു.എസ് ഐയും രണ്ട് പോലീസ് കാരും വിരലടയാള വിദഗ്ദ്ധരും എല്ലാം ഉണ്ട്

എസ് ഐ ഇൻക്വസ്റ്റ് നടത്താനും മഹസ്സർ എഴുതാനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൃത്യ സ്ഥലത്തുള്ള വസ്തുക്കളുടെ പൂർണ്ണ വിവരം രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ അവ ആസ്ഥലത്ത് നിന്ന് നീക്കം ചെയ്യാവൂ.ഓരോ സാധനവും ഇരിക്കുനസ്ഥലം ശവത്തിന്റെ സ്ഥാനം സംഭവസ്ഥലത്ത് കാണപ്പെടുന്ന വസ്ത്രങ്ങൾ ചോരപ്പാടുകൾ ആയുധ ങ്ങൾ മുതലായവ തിട്ടപ്പെടുത്തുകയും ഫിംഗർപ്രിന്റ്, ഫൂട്ട് പ്രിന്റ് എന്നിവ പരിശോധിക്കയും വേണം. ശവം, ആയുധം ഇവകിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫറെ ക്കൊണ്ട് എടുപ്പിക്കണം.വി രലടയാള വിദഗ്ദ്ധർ വന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ ഇവ തൊടുകയോ കയ്യിലെടുക്കുകയോ ചെയ്യാൻ പാടുള്ളൂ.

ഇനി പ്രേതം താഴെ ഇറക്കണം .മരണപ്പെട്ടയാളുടെ ചില ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്. ദുർഗ്ഗന്ധം കാരണം ആരും അടുക്കുന്നില്ല. ഒടുവിൽ എങ്ങനെയോ താഴെ ഇറക്കി.ഇൻക്വസ്റ്റ് ചെയ്യുമ്പോൾ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കണം. വായിൽ നിന്ന് ഉമിനീർ ഒഴുകിയിട്ടുണ്ടെങ്കിൽ അത് ഏത് ദിശയിലേക്കാണ് ഒഴുകിയത് എന്ന് ശ്രദ്ധിക്കണം. കഴുത്തിലെ കെട്ട് മുറുകിയതിന്റെ പാട്, തൂങ്ങിയ മരക്കൊമ്പ് കെട്ടാൻ ഉപയോഗിച്ചതുണി, ചാടാൻ സ്വീകരിച്ച മാർഗ്ഗം ഇ തൊക്കെ നോക്കണം. സ്വയം കെട്ടിത്തൂങ്ങിയതാണെങ്കിൽ അതിനുപയോഗിച്ചതുണി, കയർ എന്നിവയുടെ നാരുകൾ കൈവെള്ളയിലും വിരലുകൾക്കിടയിലും പറ്റിപ്പിടിച്ചിരിക്കും. അവ ഒരു സെല്ലോ പൈൻ ടേപ്പ് എടുത്ത് കൈവെള്ളയിലും വിരലിനകവശത്തും പതിച്ചെടുത്ത് അകത്തേക്ക് മടക്കി സുതാര്യമായ ഒരു കവറിൽ ഇടണം. തൂങ്ങാൻ ഉപയോഗിച്ച കയർ, തുണി എന്നിവയുടെ അഗ്രഭാഗത്ത് നിന്ന് കുറച്ച് മുറിച്ചെടുത്ത് അതും ഒരു സുതാര്യമായ കവറിൽ ഇടണം. രണ്ട് കവറുകളും പഞ്ചായത്തിന്റെ സാന്നിധ്യത്തിൽ ഒട്ടിച്ച് ക്രൈം നമ്പർ പോലിസ് സ്റ്റേഷൻ നമ്പർ മുതലായവ എഴുതിയ താലിയിൽ അന്വേഷണോദ്യോഗസ്ഥനും പഞ്ചായത്ത്കാരും ഒപ്പിട്ടതിന് ശേഷം കവറുകളിൽ തയ്ച്ച് പിടിപ്പിച്ച് അരക്കു വെച്ച് സീൽ ചെയ്യണം. പ്രേതത്തിന്റെ ജനനേന്ദ്രിയത്തിൽ നിന്ന് ശുക്ലവും മലവും വിസ ജ്ജിക്കപ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം. സ്ത്രീകളാണ് തൂങ്ങിയ തെങ്കിൽ അവർക്ക് മാസമുറയാണോ എന്നും പരിശോധിക്കണം.കാരണം മാസമുറ സമയത്ത് ശരീരത്തിലുള്ള ചില ഹോർമോണുകൾ കാരണം ആത്മഹത്യ ചെയ്യാനുള്ള പ്രേരണ ഉണ്ടാകുമത്രെ. സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന സമയത്ത് നന്നായി അണിഞ്ഞൊരുങ്ങുന്നതായും നഗ്നത മറയ്ക്കുന്നതായും കണ്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തുന്ന സമയത്ത് ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ഇൻക്വസ്റ്റ് പൂർത്തിയാക്കി ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോവാൻ സജ്ജമാക്കി. എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി വണ്ടിയിൽ കയറിയിരുന്നു. തലേ ദിവസം രാവിലെ കുളിച്ചതാണ്. ശരീരമാകെ ഒരു പുകച്ചിൽ.ഒ രു ബക്കറ്റ് വെള്ളമെങ്കിലും തലയിൽ കമിഴ്ത്താൻ തോന്നുന്നു. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് പോയി. ഹോസ്പിറ്റൽ ഡ്യൂട്ടിക്ക് വേറെ പോലീസുകാർ ഉണ്ട്.

സ്റ്റേഷനിൽ എത്തി റെസ്റ്റ് റൂമിൽ കയറി യൂണിഫോം മാറ്റി.നാറിയിട്ട് വയ്യ സിവിൽ ഡ്രസ്സ് എടുത്തിട്ടു.കുളിയെല്ലാം ഇനി വീട്ടിലെത്തിയിട്ട്. ഭാര്യയും മക്കളും തിരിച്ചെത്തിയിട്ടുണ്ടാവും. പിന്നെ വിളിക്കാൻ പറ്റിയില്ല.

ബസ്സിന്റെ സൈഡ് സീറ്റ് തന്നെ കിട്ടി. ഇളം കാറ്റ് തലയിലൂടെ കുളിര് കോരി. അറിയാതെ കണ്ണുകൾ അടഞ്ഞു.

ചുവപ്പും മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള റോസാപ്പൂക്കൾ. അവയ്ക്കിടയിൽ ലച്ചു.കോഴിക്കുഞ്ഞുങ്ങളും നായ്ക്കുട്ടിയും അവളുടെ കൂടെയുണ്ട്. അച്ഛാ എനിയ്ക്ക് വർത്തമാനം പറയുന്ന തത്തയെ കൊണ്ടു വന്നു തരുമോ?

പെട്ടെന്ന് ഞെട്ടിയുണർന്നു.ഇറങ്ങാനുള്ള സ്ഥലമായി. ഇ റ ങ്ങി യപ്പോഴേക്കും മഴ ചാറിത്തുടങ്ങി.ശക്തി കൂടുകയാണ്.മഴയുടെ നനവ് ശരീരത്തിൽ പടർന്നു കയറി. ആ കുളിരിൽ എല്ലാ ക്ഷീണവും അലിഞ്ഞില്ലാതെയായി. വീടെത്താനുള്ള ആവേശത്തിൽനടത്തത്തിന് ധൃതികൂടി. അതറിഞ്ഞെന്നവണ്ണം മഴയും ഇത്തിരി വേഗത കൂട്ടി.