പഴിയൊഴിയാതെ

പഴിയൊഴിയാതെ

ഉണ്ണി വിശ്വനാഥ്

നിന്റെ നിർത്താതെയുള്ള –
പ്രാക്ക് കേട്ടാണ്,
ഞാൻ വീണ്ടും നിന്നിലേക്ക് –
പെയ്തു വീണത്

രാവിലെ പെയ്താൽ,
ജോലിക്ക് പോകാൻ തടസം .
ഉച്ചക്ക് പെയ്താൽ
പുറത്തിറങ്ങാൻ മേലാ,
വൈകിട്ടു പെയ്താൽ
വീട്ടിലെത്തുവതെങ്ങനെ

നിർത്താതെ പെയ്താൽ
ശല്യം നിർത്തിക്കൂടേന്നാകും
രണ്ടു ദിനം നിർത്യാലോ
ആവശ്യത്തിനു പെയ്തില്ലെന്നും

നിന്നെ നോക്കാതെ , നിൻവാക്കു-
കേൾക്കാതൊടുവിൽ ഞാൻ ,
പെയ്തു വീഴുമീ ധരണിയിൽ .
പുഴകൾ പുളകം കൊള്ളും
പിന്നെ രൗദ്രഭാവം പേറും
ഒടുവിലെല്ലാം തകർക്കും .

അപ്പോഴും പ്രാക്കോട് പ്രാക്ക്
നശിച്ച മഴ പണ്ടാരമടങ്ങാൻ
കൊന്നും , നശിപ്പിച്ചും
ഈ ലോകം മുച്ചൂട് മുടിച്ചേ പോകൂ.