കാറ്റെടുത്തതിൽ ചിലത്

കാറ്റെടുത്തതിൽ ചിലത്

റീന പി ജി

മുനിഞ്ഞുകത്തുന്ന
മണ്ണെണ്ണവിളക്കിനോട്
ഇരുട്ടിനോടുള്ള
പ്രണയത്തെപ്പറ്റി
ചോദിക്കരുത്.

നീണ്ടുപോകുന്ന നടപ്പാതയോട്‌
വഴിവിളക്കുകളുടെ
കിന്നാരത്തെപ്പറ്റി
ചോദിക്കരുത്.

നിരയൊത്ത് അരിച്ചുപോകുന്ന
ഉറുമ്പുകളോട്
അവയുടെ ലക്ഷ്യത്തെപ്പറ്റി
ചോദിക്കരുത്.

കാറ്റിനോട് പ്രണയത്തിലായ
ഇലക്കും
പ്രയാണത്തിന്റെ
ലക്ഷ്യം അറിയില്ല.

വെയിൽ മുളക്കുന്ന ചരിവുകൾ
ചവച്ചുതുപ്പുന്ന കരിയിലകൾ
ശത്രു ഏതെന്ന്
അറിയുന്നില്ല.

വെള്ളരിപ്പാടത്ത് നാട്ടിവെച്ച
നോക്കുകുത്തിയുടെ
കണ്ണിലെ ക്രൂരത
വരച്ചുവെച്ചതാരെന്നറിയാതെ
കോലം.

ചില കടന്നലുകൾ
ഹൃദയത്തെ കുത്തിനോവിക്കുക
മാത്രമല്ല
ഹൃദയതാളം കൂടി തെറ്റിക്കുന്നതെന്തേ ?

മനസ്സിന്റെ പൊട്ടിപ്പൊളിഞ്ഞ
വക്കുകളിൽ
ഭ്രാന്തിന്റെ ഉച്ഛിഷ്ടങ്ങൾ
ചീഞ്ഞുനാറുന്നു.

ഈയലുകൾ കുമിഞ്ഞുകൂടിയ
കരിന്തിരിവെട്ടത്തിൽ
മാംസത്തിന്റെ കരിഞ്ഞ
മണം മാത്രം
ഘ്രാണിച്ചെത്തുന്ന
ചില മൃഗവാസനകൾ.

ഇങ്ങനെ അറിയാതെ
പറയാതെ ചില
അപ്പൂപ്പൻതാടികൾ.