ജീവനുള്ള ശില

ജീവനുള്ള ശില

സജദില്‍ മുജീബ്

ശിലോദ്യാനത്തിലൂടെ
നടന്നുപോകുമ്പോള്‍
പ്രതിമകളുടെ
നിലവിളികളും
വിലാപങ്ങളും
കേള്‍ക്കാറുണ്ടോ..?

ഗാംഭീര്യം സ്ഫുലിക്കുന്ന
തലയെടുപ്പുകള്‍ വായിച്ച്
ഓരോ സന്ദള്‍ശകനും
ചരിത്രത്തെ നോക്കി
ഊറിച്ചിരിക്കും.

നിര്‍വ്വികാരതയുടെ
മൗനപടമണിഞ്ഞ്
ഇളകാതെ
പതറാതെ നില്‍ക്കുന്ന
പ്രതിമയിലേക്കെന്റെ
ആത്മാവു ചേര്‍ന്നപ്പോള്‍
ഞാനുമൊരു
പ്രതിമയായി.

ഹൃദയമിടിപ്പിനു മേല്‍
കാലൊച്ചകള്‍ കൊണ്ട്
അധീശത്വം സ്ഥാപിച്ച്
ഓരോ സന്ദര്‍ശകനും
കടന്നുപോകെ

അതിലൊരാള്‍
കത്തിജ്ജ്വലിച്ച
കണ്ണുകളിലെ
തീയക്ഷരം
വായിച്ച്
ഉറക്കെ അലറി..
” ഈ പ്രതിമയ്ക്ക് ജീവനുണ്ട് ”

പിന്നെയവരെല്ലാം ചേര്‍ന്ന്
എന്നെ വെട്ടിനുറുക്കി
കടലിലെറിഞ്ഞു.

ഒടുവിലൊരു
ബോര്‍ഡ് സ്ഥാപിച്ചു..
” ഈ ഉദ്യാനത്തിന്
ജീവനുള്ള പ്രതിമകള്‍ ആവശ്യമില്ല”

കൊത്തിയെഴുതപ്പെട്ട
ചരിത്രലിഖിതങ്ങളുമായ്
കടലാഴത്തിലേക്ക്
ആഴ്ന്നുപോകവേ
ഞാനറിഞ്ഞു..
”ഓരോ അടയാളപ്പെടലുകളും
നൊമ്പരങ്ങളാണ് ”