ആരിഫ് തണലോട്ട്
ഒറ്റപ്പെട്ട തുരുത്തിലേക്ക്
കാളവണ്ടി തെളിച്ചു വന്ന
നവജാത ശിശുക്കളാണ്
ചെന്ന്യായം തേച്ചു കയ്പിച്ച
മുലക്കണ്ണുകളിൽ നിന്ന്
കുടി നീരു തപ്പിക്കരഞ്ഞത്
പിഴച്ചു പെറ്റതാണെന്ന
പേരുദോഷവും ചാർത്തി
മലമുകളിലെയൊറ്റ മുറിയിൽ
തളച്ചിടപ്പെട്ട ജന്മദോഷത്തെ
ചുറ്റു നിന്നും കടിച്ചു കീറുന്നു
ഒറ്റപ്പെടുത്തിയ പേപ്പട്ടികൾ
വഴി തെളിച്ചവനെ കുടിയിരുത്തിയ
ചങ്ങല മരത്തിന്റെയറ്റത്ത്
ഞാന്നു കിടന്നൊരധികാരപത്രം
ആംഗലേയം പിറു പിറുക്കുന്നു
വേലി കെട്ടിയ കൃഷിയിടങ്ങൾ
വിത്തുകൾ താനേ മുളപ്പിച്ച്
കതിരുകൾ സ്വപ്നം കാണുന്നു
കൊട്ടിയടച്ച പൂമുഖ വാതിലിൽ
കൊത്തിവെച്ചിട്ടേറെയായ്
കൊച്ചു കൊച്ചു കിനാവുകൾ
വേരറുത്തിട്ട തണൽ മരങ്ങൾ
ശബ്ദങ്ങൾ മുഴുക്കെ വിഴുങ്ങിയ
ശ്മശാന മൂകതയിലേക്കിനി
വിറച്ചു തുള്ളിയുടവാളുമേന്തി
കുതിച്ചു വന്നു ചേർന്നിടാം
നിറങ്ങളാവാഹിച്ച കൊടിക്കൂറകൾ
ദേശാടനം കഴിഞ്ഞു തല ചായ്ക്കാൻ
ഇനിയിവിടെയൊരു കിളിക്കൂടില്ലെന്ന്
നമുക്കിത്തിരി മഷിയാൽ കുറിക്കാം
ഈ തുരുത്തിലേക്കിനിയെന്നും
കാളവണ്ടികൾ കയറിയാൽ മതിയെന്ന്
കൊടും വളവുകൾ തീരുന്നിടത്ത്
നാലാളു കാണെ എഴുതി വെക്കാം!