അരികില്‍ തനിച്ച്

അരികില്‍ തനിച്ച്

ശ്രീകുമാര്‍ ചേര്‍ത്തല

ഒടുവിലീ സാന്ധ്യശോണിമയിന്നു മാഞ്ഞു പോകെ,
തുളുമ്പുമീ ഇരുള്‍ക്കയങ്ങളിലേക്കു നാമാഴ്ന്നു പോകെ,
തെന്നലിന്‍ സുഖദസ്പര്‍ശം പോലും നമ്മിലേക്കെത്താതൊഴിഞ്ഞു മാറീടവേ,
സ്മൃതികള്‍ തന്‍ നറുതിരി വെളിച്ചം തേടിക്കൊണ്ടൊരുവേള,
കനവിന്‍റെ നിലാപ്പൂക്കള്‍ പോലും ഇടറി വീഴാത്തൊരീ
ഇരുള്‍ വഴിയില്‍ നാം മൂകം നടക്കുമ്പോള്‍,
എവിടെയോ കൂമന്‍റെ കരച്ചില്‍, ശവമെരിയുന്ന ഗന്ധം .
അരികില്‍ നീ മൃദുലപാദങ്ങളാല്‍ നീങ്ങുമ്പോള്‍,
നിന്‍ ശ്വാസ ഗതി തന്‍ മണിയൊച്ച കര്‍ണ്ണത്തില്‍ തുടിക്കുന്നുവെന്നാലും,
നിനക്കുമെനിക്കുമിടയിലെ ദൂരമതേറുന്നോ?
നിന്‍ മണിച്ചുണ്ടില്‍ നിന്നു സാന്ത്വനവചസ്സുകള്‍ ഇറ്റുവീഴുന്നോ?
യില്ല, യീ ധൂളീഭരിതം ചുട്ടു നീറും വീഥിയില്‍
ഒരു ശീതള ഗാനാലാപം നീ തുടങ്ങിവച്ചെങ്കില്‍.?
ജീവസ്സുറ്റതാം നിന്‍ ഗന്ധം ഒരു മാത്രയെന്നിലുള്‍ക്കുളിരായ് തീര്‍ന്നെങ്കില്‍?
നിറനിലാപ്പീലി കൊണ്ടൊരുവട്ടം നീയെന്നെയുഴിഞ്ഞെങ്കില്‍?
യീ, ഗ്രീഷ്മയാമിനിയില്‍, ആതിരക്കുളിരായ് നീയെന്നെ മൂടിയെങ്കില്‍,
ഈ ഇരുള്‍ വഴിയില്‍ നാം മൂകം നടക്കുമ്പോള്‍,
നിന്‍ പദസ്വനം ഒരു താരാട്ടായ് എന്നെത്തഴുകുന്നുവോ?
നിന്‍ മൗനഗാനം നിലാവിന്നുടയാടയാല്‍ എന്നെപ്പൊതിയുന്നുവോ?