ഉടൽ ഒരു സർപ്പം

ഉടൽ ഒരു സർപ്പം

മായ ബാലകൃഷ്ണൻ

ഉടലൊരുടയാടയതഴിഞ്ഞു വീണാൽ
കേവലം നിത്യസത്യം ! പരമാർത്ഥം .

ജീവൻ വഹിക്കും ദേഹിക്കും വേണം
ജീവകാമനകളെ സാധൂകരിച്ചീടാൻ
മുക്തിയും മോക്ഷവും നേടീടാ –
നർത്ഥ കാമ്യങ്ങളെ പ്രാപിച്ചിടാനെത്രയും
ജന്മസാഗരത്തിലൊരു തോണിയാ –
യെന്നും ചേർന്നിടാനൊരുടൽ വേണം !

പഞ്ചപ്രാണങ്ങളാലുയിർ കൊണ്ടിടും ഉടൽ
പഞ്ചഭൂതാത്മകമാം പഞ്ചേന്ദ്രിയങ്ങളോടും ചേർന്നിടും!
എന്തെന്തു കാഴ്ച്ചകൾ !കൗതുകങ്ങൾ ഒട്ടല്ല
രുചിഭേദവർണ്ണങ്ങൾ, സ്വാർത്ഥലാഭേച്ഛകളെല്ലാം
ഇന്ദ്രിയാനന്ദപരകോടി മോഹചിത്തേ വരുത്തീടും .

മനസ്സാമിന്ദ്രിയജാലത്തെ കടിഞ്ഞാണിടാൻ
ബുദ്ധിവൈഭവമൊന്നേ നിനയ്ക്കുകിൽ; അല്ലായ്കിൽ
ഏതൊരു വൻ തിര ,പുള്ളിമാൻ പേട
തുള്ളിക്കുതിക്കുന്ന ഹുങ്കാരാരവ
കാമബാണങ്ങൾ ശരമാല തൊടുക്കവേ ;
ഉടൽ ഒരു സർപ്പമായ് കരിംപുക തുപ്പും
കാളിയനായ് മഥിച്ചിടും !

ഒന്നൊടുങ്ങാതെ രാഗദ്വേഷാദികൾ
ആവേശിച്ചു മമ മതിയും കെട്ടു
ദുർവൃത്തനായ് മൂർഖനായ് പരിണമിച്ചിടും ;
ഉടലൊരു മായാചക്രവ്യൂഹത്തിൽ പെട്ടുഴലവേ ….!