ശ്രീപതി ദാമോദരൻ
മഴത്തുള്ളികൾക്ക് വല്ലാതെ കനം വെച്ചിരിയ്ക്കുന്നു.
ജനൽപ്പടിയിൽത്തട്ടി തെറിച്ചുവീണ മഴത്തുള്ളികൾ
കൈത്തണ്ടയിലെ രോമങ്ങളോട് ചേർന്നുനിന്നു.
സിരകൾക്ക് ഇമ്പമായി ഒരു നനുനനുത്ത തണുപ്പ്
തലച്ചോറിലെ കോശങ്ങളിൽത്തട്ടി ചില്ലുകൂട്ടിൽ അടച്ചുവെച്ചിരുന്ന
അവളുടെ ഓർമ്മകൾക്ക് നിറങ്ങളേകി.
കോരിച്ചൊരിഞ്ഞ് പെയ്തുപോയൊരു മഴ നിന്റെ ചുണ്ടിൽ
ബാക്കി വെച്ചൊരു തുള്ളിയിലെ മധുരം നുകർന്നത് ഞാൻ ഓർമ്മിയ്ക്കുന്നു.
ജലകണങ്ങൾ നിന്റെ മുഖദാവിൽ തീർത്ത ചിത്രങ്ങളിൽ
വിരലോടിച്ചു രസിച്ചതും ഓർമ്മിയ്ക്കുന്നു.
നനഞ്ഞൊട്ടിയ നിന്റെ തനുവിൽ ചൂട് പരതി നടന്നതും
ഞാൻ ഓർമ്മിയ്ക്കുന്നു.
കാർമ്മേഘക്കീറുകൾ ഒന്നായി പെയ്തിറങ്ങിയപ്പോൾ
സ്കൂട്ടറിനു പുറകിലിരുന്നു എന്റെ മുതുകിൽ മുഖം
ചേർത്തുപിടിച്ചത് നിനക്ക് ഓർമ്മയുണ്ടോ?
ഒരു കുടയുടെ കീഴിൽ ഒന്നായി നടന്നപ്പോൾ
കുടക്കമ്പിയിലെ ജലകണങ്ങൾ തട്ടിക്കളിച്ചത് ഓർമ്മയുണ്ടോ?
ഓർമ്മകളെല്ലാം വീണ്ടും ചില്ലുകൂട്ടിലേയ്ക്ക് ചേക്കേറിയിരിയ്ക്കുന്നു.
മഴത്തുള്ളികൾക്ക് വല്ലാതെ കനം വെച്ചിരിയ്ക്കുന്നു.