അജിതൻ ചിറ്റാട്ടുകര
മൊട്ടായിരുന്ന നാളു തൊട്ടേ
ഇഷ്ടമായിരുന്നെനിക്കു നിന്നെ
ഇന്നലെ വന്നു നീ
പുന്നാരം ചൊല്ലി പിരിഞ്ഞതാണെങ്കിലും
ഇന്ദ്രിയങ്ങളിലിപ്പോഴുമുണ്ടതിൻ
കാവ്യ സൗരഭം,
പ്രേമസാന്ദ്രം!
മുഗ്ദാനുരാഗനായ് നീ
മുന്നിൽ വന്നു നിന്ന നേരം
എന്റെ അംഗലാവണ്യത്തിൻ
നിറച്ചാർത്തുകൾ
നിനക്കു ഞാൻ ദലങ്ങളിൽ
പകർന്നു നൽകിയില്ലേ
സ്നിഗ്ദഭാവേന കാതിൽ നീ
സ്വകാര്യം പറഞ്ഞ നേരം
എന്റെ സുഗന്ധത്തിൻ
ചന്ദനത്തരികൾ
സാകൂതം നിനക്കു ഞാൻ
തൂവിത്തന്നതല്ലേ
പിന്നെ, പോകാൻ തുടങ്ങവെ
തൃഷ്ണാർത്തനായി
നീയ്യെന്നെ മുകർന്ന നേരം
എന്റെ മധുരപുഷ്പസാരങ്ങൾ
നിനക്കു ഞാൻ പ്രണയപൂർവ്വം
തുറന്നു തന്നതല്ലേ — ‘
ഇഷ്ടമായിരുന്നെനിക്കു നിന്നെ
എനിക്കായി നീ കുറിച്ചിട്ട
കാവ്യാക്ഷരങ്ങളെ
നിന്റെ വരികളിലാരോ ചാർത്തും
വരണമാല്യത്തിലെയിതൾ പൂവായി –
യൊടുങ്ങുവാനായിരുന്നീ-
യല്പജന്മത്തിൻ കുരുന്നു സ്വപ്നം.
എന്നാലിന്നിതാ….
നിന്റെ സ്പന്ദനങ്ങളുറങ്ങിയ നെഞ്ചിലെ
പുഷ്പചക്രത്തിൽ കോർത്ത
പാഴ്ജന്മമായില്ലേ ഞാൻ!
കല്ല്യാണമാല്യത്തിലെ പൂവിന്നു
ചിരിക്കൊലുസിൻ
കിലുക്കമാണുപഹാരമെങ്കിലീ ,
പുഷ്പചക്രത്തിലെ പൂവിനെ
പുഴുപോൽ വെറുക്കും
മഹാജനം!
ഹാ! കഷ്ടം കവേ,യീ ജന്മം!
എങ്കിലും ഇഷ്ടമാണിപ്പോഴും
നിന്നെ,
നീ എനിക്കായ് കുറിച്ചിട്ട
കാവ്യാക്ഷരങ്ങളെ.