രാജൻ കിണറ്റിങ്കര
മൊബൈൽ സ്ക്രീനിൽ
ഉഴിഞ്ഞുഴിഞ്ഞു
തഴമ്പ് വീണ വിരലുകൾ
തളർ വാതം പിടിച്ച
അച്ഛന്റെ കാലുകളിൽ
ആയിരുന്നെങ്കിൽ …
കാലത്ത് എണീറ്റ്
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ്
ചേഞ്ച് ചെയ്യുമ്പോൾ
മക്കളെ കാത്ത്
വഴിക്കണ്ണുമായിരിക്കുന്ന
അമ്മയുടെ സ്റ്റാറ്റസ്
ഒന്നന്വേഷിച്ചിരുന്നെങ്കിൽ ..
ലോകത്തോട് ഷെയർ ചെയ്ത
സ്വന്തം വീട്ടുകാര്യങ്ങൾ
കോൺക്രീറ്റു ഫ്ളാറ്റിലെ
വീർപ്പു മുട്ടുന്ന
മൗനത്തെ ഭഞ്ജിക്കാൻ
ആവുമായിരുന്നെങ്കിൽ …
കണ്ണീർ സീരിയലുകൾ
വിഷം ചീറ്റുന്ന
സന്ധ്യാ വേളകളിൽ
ഒരു നാമാശ്രു ബിന്ദു
മുനിഞ്ഞു കത്തുന്ന
നിലവിളക്കിൽ
എണ്ണ പകർന്നെങ്കിൽ ………
അവിശുദ്ധ സൗഹൃദം
സ്നേഹം തൂക്കി വിൽക്കുന്ന
മിനി സ്ക്രീനുകൾ
അതിരുകളില്ലാത്ത
രക്ത ബന്ധങ്ങൾക്ക്
വിലയിടാതിരുന്നെങ്കിൽ…