അമ്മത്തൊട്ടിലില്‍

അമ്മത്തൊട്ടിലില്‍

ശ്രീകുമാര്‍ ചേര്‍ത്തല

അവനിക്കോലായില്‍ രജനിയിറ്റിക്കും,
തമസ്സിന്‍ മാസ്മര മരന്ദച്ചോലയില്‍,
ഇനിയീപ്പാഴിരുള്‍ പെരുവഴിച്ചാലില്‍,
കനവുമെണ്ണി ഞാന്‍
തനിച്ചിരിക്കട്ടെ….
ഇനിയെന്‍ ജീവന സ്പന്ദ നിശ്വാസം,
ഓളമറ്റൊരു നീര്‍ത്തടമാട്ടെ,
സ്മൃതിവിളക്കുകള്‍,
ഹര്‍ഷമൊട്ടുകള്‍
ഒക്കെക്കെട്ടടങ്ങട്ടെയിക്ഷണം
തെരുവിന്നോരത്തെയിടറും ദീപമേ,
കെടുന്നയീ വൃദ്ധ മിഴികള്‍
നീട്ടുവാന്‍,
കനിവാലിത്തിരി വെട്ടം നീര്‍ത്തൊല്ലേ..!..
മങ്ങും കാഴ്ചകളിരുളിലാഴട്ടെ

മനസ്സില്‍ ജീവന്‍റെ കിനാക്കളേറ്റിയ,
മമ കരാംഗുലി സ്വാന്തമാക്കിയ,
”താത നിന്‍ തനു തണലെ”ന്നോതിയ ,
കുരുന്നു പൈതല്‍ തന്‍ വളര്‍ച്ചയിലൊരു, പടുമരമായി കടപുഴകി ഞാന്‍…!
ഉയിരും ചോരയും നിറഞ്ഞ സ്വപ്നവും,
ബലി കൊടുത്തു ഞാനവനെത്തീര്‍ക്കുവാന്‍,
വപുസ്സും ദേഹിയും സഹസ്ര മോഹവും തെറിച്ചു,വേപ്പില കണക്കെയായി ഞാന്‍ ..!

കാന്ത, താരക കമ്ര കാന്തിയാള്‍
ഉടലാര്‍ന്നെന്നന്‍പു പകുത്തു നല്കിയോള്‍,
നിത്യ ജീവിതപ്പാഥേയമേകാന്‍,
ജന്മ സാഗരം തുഴഞ്ഞുവന്നവള്‍…!…

പുഴുവരിക്കുന്ന വ്യഥിത സത്യത്തെ,
ഉണര്‍വ്വില്ലാത്തൊരീ വ്രണിത മെയ്യിനെ,
ക്ഷീരമൊട്ടിയ പതിരിന്‍ തുണ്ടിനെ,
ഉറവ വറ്റിയ വെറും വൈരൂപ്യത്തെ,
”വീണപൂവാ”ക്കി ദൂരെയാട്ടിയോള്‍…!

ഗര്‍ഭ പാത്രത്തിന്‍ സുരക്ഷയീ ,വിശ്വ-
പ്പതിത വിസ്മൃത ത്യജിതക്കോലങ്ങള്‍ക്ക-
രുണയാലേവമരുളും തൊട്ടിലില്‍
വിരവില്‍ തേടട്ടെ,യണയാ ശൈശവം..!
മാതൃവാത്സല്യപ്പാല്‍പ്പുഴയിലെ,
തരളതാരാട്ടിന്‍ മൃദുല സാന്ത്വനം,
സ്തന്യവാസന,മുത്തനീരാളം,
അലിവാര്‍ന്നേകുമാശ്ലേഷ മാരികള്‍,
ഒരു വേള, വീണ്ടു,മേറ്റുവാങ്ങുവാ-
നമ്മത്തൊട്ടിലിന്നകം പൂകട്ടെയോ !!!
ഒരിക്കല്‍ കൂടിയും തുറക്കാച്ചിമിഴായി,
മിഴിയിതളുകള്‍
തഴുതിടട്ടെ ഞാന്‍ !!!
ഒരിക്കലുമിനിയുണരാ നിദ്ര തന്‍, തണു നിലാവിതില്‍
കുളിച്ചിടട്ടെ ഞാന്‍ …..!!!!