ശ്രീകുമാർ ചേർത്തല
ഇരുള് വീഴുമീ വഴിത്താരയിലാകെയു-
മൊളിവീശുമൊരു കൈത്തിരിയായിത്തീരുക….
കാളിമ പടരുമീയിരവുകളിലൊക്കെയും
സൗവര്‍ണ്ണം വിടര്ത്തിടുമൊരു ദീപമാവുക……
പരിതപ്തഗ്രീഷ്മത്തിന് മുഷ്ടി പതിച്ചൊരീ
വാടികകളിലാകെയും മാധവമാകുക…….
ശസ്ത്രങ്ങള്‍ തന് ഘോരഘോഷം കനക്കുമീ
രണഭൂവില്‍ പൊന്‍വേണു നാദമായ് തീരുക……
അശാന്തി തന് വിഷലിപ്ത മുകിലുകള്‍ മേയുമീ,ഗഗനപഥങ്ങളില്‍
കൊടുങ്കാറ്റുവീഴ്ത്തുക…..
അതിതരളമൊരുകുഞ്ഞു കാറ്റിന്റെ ലാളനം ,
ഏകാന്തം കേഴുമീ കുരുന്നുകള്ക്കേകുക…..
ചേരിയില്‍, ഗ്രാമത്തിന്നാത്മാവില്,
ശോകമീ,’നവഖാലി’യിലാകെ നിന് സ്പന്ദനമുതിര്ക്കുക….
ലോലമൊരു നവ സൂനദലമതു നീര്‍ത്തുന്ന
സുരഭിലസ്പര്ശത്തിന് സുഖധാരയാവുക…..
ചുടുചോര മണക്കുമീ മണ്വിളുമ്പില് മൂക,മൂഷര സ്വപ്നങ്ങള്‍
പാറുന്ന മരുഭൂവിലിന്നാകെയും സ്നേഹത്തിന്നമൃത മഴ തൂകുക ….
വീണ്ടും വരിക നീ, അഹിംസാ സുധയുമായ്, തവ മൃദുപാദ നിസ്വനം,
കാതോര്‍ക്കും ‘ദണ്ഡി’യായ്, ‘മാരിറ്റ്സുബര്ഗ്ഗാ’യി,
കാത്തിരിപ്പൂ ഞങ്ങളീ പാപച്ഛവിയെഴും ഭഗ്നതീര്ത്ഥങ്ങളില്……